കാലവും ദേശവും ഭാഷയും ഭേദിക്കുന്ന അതിജീവനത്തിന്റെ ദൃശ്യകാവ്യം; ആട് ജീവിതം റിവ്യൂ വായിക്കാം

Advertisement

ഇന്ന് ഇന്ത്യൻ സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മലയാള ചിത്രമാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതം. ബെന്യാമിൻ രചിച്ച ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്. അവിശ്വസനീയമായ ഒരു യഥാർത്ഥ ജീവിതകഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നജീബ് എന്ന മനുഷ്യന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കഥ ഒരു പ്രചോദനമായി ആട് ജീവിതം എന്ന നോവൽ വായിച്ചിട്ടുള്ള എല്ലാവരുടേയും മനസ്സിലുണ്ടാകും. ആ ജീവിത കഥയുടെ മനോഹരമായ ചലച്ചിത്രാവിഷ്കാരമാണ് ബ്ലെസി ഇപ്പോൾ നടത്തിയിരിക്കുന്നത്. വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ഒരു ദൃശ്യ വിസ്മയമായി ഈ ചിത്രം ഇന്ത്യൻ സിനിമാ പ്രേമികൾക്ക് മുന്നിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എത്തിച്ചിരിക്കുന്നത്.

നജീബ് എന്ന മനുഷ്യന്റെ അനിതരസാധാരണമായ അതിജീവനത്തിന്റെ, സഹനത്തിന്റെ വൈകാരികമായ യാത്രയാണ് ഈ ചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ജീവിതം കരക്കടുപ്പിക്കുന്നതിനായി ഗൾഫിലേക്ക് വിമാനം കയറുന്ന നജീബിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ ജീവിതമാണ്. ഭാഷയറിയാതെ, ചെന്ന് പെട്ട സ്ഥലമറിയാതെ, മരുഭൂമിക്ക് നടുവിൽ അതിജീവിക്കേണ്ടി വരുന്ന നജീബിന്റെ ജീവിത കഥയാണ് ആട് ജീവിതം. നജീബിനൊപ്പം ഹക്കീമും ഇബ്രാഹിം ഖാദിരിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി മാറുന്നതും ചിത്രം കാണിച്ചു തരുന്നു.

Advertisement

ബ്ലെസി എന്ന സംവിധായകനെ എന്നും വേറിട്ട് നിർത്തിയത്, മനുഷ്യ മനസ്സിന്റെ വൈകാരികതയെ തൊട്ടുണർത്തുന്ന ജീവിതഗന്ധികളായ കഥകൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളിലൂടെയാണ്. കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവുമെല്ലാം മലയാളി മനസ്സുകളിൽ നിത്യഹരിത ചലച്ചിത്ര കാവ്യങ്ങളായി നിലനിൽക്കുന്നത് ബ്ലെസി എന്ന സംവിധായകന് മലയാള സിനിമയിലുള്ള സ്ഥാനത്തിന് അടിവരയിടുന്ന കാര്യമാണ്. തന്റെ സിനിമാ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയത്തിൽ നിൽക്കുമ്പോഴാണ് ആട് ജീവിതം എന്ന ഈ ചിത്രം സാക്ഷാത്കരിക്കാനായി തന്റെ ജീവിതത്തിലെയും കരിയറിലെയും നീണ്ട പതിനാറു വർഷങ്ങൾ അദ്ദേഹം മാറ്റി വെച്ചത്.

ആ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നമ്മൾ കണ്ട ആട് ജീവിതം എന്ന വിസ്മയകരമായ ചലച്ചിത്രാനുഭവം. പ്രേക്ഷകരെ കഥാപാത്രത്തിന്റെ ഒപ്പം സഞ്ചരിപ്പിക്കുന്ന, വൈകാരികമായി അവരുടെ മനസ്സുകളെ ഉലക്കുന്ന, അറിയാതെ കണ്ണുകൾ നിറക്കുന്ന അഭൂതപൂർവമായ സിനിമാനുഭവമാണ് ആട് ജീവിതത്തിലൂടെ ബ്ലെസി സമ്മാനിച്ചിരിക്കുന്നത്. നജീബ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഓരോ സന്തോഷവും സങ്കടവും ആകാംഷയും വിഹ്വലതകളും ധൈര്യവും തളർച്ചയും വേദനയും എല്ലാം അവിശ്വസനീയമായ മികവോടെയാണ് ബ്ലെസി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ കൊണ്ടും ശബ്ദം കൊണ്ടും ബ്ലെസി വെള്ളിത്തിരയിൽ ഒരു ജീവിതം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ വരച്ചു കാണിച്ച വിസ്മയകരമായ കാഴ്ച. ഗംഭീരമായ തിരക്കഥയും, ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് മികവുമാണ് ഈ ബ്ലെസി ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ഈ ചിത്രത്തിലെ ഓരോ ഷോട്ടുകളും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠ പുസ്തകമായി മാറുന്നുണ്ട്. ചിത്രത്തിലെ ഓരോ സംഭാഷണ ശകലങ്ങളും നേരിട്ട് പ്രേക്ഷകരുടെ മനസ്സുകളോടാണ് സംവദിക്കുന്നത്. നിശബ്ദതയ്ക്കു പോലും ഒരുപാട് അർത്ഥങ്ങളുണ്ട് എന്ന് മനസ്സിലാക്കി തരുന്ന രീതിയിലാണ് ബ്ലെസ്സി ഓരോ ഷോട്ടുകളും ഉപയോഗിച്ചിരിക്കുന്നത്.

നജീബ് എന്ന കഥാപാത്രത്തിന് പൃഥ്വിരാജ് എന്ന നടൻ ജീവൻ നൽകിയപ്പോൾ അത് ഇന്ത്യൻ സിനിമയിലെ ഒരിതിഹാസമായി മാറുന്ന കാഴ്ചയും നമ്മുക്ക് കാണാൻ സാധിക്കുന്നുണ്ട്. പൂർണ്ണമായും കഥാപാത്രമായി ഒരു നടൻ മാറുന്ന, പരകായ പ്രവേശത്തിന്റെ അത്ഭുതകരമായ കാഴ്ചയാണ് ആട് ജീവിതം നമ്മുക്ക് സമ്മാനിക്കുന്നത്. രൂപം കൊണ്ടും ഭാവം കൊണ്ടും മാനസിക വ്യാപാരങ്ങൾ കൊണ്ടുമെല്ലാം സൂക്ഷ്മാംശങ്ങളിൽ പോലും കഥാപാത്രമായി അഭിനേതാവ് ജീവിക്കുന്നതിന്റെ വളരെ അപൂർവമായ കാഴ്ച്ചയാണ് ആട് ജീവിതത്തിലെ നജീബ് ആയുള്ള പൃഥ്വിരാജ് സുകുമാരന്റെ പ്രകടനം സമ്മാനിക്കുന്നത്. ഈ പ്രകടനം ഒട്ടറെ ദേശീയ- അന്തർദേശീയ അംഗീകാരങ്ങൾ പൃഥ്വിരാജ് സുകുമാരന് നേടികൊടുക്കുമെന്നത് തീർച്ച. ഒരുപക്ഷെ ആട് ജീവിതത്തിനു മുൻപും ശേഷവുമെന്ന് പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ജീവിതം തന്നെ വിലയിരുത്തപ്പെട്ടേക്കാം.

അദ്ദേഹത്തിനൊപ്പം തന്നെ അമല പോൾ, റിക് അബി, താലിബ് മുഹമ്മദ്, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, നാസർ കരുതെനി, ശോഭ മോഹൻ തുടങ്ങിയ നടീനടന്മാരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി. അഭിനേതാക്കൾക്കൊപ്പം തന്നെ ചിത്രത്തിലെ സാങ്കേതിക പ്രവർത്തകരും അതിഗംഭീരമായ സംഭാവനയാണ് ആട് ജീവിതത്തെ അത്ഭുതമാക്കുന്നതിൽ നൽകിയിരിക്കുന്നത്.

സുനിൽ കെ എസ് ഒരുക്കിയ ദൃശ്യങ്ങൾ പ്രേക്ഷകരെ കഥ നടക്കുന്ന മരുഭൂമിയുടെ മാറിലേക്കാണ് എത്തിക്കുന്നത്. കഥാപാത്രം കടന്നു പോകുന്ന ഓരോ സന്ദർഭങ്ങളുടെയും പൂർണമായ അനുഭവമാണ് പ്രേക്ഷകനും ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഈ ദൃശ്യങ്ങൾക്കൊപ്പം എ ആർ റഹ്മാൻ പകർന്ന സംഗീതവും കൂടി ചേരുമ്പോൾ സിനിമയെ മറന്ന് ഒരു യഥാർത്ഥ ജീവിതം നജീബിനൊപ്പം മൂന്ന് മണിക്കൂർ കൊണ്ട് അനുഭവിച്ചു തീർത്ത വൈകാരികാവസ്ഥയിലേക്കാണ് പ്രേക്ഷകനുമെത്തുന്നത്. റസൂൽ പൂക്കുട്ടി നിർവഹിച്ച സൗണ്ട് ഡിസൈനിങ്, ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ ഈ ചിത്രത്തെ സാങ്കേതികമായി ലോകനിലവാരത്തിലെത്തിക്കുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്സ്ഉം മികച്ച നിലവാരമാണ് പുലർത്തുന്നത്. റഹ്മാൻ ഈണം നൽകിയ ഗാനങ്ങളുടെ ഭംഗിയും അവ നൽകുന്ന ഫീലും എടുത്തു പറയാതെ വയ്യ.

ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത അത്ഭുതകരമായ അതിജീവനത്തിന്റെ ചലച്ചിത്ര കാഴ്ചയാണ് ആട് ജീവിതം സമ്മാനിക്കുന്നത്. കാലത്തിന്റെയും ദേശങ്ങളുടെയും ഭാഷകളുടെയും അതിരുകളും അതിരുകളും ലംഘിച്ചു കൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിൽ പതിറ്റാണ്ടുകളോളം അതിജീവിക്കാൻ പോകുന്ന ഒരു അത്യപൂർവ ചലച്ചിത്ര കാവ്യമെന്ന് ആട് ജീവിതത്തെ വിശേഷിപ്പിക്കാം. ബ്ലെസ്സിയും സംഘവും ചേർന്നൊരുക്കിയ ഈ ചലച്ചിത്ര വിസ്മയം തീയേറ്ററുകളിൽ നിന്ന് നഷ്ടമാക്കിയാൽ നിങ്ങൾ ഓരോരുത്തരും നഷ്ടപ്പെടുത്തുന്നത് ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിൽ ഒന്നായിരിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close