”എന്തിനാ ചേട്ടന്മാരെ കുറച്ചു പേരുടെ ഈ അധ്വാനത്തെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത് ?” മൈ സാന്റാ രചയിതാവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Advertisement

ജനപ്രിയ നായകനായ ദിലീപിന്റെ പുതിയ റിലീസ് ആണ് സുഗീത് സംവിധാനം ചെയ്ത മൈ സാന്റാ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ ജെമിൻ സിറിയക് ആണ്. കുട്ടികളും കുടുംബങ്ങളും ഇരു കയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുക്കുന്ന ഈ ഫാമിലി ചിത്രത്തിനെ ഇപ്പോൾ ബുക് മൈ ഷോ വഴി ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയാണ് ചിലർ എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ഈ ചിത്രത്തിന്റെ രചയിതാവ് ആയ ജെമിൻ സിറിയക്. അതിനെ കുറിച്ചു വിശദീകരിച്ചു കൊണ്ട് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സിനിമാ പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം,
ഇന്നലെ റീലീസ് ആയ മൈ സാന്റ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആണ് ഞാൻ…. ഈ സിനിമക്ക് ഇപ്പോൾ ബുക്ക്‌ മൈ ഷോ യിൽ നടന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് അതിക്രമമാണ്. ഞങ്ങളുടെ ഈ കൊച്ചു സിനിമ മഹത്തരമാണെന്നോ അല്ലെങ്കിൽ ഈ ക്രിസ്മസ് സീസണിലെ ഏറ്റവും നല്ല സിനിമ ആണെന്നോ ഒന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല. യുട്യൂബിലെ റിവ്യൂസ് ഒന്ന് ചെക്ക് ചെയ്താൽ മനസിലാവുന്ന കാര്യമാണ് ഈ സിനിമ കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും ഇഷ്ടമാവുന്ന ഒരു സിനിമ ആണെന്ന സത്യം. ഇന്ന് രാവിലെ വരെ ബുക്ക്‌ മൈ ഷോവിൽ 86,85 റേറ്റിംഗ് ഉണ്ടായിരുന്ന സിനിമ ഒറ്റ അടിക്കാണ് 73 ലേക്ക് കൂപ്പു കുത്തിയത്. ഇത് മനപ്പൂർവം ഈ സിനിമയെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ചിലരുടെ പ്രവർത്തനങ്ങൾ ആണെന്ന് വ്യക്തവുമാണ്. ഒരു പത്ര പരസ്യമോ പ്രോപ്പർ ആയ അറിയിപ്പോ ഇല്ലാതെ റിലീസ് ആയ ഈ സിനിമ ഇതുവരെ മോശമല്ലാത്ത അഭിപ്രായമാണ് നേടിയെടുത്തത്. എന്തിനാ ചേട്ടന്മാരെ കുറച്ചു പേരുടെ ഈ അധ്വാനത്തെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്? ഈ രണ്ടര മണിക്കൂർ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഞങ്ങളുടെ അധ്വാനത്തിന്റെ വിലയെങ്കിലും നിങ്ങൾ മനസിലാക്കേണ്ടതല്ലേ. ഒരു കുഞ്ഞിനെ ലാളിച്ചു വളർത്തി വലുതാക്കുന്ന പോലെയാണ് ഒരു തിരക്കഥാകൃത് അവന്റെ മനസിലെ കഥയെ വളർത്തുന്നത്. ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും വരെ അവന്റെ മനസ്സിൽ അവന്റെ സിനിമ ആയിരിക്കും. ഉണ്ണാതെ, ഉറങ്ങാതെ പല വാതിലുകളും മുട്ടി, പലരുടെയും ഓഫീസിന്റെ പടികൾ കയറി ഇറങ്ങി വെയിലെന്നോ മഴയെന്നോ ഇല്ലാതെ അലഞ്ഞു തിരിഞ്ഞാണ് ഒടുക്കം ഒരു സംവിധായകന്റെ അടുത്തേക് അവൻ എത്തുന്നത്. അപ്പോളേക്കും വർഷങ്ങൾ പലതും കടന്നു പോയിട്ടുണ്ടാവാം. ആ വർഷങ്ങളുടെ കൂടെ അവനു പ്രിയപ്പെട്ടത് പലതും നഷ്ടപ്പെട്ടിട്ടും ഉണ്ടാവാം.

Advertisement

തന്റെ കുഞ്ഞിനെ സംവിധായകന് കൈമാറിയാൽ പിന്നെ അയാളുടെ അധ്വാനമാണ്. ഒരു പ്രൊജക്റ്റ്‌ ഉണ്ടാക്കിയെടുക്കുക എന്നത് നിസാരമായ ഒരു കാര്യമല്ല. അഭിനേതാക്കളോട് കഥ പറഞ്ഞ് അവരുടെ ഡേറ്റ് വാങ്ങി പണം മുടക്കാനുള്ള നിർമാതാക്കളെ കണ്ടെത്തി, രാവും പകലുമില്ലാത്ത ഓട്ടപ്പാച്ചിലിനൊടുവിലാണ് അയാൾ ആ സിനിമ പൂർത്തിയാക്കുന്നത്.

ബഡ്ജറ്റിന്റെ ഏറ്റക്കുറച്ചിലിനിടയിൽ മാർവാടികളുടെ മുന്നിൽ തല വെച്ച് പോകുന്ന പ്രൊഡ്യൂസര്മാരുമുണ്ട്, തങ്ങളുടെ കിടപ്പാടം വരെ മാർവാടിക്ക് മുന്നിൽ പണയം വയ്ക്കുമ്പോൾ അവർ ആഗ്രഹിക്കുന്നതും നല്ലൊരു സിനിമയുടെ പൂർത്തീകരണമാണ്. എല്ലാവരെയും ചേർത്ത് നിർത്തി ഒരു സിനിമ സംവിധായകൻ ക്യാമെറയിൽ പകർത്തുമ്പോൾ ആ ക്യാമറക്കു പിന്നിൽ നിങ്ങൾക്ക് അറിയാത്ത മറ്റു പല ജീവിതങ്ങളുമുണ്ട്.

ഞങ്ങളുടെ ഈ അധ്വാനത്തെ നിങ്ങൾ ഒരു വിലയുമില്ലാതെ ഇങ്ങനെ നശിപ്പിച്ചു കളയുമ്പോൾ നിങ്ങൾ ഞങ്ങളുടെ ഭാഗത്തു നിന്ന് കൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. എല്ലാ അധ്വാനങ്ങൾക്കു പിന്നിലും ഓരോ സ്വപ്നങ്ങളുമുണ്ട്. ഞങ്ങളുടെ സ്വപ്നമായ സിനിമയെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ നിങ്ങൾ നശിപ്പിക്കുമ്പോൾ ഇരുത്താവുന്നത് നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ഇടയിൽ ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ഞങ്ങളുടെ ജീവിതം തന്നെയാണ്. ദയവു ചെയ്ത് മറ്റുള്ളവരുടെ കണ്ണീരാവരുത് നിങ്ങളുടെ സന്തോഷം. നല്ലത് ചിന്തിക്കുക, നല്ലത് പ്രവർത്തിക്കുക. നിങ്ങളും കാണുക മൈ സാന്റ എന്ന ഈ കൊച്ചു സിനിമ. ”നിങ്ങളുടെ മനസിലും മുഴങ്ങട്ടെ സന്തോഷത്തിന്റെ ജിംഗിൽ ബെൽസ്.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close