കൺകണ്ട സത്യങ്ങളുടെ കാഴ്ചകളുമായി മലൈക്കോട്ടൈ വാലിബൻ; ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ വായിക്കാം

Advertisement

മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ മലൈക്കോട്ട വാലിബൻ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനെത്തി. ലിജോ ജോസ് പെല്ലിശ്ശേരി രചിച്ചു സംവിധാനം ചെയ്ത ഈ ദൃശ്യ വിസ്മയത്തിന്റെ രചനാ പങ്കാളി പി എസ് റഫീഖ് ആണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം അഞ്ച് ഇന്ത്യൻ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത് . മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ റിലീസ് ആയെത്തിയ ഈ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഒപ്പം പ്രതിഭാധനരായ ഒട്ടേറെ കലാകാരന്മാരും അണിനിരക്കുന്നു. അതിഗംഭീരമായ ടീസർ, ട്രൈലെർ, പോസ്റ്ററുകൾ എന്നിവയെല്ലാം ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ഏറെ വർധിപ്പിച്ചിരുന്നു.

ഇതിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ മലൈക്കോട്ടൈ വാലിബൻ എന്ന ഒരു യോദ്ധാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ കുടുംബം പോലത്തെ ഒരു സംഘത്തിനൊപ്പം നാട് ചുറ്റുന്ന വാലിബൻ നേരിടുന്ന വെല്ലുവിളികളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു നാടോടിക്കഥ പോലെയോ അമർ ചിത്ര കഥ പോലെയോ മുന്നോട്ട് നീങ്ങുന്ന ഈ ചിത്രം ഒരു പ്രത്യേക കാലഘട്ടമോ സമയമോ ദേശമോ ഒന്നും തന്നെ പ്രേക്ഷകരോട് പറയുന്നില്ല. ഫാന്റസി ഡ്രാമ പോലെ അതിമനോഹരമായ ഒരു പ്രതലത്തിൽ നിന്ന് കൊണ്ടാണ് മലൈക്കോട്ടൈ വാലിബന്റെ വീരസാഹസങ്ങൾ സംവിധായകൻ പറയുന്നത്.

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ എന്ത്കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കുന്നു എന്നതിന് ഒരുദാഹരണം കൂടി സമ്മാനിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപശ്ചാത്തലം സൃഷ്‌ടിച്ച അദ്ദേഹം, ആ ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ച് നടത്തുന്നതും അത്യന്തം വിശ്വസനീയമായാണ്. പ്രണയവും സന്തോഷവും സങ്കടവും പ്രതികാരവും തുടങ്ങി മനുഷ്യരുടെ എല്ലാ വികാരങ്ങളും ഉൾക്കൊള്ളുന്ന കഥയുടെ ലോകത്തേക്ക് പ്രേക്ഷകരുടെ മനസ്സുകളെ പറിച്ചു നടുകയാണ്‌ ലിജോ ജോസ് പെല്ലിശ്ശേരി. പി എസ് റഫീഖിനൊപ്പം ചേർന്ന് അദ്ദേഹം രചിച്ച ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത, ഒരേ സമയം തന്നെ ഇതൊരു ക്ലാസ് ചിത്രവും പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ചിത്രവുമാണ് എന്നതാണ്.

ആഴമുള്ള കഥയും കഥാപാത്രങ്ങളും അർത്ഥങ്ങളുമുള്ള കഥ പറയുമ്പോഴും, പ്രേക്ഷകരെ രസിപ്പിച്ചും കയ്യടിപ്പിച്ചുമാണ് അദ്ദേഹം വാലിബനെ മുന്നോട്ട് കൊണ്ട് പോകുന്നത്. ആക്ഷൻ രംഗങ്ങൾ മികച്ചു നിൽക്കുമ്പോൾ വൈകാരിക രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സുകളെ ഉലക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ ദൃശ്യ ഖണ്ഡങ്ങളും ഇതിന്റെ മേക്കിങ് ശൈലിയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന ദീർഘ ദർശിയുടെ, അത്ഭുത പ്രതിഭയുടെ വന്യമായ സിനിമാ സങ്കൽപ്പങ്ങളുടെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.

മോഹൻലാൽ എന്ന വിസ്മയിപ്പിക്കുന്ന നടൻ തന്റെ ശരീരവും മനസ്സും ഒരുപോലെ വാലിബൻ എന്ന കഥാപാത്രത്തിനായി അർപ്പിച്ചപ്പോൾ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയെടുത്തു. ഓരോ നോക്കിലും വാക്കിലും ഓരോ ചലനങ്ങളിലും പോലും കഥാപാത്രമായി മാറാൻ കഴിഞ്ഞ മോഹൻലാൽ ഈ കഥാപാത്രത്തിന് നൽകിയ അത്ഭുതകരമായ പൂർണ്ണത ഇന്ത്യൻ സിനിമയിലിനു മറ്റാർക്കും നൽകാനാവില്ല എന്ന് പറയേണ്ടി വരും. ആക്ഷൻ രംഗങ്ങളിലടക്കം മോഹൻലാൽ പുലർത്തിയ വഴക്കം വിസ്മയകരമായിരുന്നു. ഒട്ടേറെ വലിയ അംഗീകാരങ്ങൾ ഇതിലെ പ്രകടനത്തിന് മോഹൻലാലിനെ തേടിയെത്തിയാൽ അത്ഭുതപ്പെടാനില്ല, കാരണം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

അത് പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ചവരാണ് ഹരീഷ് പേരാടി, ഡാനിഷ് സൈട് എന്നിവർ. അയ്യനാർ, ചമതകൻ എന്നീ കഥാപാത്രങ്ങളായി ഞെട്ടിക്കുന്ന പ്രകടനമാണ് ഇവർ രണ്ടു പേരും നൽകിയത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരികൃഷ്ണൻ, സുചിത്ര നായർ, സഞ്ജന, ഹരിപ്രശാന്ത് തുടങ്ങിയവരും തങ്ങളുടെ മികച്ചത് തന്നെ ഈ ചിത്രത്തിനായി നൽകിയിട്ടുണ്ട്.

ഈ ചിത്രത്തെ ഒരു ദൃശ്യ വിസ്മയമാക്കി മാറ്റുന്നത് മധു നീലകണ്ഠൻ എന്ന ഛായാഗ്രാഹകന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ്. പ്രേക്ഷകർ ഇതുവരെ കാണാത്ത നാടോടിക്കഥകളിലെ ഒരു ലോകം സൃഷ്ടിച്ചു നൽകിയതിൽ അദ്ദേഹത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ തുല്യ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതം. അദ്ദേഹത്തിന്റെ പശ്‌ചാത്തല സംഗീതം ചിത്രത്തിന് നൽകിയ മാസ്സ് അപ്പീലും വൈകാരികമായ ഉയർച്ചയും ഞെട്ടിക്കുന്നതാണ്. പി എസ് റഫീഖിനൊപ്പം ചേർന്ന് അദ്ദേഹമൊരുക്കിയ ഗാനങ്ങളും പ്രേക്ഷകരുടെ മനസ്സുകളെ തൊട്ടു. രണ്ടര മണിക്കൂറിന് മുകളിൽ ദൈർഘ്യമുള്ള ഈ ചിത്രം, അതിന്റെ കഥയാവശ്യപ്പെടുന്ന മനോഹരമായ താളത്തിൽ മുന്നോട്ട് ഒഴുകിയത് ദീപു ജോസഫ് എന്ന എഡിറ്ററുടെ മികവ് കൊണ്ട് കൂടിയാണ്. അതുപോലെ ഇതിലെ വസ്ത്രാലങ്കാരം, കലാസംവിധാനം, ശബ്ദമിശ്രണം, വി എഫ് എക്സ് എന്നിവയെല്ലാം പ്രശംസയർഹിക്കുന്നു.

സാങ്കേതിക മേന്മയുടെ കാര്യത്തിലും അവതരണത്തിന്റെ കാര്യത്തിലും അതിഗംഭീരമായ ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ നിന്ന് കാണേണ്ട ചിത്രം തന്നെയാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close