വരൂ… ഈ തെരുവിലെ രക്തം കാണൂ…ജീവനും ജീവിതവും നഷ്ടമായ ചോരയുടെ മണമുള്ള ‘ചാവേർ’…റിവ്യൂ വായിക്കാം

Advertisement

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ടിനു പാപ്പച്ചൻ ചിത്രമായ ചാവേർ വെള്ളിത്തിരയിലെത്തി. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ടിനു പാപ്പച്ചനൊരുക്കിയ ചാവേർ രചിച്ചത് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഈ ചിത്രത്തിൽ ആന്റണി വര്ഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനും കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇതിവൃത്തം:

Advertisement

വരൂ ഈ തെരുവിലെ രക്തം കാണൂ.
ചെടികൾ പറിച്ചെറിഞ്ഞിട്ട്
വസന്തം വരുമെന്ന് കള്ളം പറയുന്നവരേ
നിങ്ങൾ തെരുവിലേക്ക് വരൂ- ഈ കാഴ്ചകൾ കാണൂ..”
എന്ന അതിപ്രസിദ്ധമായ പാബ്ലോ നെരൂദയുടെ കവിതയെ ഓർമപ്പെടുത്തിയാണ് ചാവേർ തുടങ്ങുന്നതും അവസാനിക്കുന്നതും തെരുവിൽ പാലിനൊപ്പം കലർന്ന് പതയുന്ന ചോരയുടെ ഫ്രെയിം കാട്ടി ടിനു പാപ്പച്ചൻ എന്ന സംവിധായകൻ ചാവേറിന്റെ ആദ്യഷോട്ടുമുതൽ വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്..

കണ്ണൂർ രാഷ്ട്രീയത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന രാഷ്ട്രീയ ഗുണ്ടയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചാവേറിന്റെ കഥ മുന്നോട്ട് പോകുന്നത്. അശോകനും സംഘവും ഒരു രാഷ്ട്രീയ നേതാവിന്റെ ആഹ്വാന പ്രകാരം കിരൺ എന്ന കഥാപാത്രത്തെ കൊലപ്പെടുത്തുകയും അതിന് ശേഷം പൊലീസിന് പിടി കൊടുക്കാതിരിക്കാനുള്ള അവരുടെ ശ്രമങ്ങളും യാത്രയും ഒളിവ് ജീവിതവുമാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്. കൊലപാതക ശ്രമത്തിനിടെ പരിക്കേൽക്കുന്ന അശോകന് ചികിത്സ നൽകാനെത്തുന്ന അരുൺ എന്ന മെഡിക്കൽ വിദ്യാർത്ഥിയും ഇവരുടെ ഒപ്പം കുടുങ്ങി പോകുന്നതോടെ ചിത്രം സങ്കീർണമാക്കുന്നു.

തിരക്കഥ- സംവിധാനം:

ആഴവും പരപ്പുമുള്ള കഥകൾ കാണാനാഗ്രഹിക്കുന്ന സിനിമാ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തരാക്കുന്ന ഒരു മാസ്സ് പൊളിറ്റിക്കൽ ഡ്രാമ ഒരുക്കിക്കൊണ്ടാണ് ടിനു പാപ്പച്ചനെന്ന സംവിധായകൻ ഈ മൂന്നാം വരവിൽ നമ്മുടെ മുന്നിലെത്തിയിരിക്കുന്നതെന്നു പറയാം. ജോയ് മാത്യു എഴുതിയ വളരെ ശ്കതവും തീവ്രവുമായ ഒരു ഗംഭീര തിരക്കഥക്ക് ഈ യുവസംവിധായകൻ ചമച്ച ദൃശ്യ ഭാഷ അതിലും ഗംഭീരമായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ വൈകാരികമായി ആകർഷിച്ച ചിത്രം, ആദ്യ പകുതിയുടെ അവസാനത്തോടെ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു എന്ന് വേണം പറയാൻ. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം നൽകാനും, അവരുൾപ്പെടുന്ന കഥാസന്ദര്ഭങ്ങൾക്കെല്ലാം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കാനുള്ള തീവ്രത പകരാനും ഓരോ സംഭാഷണവും കുറിക്കു കൊള്ളുന്ന വിധത്തിൽ ഉപയോഗിക്കാനും കഴിഞ്ഞു എന്നത് എഴുത്തുക്കാരന്റെയും സംവിധായകന്റെയും വിജയമാണ്. ജോയ് മാത്യു ഒരുക്കിയ തിരക്കഥ പഴുതടച്ചതായിരുന്നു. മാസും ക്ലാസും ഒരേ പോലെ ചേർന്ന ഈ തിരക്കഥയുടെ തീവ്രത ഒട്ടും ചോർന്നു പോകാതെ തന്നെ വെള്ളിത്തിരയിലെത്തിക്കാൻ ടിനുവിന് സാധിച്ചു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ആക്ഷൻ രംഗങ്ങളും ആകാംഷ സമ്മാനിക്കുന്ന കഥാഗതിയും ചാവേറിന്റെ പ്രത്യേകതയാണ്. ഒരു നിമിഷം പോലും നമ്മുക്ക് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം ഗംഭീരമായാണ് ടിനു പാപ്പച്ചൻ ചാവേർ അവതരിപ്പിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ തിരക്കഥയുടെ കരുത്ത് എടുത്തു പറയേണ്ടതാണ്. നമ്മൾ കാണുന്നതിനുമപ്പുറമുള്ള അർത്ഥ തലങ്ങളും, രാഷ്ട്രീയ വിമർശനവും ആഴവുമുള്ള ഒരു തിരക്കഥയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഓരോ സാധാരണക്കാരനും ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ കൂടി ഇതിലൂടെ അദ്ദേഹം മുന്നോട്ടു വെക്കുന്നു. രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടിയും ആശയങ്ങൾക്ക് വേണ്ടിയും സഹജീവികളുടെ ജീവനെടുക്കാൻ തുനിയുമ്പോൾ അതിൽ നിന്ന് ആരും ഒന്നും നേടുന്നില്ലെന്ന സത്യം അദ്ദേഹം വരച്ചിടുന്നുണ്ട്. കൊന്നവനും കൊല്ലപ്പെട്ടവനും ഒരുപോലെ ജീവിതം നഷ്ടമാകുമ്പോൾ അതിന് ആഹ്വാനം നൽകുന്നവർ സുരക്ഷിതരാണ്. ഒരാൾ കൊല്ലപ്പെടുമ്പോൾ അതിനൊപ്പം അറിഞ്ഞോ അറിയാതെയോ ഒട്ടേറെ ജീവനുകളും ജീവിതവും ഇല്ലാതാവുന്നതും ചാവേറിലൂടെ അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. വ്യക്തിഗത താല്പര്യങ്ങൾക്ക് വേണ്ടി നടക്കുന്ന കൊലപാതകങ്ങൾക്ക് വരെ രാഷ്ട്രീയ കൊലപാതകങ്ങളുടെ നിറവും മണവും നൽകുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് കുറച്ചു രക്തസാക്ഷികളും ചാവേറുകളും മാത്രമെന്നത് ഇതിലൂടെ ജോയ് മാത്യു പറയാൻ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം, ഈ പുരോഗമന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി തിരിവുകളും, മേലാളൻ മനോഭാവവും അദ്ദേഹം വളരെ സൂക്ഷ്മമായി ചിത്രത്തിന്റെ പ്രമേയത്തിൽ കോർത്തിണക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

സാങ്കേതികത:

ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ മേക്കിങ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അത്രയ്ക്ക് ഗംഭീരമായ ദൃശ്യഖണ്ഡങ്ങളിലൂടെയാണ് സങ്കീർണമായ ഈ കഥ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ട ആവേശവും ആകാംഷയും നിറഞ്ഞ തീവ്രമായ കഥാന്തരീക്ഷം പകർന്ന് നൽകിയപ്പോൾ, ജസ്റ്റിൻ വർഗീസ് തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. അദ്ദേഹമൊരുക്കിയ ഗാനങ്ങളും മികവ് പുലർത്തി. നിഷാദ് യൂസഫ് ഒരിക്കൽ കൂടി തന്റെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തെ സാങ്കേതികമായി ഉയർന്ന നിലവാരത്തിലെത്തിക്കുന്നതിനൊപ്പം, ചിത്രത്തിന് മികച്ച വേഗത പകർന്ന് നൽകുകയും ചെയ്തിട്ടുണ്ട്. ജിന്റോയുടെ ദൃശ്യങ്ങൾ പുലർത്തിയ മിഴിവ് വളരെ വലുതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ലൈറ്റിങ്, കളർ എന്നിവയെല്ലാം ചാവേറിലെ കഥാന്തരീക്ഷത്തിനു പകർന്ന് നൽകിയ ആഴം വളരെ വലുതാണ്. തെയ്യഗാനത്തിന്റെ ഫ്ലേവറിൽ ജസ്റ്റിൻ വർഗീസ് നൽകിയ സംഗീതം ചിത്രം കഴിഞ്ഞാലും പ്രേക്ഷകന്റെ മനസ്സിനെ വേട്ടയാടുമെന്നുറപ്പ്.

പ്രകടന മികവ്:

അശോകനെന്ന രാഷ്ട്രീയ ഗുണ്ടയായി കുഞ്ചാക്കോബോബൻ നൽകിയ ഗംഭീര പ്രകടനമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. കുഞ്ചാക്കോ ബോബനെന്ന മികച്ച നടൻ അക്ഷരാർഥത്തിൽ തകർത്താടിയ കഥാപാത്രമായി ചാവേറിലെ അശോകൻ മാറി. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നിനാണ് ചാവേറിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. നോക്കിലും വാക്കിലും ചലനങ്ങളിലും കുഞ്ചാക്കോ ബോബൻ ഭയം പരത്തുന്ന ഗുണ്ടയായി മാറി. അതേ സമയം ഈ കഥാപാത്രം കടന്നു പോകുന്ന വ്യത്യസ്തമായ വൈകാരിക തലങ്ങളും മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

അർജുൻ അശോകൻ അരുണെന്ന കഥാപാത്രമായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ കിരൺ ആയെത്തിയ ആന്റണി വർഗീസും വ്യത്യസ്തമായ പ്രകടനത്തിലൂടെ തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി. വളരെ സാധാരണക്കാരനായ അരുൺ എന്ന മെഡിക്കൽ വിദ്യാർത്ഥിയായി അർജുൻ അശോകൻ നൽകിയത് പക്വതയാർന്ന പ്രകടനമാണ്. അപ്രതീക്ഷിതമായി ഒരു ജീവൻ-മരണ സാഹചര്യത്തിൽ പെട്ട് പോകുന്ന ചെറുപ്പക്കാരന്റെ നിസ്സഹായതയും വിഹ്വലതയുമെല്ലാം ഈ നടൻ തിരശീലയിലെത്തിച്ചത് മനോഹരമായാണ്.

ഏതാനും രംഗങ്ങൾ മാത്രമേ ഉള്ളെങ്കിലും, തന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തവും ശ്കതവുമായ പ്രകടനമാണ് ആന്റണി വർഗീസ് നൽകിയത്. തെയ്യം കെട്ടാൻ നേർച്ചയെടുത്തിരുന്ന കിരൺ എന്ന യുവാവിന്റെ നിഷ്കളങ്കതയും, എന്തിനെന്ന് പോലുമറിയാതെ ഒരു സംഘം ആളുകളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന മുഹൂർത്തത്തിലെ വേദനയും ആശങ്കയും അന്ധാളിപ്പുമെല്ലാം ഈ നടന്റെ കയ്യിൽ ഭദ്രമായിരുന്നു. തെയ്യം വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ആന്റണി, വളരെയധികം വിശ്വസനീയമായ രീതിയിലാണ് ആ വേഷത്തിലും തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സജിൻ ഗോപു, സംഗീത മാധവൻ നായർ, ജോയ് മാത്യു, അനുരൂപ്, മനോജ് കെ യു, ദീപക് പറമ്പൊൽ, അരുൺ നാരായണൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

ചുരുക്കി പറഞ്ഞാൽ, ചാവേർ വളരെ ശ്കതമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന, ആഴവും പരപ്പുമുള്ള ഒരു ഗംഭീര മാസ്സ് പൊളിറ്റിക്കൽ എന്റെർറ്റൈനെർ ആണ്. വലിയ തീയേറ്റർ അനുഭവം പകർന്നു തരുന്ന ഈ ചിത്രം പ്രമേയം കൊണ്ടും പ്രകടനം കൊണ്ടും, മേക്കിങ് സ്റ്റൈൽ കൊണ്ടുമെല്ലാം പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. മനസ്സുകളെ വേട്ടയാടുന്ന കഥാസന്ദർഭങ്ങളാൽ സമൃദ്ധമായ ചാവേർ, പ്രേക്ഷകന് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു മനോഹരമായ സിനിമാനുഭവമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close