സൗദി വെള്ളക്കയ്ക്ക് വേണ്ടി നിങ്ങൾ ചിലവാക്കുന്ന സമയവും പണവും പാഴാകില്ല; പ്രശംസയുമായി കെ എസ് ശബരീനാഥൻ

Advertisement

ഈ കഴിഞ്ഞയാഴ്ച റിലീസ് ചെയ്‌ത സൗദി വെള്ളക്ക എന്ന മലയാള ചിത്രമാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ സംസാര വിഷയം. ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത ഈ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി, കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ്. ഈ അടുത്തകാലത്ത് മലയാളത്തിൽ വന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് എന്ന അഭിനന്ദനം ഏറ്റു വാങ്ങുന്ന ഈ ചിത്രം നമ്മുടെ നീതി ന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട, വളരെ പ്രസക്തിയുള്ള ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്. ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് സൗദി വെള്ളക്ക. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുഖ്മാൻ, ബിനു പപ്പു, സുജിത് ശങ്കർ, ദേവി വർമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രം കണ്ട് അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത് മുൻ എം എൽ എ ആയ കെ എസ് ശബരീനാഥനാണ്.

അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “സൗദി വെള്ളക്ക: മാനവികതയുടെ ഒരു അസാധാരണ മുഖം. ഉർവശി തീയേറ്റർസിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘സൗദി വെള്ളക്ക’ എന്നാണ് എന്ന് അടുത്ത സുഹൃത്തും നാട്ടുകാരനുമായ പ്രൊഡ്യൂസർ സന്ദീപ് സേനൻ ഒന്നരവർഷത്തിനു മുമ്പ് അറിയിച്ചപ്പോൾ കൗതുകം തോന്നിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ “ഓപ്പറേഷൻ ജാവ”യിലൂടെ പ്രശസ്തനായ വൈക്കംകാരനായ സുഹൃത്ത് തരുൺമൂർത്തി എന്നാണ് എന്ന് അറിഞ്ഞപ്പോൾ ഇരട്ടി മധുരമായി. രണ്ടുപേരുടെയും മുൻകാല ചിത്രങ്ങളുടെ( ജാവ, തൊണ്ടിമുതൽ) പാറ്റേൺ അറിയാവുന്നതുകൊണ്ട് തമാശയിൽ പൊതിഞ്ഞ ഒരു സോഷ്യൽ സെട്ടയർ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു റിലീസ് ഡേറ്റ് ഒന്നുരണ്ട് വട്ടം മാറിയപ്പോൾ അക്ഷമയോടെ കാത്തിരുന്നു. എന്നാൽ ഇന്ന് തീയേറ്ററിൽചിത്രം കണ്ടപ്പോൾ വികാരാധീനനായി. നിസംശയം പറയാ, ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’. നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളിൽ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതൽ. “To what extend will you be humane” എന്ന ചോദ്യം ജീവിതത്തിൽ പ്രധാനമാണ്. ഒന്നു ചിരിച്ചുതള്ളേണ്ട, അവഗണിക്കേണ്ട, നിസ്സാരവൽക്കരിക്കേണ്ട ഒരു കാര്യം പരസ്പരം വൈരാഗ്യം കൊണ്ട് കോടതി കയറുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രം. പത്തോ പതിനഞ്ച് വർഷം കൊണ്ട് നാമറിയാതെ ജീവിതങ്ങൾ മാറി മറയുന്നത് ഈ സിനിമ കാണുന്ന എല്ലാവരുടെയും കണ്ണ് നനയ്ക്കും. കൂടുതൽ സ്പോയിലറുകൾ എന്തായാലും ഞാൻ നൽകുന്നില്ല.

Advertisement

ലുക്മാനും ബിനു പാപ്പനും സുജിത്ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ്. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നിൽ നിൽക്കുന്നത് ഉമ്മയുടെ കഥാപാത്രമാണ്. ഉമ്മയുടെ നിർവികാരമായ മുഖവും മിതമായ സംഭാഷണവും മറച്ചുവെക്കുന്നത് അവരുടെ മനസ്സിനുള്ളിലെ സങ്കടക്കടലാണ്. ഈ സങ്കടക്കടലിന്റെ അലയടികൾ പ്രേക്ഷകനെ കുറെയേറെ കാലം ദുഃഖത്തിലാഴ്ത്തും. ഇന്ത്യയുടെ ഓസ്കാർ അവാർഡുകൾക്കുള്ള പരിഗണന പട്ടികയിൽ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. വിഷ്വൽ എഫക്ടും വൻ താരനിരയും ഇല്ലാത്ത ചിത്രങ്ങൾ OTT യിൽ കാണാമെന്ന് ആലോചിക്കുന്ന ഈ കാലത്ത് തിയേറ്ററിൽ പോയി ഈ കൊച്ചു ചിത്രം കുടുംബത്തോടെപോയി ആസ്വദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.അതിനുവേണ്ടി നിങ്ങൾ ചിലവാക്കുന്ന സമയവും പണവും പാഴാകില്ല.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close