പുതിയ ലോകം, പുതിയ അനുഭവം, തിരയിൽ തീ പടർത്തുന്ന സലാർ; റിവ്യൂ വായിക്കാം

Advertisement

കന്നഡ സിനിമയിലെ ബ്രഹ്മാണ്ഡ സിനിമാ സീരിസായ കെ ജി എഫിന് ശേഷം, സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ സലാർ ഇന്ന് ലോകം മുഴുവൻ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, തമിഴ് എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡ സിനിമയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ സലാർ ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമാണ്. ഇതിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവ വമ്പൻ ജനശ്രദ്ധയാണ് നേടിയെടുത്തത്.

പ്രഭാസ്, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന ദേവ, വരദരാജ മന്നാർ എന്നീ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയി കഥ പറയുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഖാൻസാർ എന്ന സാങ്കല്പിക നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ദേവ, വരദ എന്നിവരുടെ ബാല്യം, സൗഹൃദം എന്നിവയിലൂടെ തുടങ്ങി ഖാൻസാറിലെ രാഷ്ട്രീയം, ചതി, അധികാര കൊതി എന്നിവയിലൂടെ മുന്നേറുന്ന ഈ ചിത്രം ഒരു ഗംഭീര ആക്ഷൻ ത്രില്ലറായാണ് മുന്നോട്ട് നീങ്ങുന്നത്. ചതിയിലൂടെ രാജ്യം നഷ്ട്ടപ്പെടുന്ന വരദയുടെ വലം കയ്യായി ദേവ എത്തുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.

Advertisement

ലോക സിനിമയ്ക്കു മുന്നിൽ ഇന്ത്യൻ സിനിമയ്ക്കു ഉയർത്തി കാണിക്കാൻ പറ്റുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയായാണ് സലാർ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് നീൽ എന്ന സംവിധായകൻ അത്രമാത്രം വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. . അത്യന്തം ആവേശകരമായ രീതിയിൽ ഒരുക്കിയ ഈ ചിത്രത്തിൽ വൈകാരികവും തീവ്രവുമായ രംഗങ്ങൾ ഒരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. ആദ്യാവസാനം മികച്ച വേഗതയിൽ മുന്നോട്ടു നീങ്ങിയ സലാറിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വൈകാരികതയും അഭിനയ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളുമുണ്ട് എന്നതാണ് ഹൈലൈറ്റ്. മികച്ച വി എഫ് എക്സ് ചിത്രത്തെ കൂടുതൽ വലിയ ദൃശ്യ വിസ്മയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൊമേർഷ്യൽ സിനിമയുടെ ചേരുവകളെല്ലാം കോർത്തിണക്കിയ ഒരു തിരക്കഥയും വമ്പൻ താരനിരയും സാങ്കേതികമായ ഉന്നത നിലവാരവും ചേർന്നപ്പോൾ, സലാർ സമ്മാനിക്കുന്നത് ഞെട്ടിക്കുന്ന തീയേറ്റർ അനുഭവമാണ്. ഏകദേശം മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല.

മെഗാ മാസ്സ് ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എടുത്തു പറയുകയാണെങ്കിൽ കൽക്കരി ഖനിയിൽ നടക്കുന്ന ആക്ഷൻ രംഗവും ഇന്റർവെൽ ആക്ഷൻ രംഗവും വലിയ മികവ് പുലർത്തി. പ്രഭാസ്, പൃഥ്വിരാജ് എന്നിവരുടെ മാസ്സ് അപ്പീൽ ഉപയോഗിച്ചിരിക്കുന്ന രീതിയും കയ്യടിയർഹിക്കുന്നു. രണ്ടാം ഭാഗം വരുന്നത് കൊണ്ട് തന്നെ, വളരെ വിശദമായാണ് ആദ്യ ഭാഗത്തിലെ ഓരോ കഥാസന്ദർഭങ്ങളും പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്നത്.

പ്രശാന്ത് നീലിന്റെ മേക്കിങ് സ്റ്റൈൽ തന്നെയാണ്ഭീ ഇതിന്റെ ഹൈലൈറ്റ്. വി എഫ് എക്സ്, കിടിലൻ ആക്ഷൻ എന്നിവക്കൊപ്പം ഗംഭീരമായ ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ സലാർ സൗത്ത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പൂർണതയുള്ള ചിത്രങ്ങളിലൊന്നായി മാറി. സംവിധായകൻ തന്നെയൊരുക്കിയ ഗംഭീര തിരക്കഥയായിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്. ആഴമുള്ള ഒരു തിരക്കഥയിൽ അദ്ദേഹം സൃഷ്ടിച്ചത് നമ്മൾ ഇതുവരെ കാണാത്ത പുതിയ ഒരു ലോകമാണ്.

ദേവ എന്ന കേന്ദ്ര കഥാപാത്രമായി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പ്രഭാസ് കാഴ്ച വെച്ചത്. ഓരോ ചെറു ചലനങ്ങളിൽ പോലും ദേവ ആയി മാറി പ്രഭാസ് ഞെട്ടിച്ചു. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് സലാർ തരുന്നത്. മാസ്സ് അവതാരത്തിൽ അദ്ദേഹം അക്ഷരാർത്ഥത്തിൽ തകർത്താടുകയാണ്. എന്നാൽ ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് വരദരാജ മന്നാർ ആയി അമ്പരപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരനാണ്. പ്രഭാസിന്റെ അപേക്ഷിച്ച് സ്ക്രീനിലെ സമയം കുറവ് ആണെങ്കിലും ഇതിലെ വൈകാരിക രംഗങ്ങളിലും അതുപോലെ തന്നെ ആക്ഷൻ രംഗങ്ങളിലും പൃഥ്വിരാജ് നടത്തിയ പ്രകടനം ഗംഭീരമായിരുന്നു. അത് പോലെ തന്നെ നായികാ വേഷത്തിൽ നമ്മുക്ക് മുന്നിലെത്തിയ ശ്രുതി ഹാസന്റെയും പ്രകടനം മികച്ചു നിന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി, ബോബി സിംഹ, ജോൺ വിജയ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി നൽകി.

രവി ബസ്‌റൂർ ഒരുക്കിയ സംഗീതം മനോഹരമായി വന്നപ്പോൾ, അദ്ദേഹം തന്നെ നൽകിയ പശ്ചാത്തല സംഗീതത്തെയും അതിഗംഭീരം എന്ന വാക്കിലല്ലാതെ വിശേഷിപ്പിക്കാനാവില്ല. ചിത്രത്തിന്റെ ആവേശം മുഴുവൻ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ കൂടി ഫലമായിരുന്നു എന്ന് പറഞ്ഞെ പറ്റൂ. ഖാൻസാറിലെ മനോഹരങ്ങളായ ദൃശ്യങ്ങളൊരുക്കിയ ഭുവൻ ഗൗഡയും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കിയിട്ടുണ്ട്. ഒരു എഡിറ്റർ എന്ന നിലയിൽ ഉജ്ജ്വൽ തന്റെ കരിയർ ബെസ്റ്റ് വർക്ക് ആണ് ഈ ചിത്രത്തിന് വേണ്ടി ചെയ്തിട്ടുള്ളത്. ഇതിലെ സൗണ്ട് മിക്സിങ് ചെയ്തവരും അതുപോലെ തന്നെ വി എഫ്എക്സ് ജോലി ചെയ്തവരും ഗംഭീര സാങ്കേതിക നിലവാരമാണ് സലാറിന് പകർന്നു നൽകിയത്.

സലാർ എന്ന ഈ ചിത്രത്തെ സൗത്ത് ഇന്ത്യൻ സിനിമ ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച കൊമേർഷ്യൽ ചിത്രങ്ങളിൽ ഒന്ന് എന്ന് തന്നെ നമ്മുക്ക് വിശേഷിപ്പിക്കാം. എല്ലാ അർഥത്തിലും ഏറ്റവും മികച്ച ഒരു ദൃശ്യാനുഭവമാണ് സലാർ നമ്മുക്ക് നൽകുന്നത്. മാസ്സ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഓരോ സിനിമാ പ്രേമിക്കും ആവേശവും അഭിമാനവും നൽകുന്ന ഈ ചിത്രം ഒരിക്കലൂം നഷ്ട്ടപെടുത്തരുതാത്ത സിനിമാനുഭവങ്ങളുടെ ഒപ്പം ചേർത്ത് വെക്കാവുന്ന ഒന്നാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close