ദളപതി വിജയ്- ലോകേഷ് ടീമിന്റെ ലിയോ; റിവ്യൂ വായിക്കാം.

Advertisement

തമിഴകത്തിന്റെ ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തി. അടിത്തകാലത്തെങ്ങും ഇത്രയും ഹൈപ്പിൽ വന്ന മറ്റൊരു തമിഴ് ചിത്രമില്ല എന്നത് തന്നെ എത്രത്തോളമാണ് പ്രേക്ഷകർ ഇതിനായി കാത്തിരുന്നത് എന്നത് സൂചിപ്പിക്കുന്നുണ്ട്. വിജയ്‌ക്കൊപ്പം സഞ്ജയ് ദത്ത്, അർജുൻ എന്നിവരുടെ സാന്നിധ്യവും, അതുപോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ഇതെന്നറിയാനുള്ള ആകാംഷയും പ്രേക്ഷകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. അതിനൊപ്പം ഇതിന്റെ മരണ മാസ്സ് ട്രൈലെർ കൂടി എത്തിയതോടെ സോഷ്യൽ മീഡിയ ലിയോ ഭരിച്ചു തുടങ്ങി.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് സംവിധായകൻ ലോകേഷ് കനകരാജ്, രത്‌നകുമാർ, ധീരജ് വൈദി എന്നിവർ ചേർന്നാണ്. വലിയ ഹൈപ്പിലെത്തുന്ന ചിത്രങ്ങൾക്ക് പലപ്പോഴും ആ പ്രതീക്ഷകൾ ദോഷം ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ആകാശം മുട്ടുന്ന പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് വന്ന ലിയോ ആ പ്രതീക്ഷകളെ മുഴുവൻ സാധൂകരിച്ചിട്ടുണ്ടെന്ന് മാത്രമല്ല, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു കൊമേർഷ്യൽ മാസ്സ് എന്റെർറ്റൈനെർ തന്നെയാണ് ലോകേഷും ടീമും ചേർന്ന് ഒരുക്കിയിരിക്കുന്നതെന്ന് പറയാം.

Advertisement

വിജയ് അവതരിപ്പിക്കുന്ന ലിയോ ദാസ്, അർജുൻ അവതരിപ്പിക്കുന്ന ഹാരോൾഡ്‌ ദാസ്, സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഫ്ലാഷ് ബാക്കുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പാർത്ഥിപൻ എന്ന പേരുള്ള കഥാപാത്രമായാണ് വിജയ് ആദ്യം നമ്മുക്ക് മുന്നിലെത്തുന്നത്. ഹിമാചലിൽ ഒരു കോഫീ ഷോപ് ഉടമയാണ് അയാൾ. അയാൾക്കൊപ്പം അയാളുടെ ഭാര്യയും മകളും അടങ്ങുന്ന ഒരു കുടുംബവും പാർത്ഥിക്ക് ഉണ്ട്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ, അയാൾ ഒളിച്ചു വെച്ചിരിക്കുന്ന അയാളുടെ ലിയോ എന്ന ഐഡന്റിറ്റി കൂടി പുറത്ത് കൊണ്ട് വരികയാണ്. ശേഷം മറ്റ് ചിലർ അയാൾക്ക് പിന്നാലെ കൂടുന്നതോടെ, അയാൾക്ക് തിരിച്ചടിക്കേണ്ടി വരുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തന്റെ മുൻ ചിത്രങ്ങളായ വിക്രം, കൈതി എന്നിവകൊണ്ട് ലോകേഷ് കനകരാജ് ഉണ്ടാക്കിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം തന്നെയാണ് ലിയോ എന്ന ഈ പുതിയ ചിത്രവും. ആ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിൽ അദ്ദേഹം പ്രേക്ഷകരിൽ സൃഷ്‌ടിച്ച ഒരു വിശ്വാസവും പ്രതീക്ഷയും പൂർണമായും സാധൂകരിക്കുന്ന ചിത്രം തന്നെയാണ് ലിയോയും. അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി. വളരെ സീരിയസായി കഥ പറയുന്ന ഒരു മാസ്സ് ത്രില്ലറാണ് ലിയോ. എന്നാൽ ആദ്യാവസാനം പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്ന നിമിഷങ്ങൾ അതിവിദഗ്‌ദ്ധമായാണ് ലോകേഷ് കോർത്തിണക്കിയിരിക്കുന്നത്. അവിശ്വസനീയമായ കയ്യടക്കമാണ് ഓരോ രംഗങ്ങളിലും ഈ സംവിധായകൻ പുലർത്തുന്നത്. തന്റെ കയ്യൊപ്പ് ചിത്രത്തിന്റെ ഓരോ ഷോട്ടിലും ചാർത്താൻ കഴിയുക എന്നതാണ് അത്രത്തോളം മികച്ച ഒരു സംവിധായകന് മാത്രം സാധിക്കുന്ന കാര്യമാണ്.

പ്രേക്ഷകരെ തങ്ങളുടെ സീറ്റിൽ ആവേശത്തോടെ പിടിച്ചിരുത്തുന്ന രീതിയിൽ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിന്റെ വേഗത, കൃത്യമായ ഇടവേളകളിൽ നിയന്ത്രിച്ചു കൊണ്ട്, അതിലൂടെ പ്രേക്ഷകരുടെ വൈകാരിക തലത്തെ സ്വാധീനിക്കാൻ സാധിച്ചതാണ് ലോകേഷിന്റെ ഏറ്റവും വലിയ മിടുക്ക്. ഇതിലെ ട്വിസ്റ്റുകളും മാസ്സ് സീനുകളും പഞ്ച് ഡയലോഗുകളും കൃത്യമായ സമയത്തും കൃത്യമായ സ്ഥലത്തുമാണ് ഈ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിലെ കഴുതപ്പുലിയുമായുള്ള സംഘട്ടന രംഗമൊക്കെ അതിഗംഭീരമായാണ് ലോകേഷ് ഒരുക്കിയത്. ഇതിലെ വി എഫ് എക്സ് ഒക്കെ മനോഹരമായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി, വൈകാരികമായ നിമിഷങ്ങളും ഉൾപ്പെടുത്തി, ഓരോ നിമിഷവും വേഗത വർധിക്കുന്ന രീതിയിൽ മുന്നോട്ട് പോയ ചിത്രം ഇന്റെർവൽ ആകുന്നതോടെ ടോപ് ഗിയറിൽ എത്തുകയാണ്. അതിന് ശേഷം രണ്ടാം പകുതി ഒരു ഗാനത്തോടെ ആരംഭിക്കുകയും, ശേഷം ചിത്രത്തിന്റെ വേഗത ഒന്ന് താഴുന്നുണ്ടെങ്കിലും ക്ളൈമാക്സിനു തൊട്ട് മുന്നേ അത് വീണ്ടും ലോകേഷ് പൊക്കിയെടുക്കുകയും ചെയ്യുന്നുണ്ട്.

ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായി കഥ പറയുമ്പോഴും,വിജയ്‌യുടെ കഥാപാത്രത്തിന്റെ വൈകാരികമായ നിമിഷങ്ങൾ പ്രേക്ഷകരുടെ മനസ്സിനെ തൊടുന്ന രീതിയിൽ അവതരിപ്പിക്കാനും ലോകേഷിന് സാധിച്ചു. ഒരു ചെറിയ കഥാപാത്രം പോലും ലിയോയിൽ അപ്രധാനമല്ല എന്നതാണ് ഈ ചിത്രത്തിന്റെ തിരക്കഥയുടെ ഏറ്റവും വലിയ മികവ്. ഓരോ കഥാപാത്രവും പറയുന്ന ഡയലോഗുകൾ പോലും അളന്നു കുറിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇതിലെ ഓരോ അഭിനേതാക്കളെയും ലോകേഷ് കൈകാര്യം ചെയ്ത രീതിയും കയ്യടി അർഹിക്കുന്നുണ്ട്. വിജയ് എന്ന നടനെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രം കൂടി ഈ മാസ്സ് ആക്ഷൻ ഡ്രാമയിൽ സൃഷ്ടിക്കാൻ സംവിധായകനും രചയിതാക്കൾക്കും സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ തന്റെ അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ട് വിജയ് എന്ന സൂപ്പർ താരം തിരശീലകളെ തീ പിടിപ്പിക്കുന്ന കാഴ്ചയൊരുക്കാനും ലോകേഷിനും ടീമിനും കഴിഞ്ഞു. പ്രേക്ഷകർ കാത്തിരുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം തന്നെയാണ് ലിയോയും. അതിന്റെ സൂചനകളും പല ഭാഗത്തായി ലോകേഷ് കൃത്യമായി തരുന്നുണ്ട്.

ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന അർജുൻ, സഞ്ജയ് ദത്ത് എന്നിവരും ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്. ഹാരോൾഡ്‌ ദാസ് ആയെത്തുന്ന അർജുന്റെ ശരീര ഭാഷയും മുഖ ഭാവങ്ങളുമെല്ലാം അതിഗംഭീരമാണെന്ന് തന്നെ പറയേണ്ടി വരും. സഞ്ജയ് ദത് അവതരിപ്പിക്കുന്ന ആന്റണി ദാസ് കഥാപാത്രവും പ്രേക്ഷകരുടെ പ്രീയപെട്ടതാവുന്നുണ്ട്. നായികാ വേഷം ചെയ്ത തൃഷ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, അനുരാഗ് കശ്യപ്, മിഷ്കിൻ, സാൻഡി മാസ്റ്റർ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നൽകിയത്.

തന്റെ ഗംഭീരമായ പശ്ചാത്തല സംഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദർ ഒരിക്കൽ കൂടി ഒരു സിനിമയെ അതിശയിപ്പിക്കുന്ന തലങ്ങളിലേക്ക് ഉയർത്തുന്ന കാഴ്ചയും ലിയോ സമ്മാനിക്കുന്നുണ്ട്. കിടിലൻ ദൃശ്യങ്ങളൊരുക്കിയ മനോജ് പരമഹംസ, എഡിറ്റ് ചെയ്ത ഫിലോമിൻ രാജ് എന്നിവരും അഭിന്ദനമർഹിക്കുന്നു. രണ്ടേമുക്കാൽ മണിക്കൂറോളം നീളമുള്ള ഈ ചിത്രത്തിന്റെ വേഗത നിലനിർത്തുന്നതിൽ എഡിറ്റർ നിർവഹിച്ച പങ്ക് വളരെ വലുതാണ്. കശ്മീരിലെ ഉൾപ്പെടെയുള്ള മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ മിഴിവ് വർധിപ്പിക്കുന്നുണ്ട്. അനിരുദ്ധ് ഈണം നൽകിയ ഗാനങ്ങളും ചിത്രത്തിന്റെ കഥാന്തരീക്ഷത്തിലെ ഓരോ മാറ്റങ്ങളും പ്രേക്ഷകരുടെ മനസ്സുകളിലേക്ക് എത്തിക്കുന്നു. അൻപ്- അറിവ് ടീം ഒരുക്കിയ സംഘട്ടനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം. അവരുടെ കരിയറിലെ ഏറ്റവും മികച്ച ജോലിയാണ് അവർ ലിയോക്ക് വേണ്ടി ചെയ്തിരിക്കുന്നത്. പ്രേക്ഷകരുടെ ഓരോ കയ്യടിയും വിസിലുകളും അതിന് അടിവരയിടുന്നുണ്ട്.

മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു ഗംഭീര ദൃശ്യ വിരുന്നാണ് ലോകേഷ് കനകരാജ് നൽകിയിരിക്കുന്നത്. വിജയ് എന്ന താരത്തിന്റെ മാത്രമല്ല അദ്ദേഹമെന്ന നടന്റെ കരിയറിലെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ലിയോ മാറിയിട്ടുണ്ട്. തീയേറ്റർ അനുഭവം വലിയ രീതിയിൽ തന്നെ ആവശ്യപ്പെടുന്ന ഈ ചിത്രം മേക്കിങ് കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമാ മാജിക്ക് ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close