
ഇരുവർ എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ കൾട്ട് ക്ലാസ്സിക് ചിത്രത്തിലെ രംഗങ്ങളെ ഉദ്ധരിച്ചാണ്, സംവിധായകൻ കാർത്തിക് നരേന്റെ പുതിയ വാക്കുകൾ. തമിഴ് രാഷ്ട്രീയത്തിന്റെ വേരുകൾ ചർച്ചയാക്കിയ ചിത്രം എം. ജി രാമചന്ദ്രൻ എന്ന ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി എം. ജി. ആർന്റെയും കരുണാനിധിയുടെയും കഥയായിരുന്നു പറഞ്ഞിരുന്നത്. മണിരത്നത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇരുവറിൽ ആനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയിരുന്നത്. സിനിമയെ മനസിൽ ഭജിച്ചു അതിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ച ആനന്ദൻ. നായകനായി ചിത്രീകരണം ആരംഭിച്ച ചിത്രം തന്നെ പാതി വഴിയിൽ മുടങ്ങിപ്പോകുമ്പോൾ പ്രതീക്ഷയറ്റ ഒരു യുവാവിന്റെ വിവിധഭാവങ്ങൾ അത്രമേൽ സൂഷ്മമായാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ഈ അതിമനോഹര രംഗങ്ങൾ ഓരോന്നായി തന്റെ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടായിരുന്നു ദ്രുവങ്ങൾ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് നരേൻ പരാമർശം നടത്തിയത്.

ചിത്രത്തിൽ തന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് പ്രതീക്ഷയോടെ വരുന്ന ആനന്ദൻ, പിന്നീട് ചിത്രം ഒഴിവാക്കിയതറിഞ്ഞു ആകെ തകർന്നു പോകുന്നു, തുടർന്ന് സംവിധായകനോട് ആനന്ദൻ കേണപേക്ഷിക്കുന്നു. പ്രതീക്ഷയുടെ ഒരു ചെറുകണികയ്ക്കായി കാത്തിരിക്കുന്ന ആനന്ദൻ ഈ രംഗങ്ങൾ എല്ലാം തന്നെ സിനിമയെ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രേമ ലേഖനം തന്നെയാണെന്നാണ് യുവ സംവിധായകൻ പറഞ്ഞത്. കാർത്തിക നരേന്റെ വാക്കുകൾ ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
1997 ൽ പുറത്തിറങ്ങി തമിഴിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും മറ്റും വഴിവച്ച ചിത്രം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയും കഥാപാത്രവുമായി മാറി. മോഹൻലാലിനൊപ്പം മികച്ച പ്രകടനം നടത്തിയ പ്രകാശ് രാജും അന്ന് ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാർഡ് ആ വർഷം പ്രകാശ് രാജ് നേടിയപ്പോൾ. മികച്ച നടനുള്ള പട്ടികയിൽ അവസാന റൌണ്ട് വരെ എത്തിയിട്ടും അവഗണിക്കപ്പെട്ട മോഹൻലാൽ അന്ന് ചർച്ചയായിരുന്നു.
രാഷ്ട്രീയ തർക്കങ്ങൾ പലതും പിന്നീടുമുണ്ടായെങ്കിലും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ഇരുവർ. ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തലോകത്തെ മികച്ച 1000 ചിത്രങ്ങളിൽ ഇരുവർ ഉൾപ്പെട്ടിരുന്നു.