ഇതുവരെ കാണാത്ത കല്യാണക്കഥ, പൊട്ടിച്ചിരിയുടെ പദ്മിനി പുരാണം; റിവ്യൂ വായിക്കാം.

Advertisement

തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സെന്ന ഹെഗ്‌ഡെ. അതിന് ശേഷം അദ്ദേഹമൊരുക്കിയ 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ മികവുറ്റ സംവിധായകന്റെ മൂന്നാമത്തെ ചിത്രമായ പദ്മിനി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. തന്റെ ആദ്യ രണ്ട് ചിത്രവും കാസർഗോഡ് ജില്ലയുടെ പശ്ചാത്തലത്തിലൊരുക്കിയ ഈ സംവിധായകന്റെ മൂന്നാമത്തെ ചിത്രം പാലക്കാടിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ കയ്യടി നേടിയ ദീപു പ്രദീപാണ്. തന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ഹാസ്യത്തിലൂടെ തന്നെയാണ് സെന്ന ഹെഗ്‌ഡെ ഈ ചിത്രത്തിന്റെയും കഥ പറഞ്ഞിരിക്കുന്നത്. ഒരു ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രമെന്ന് വേണമെങ്കിൽ നമ്മുക്ക് പദ്മിനിയെ വിശേഷിപ്പിക്കാം.

കോളേജ് അധ്യാപകനായ രമേശന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളുടേയും കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. രമേശനായി കുഞ്ചാക്കോ ബോബൻ അഭിനയിച്ചപ്പോൾ, ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത് അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ്. ഏത് സാഹചര്യങ്ങളിലാണ് ഈ മൂന്ന് സ്ത്രീ കഥാപാത്രങ്ങൾ രമേശന്റെ ജീവിതത്തിൽ എത്തുന്നതെന്നതും, അവർ ഇയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് ഇതിന്റെ കഥയുമായി ഏത് രീതിയിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നത് തന്നെ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കും. പ്രണയവും ചിരിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിന്റെ നുറുങ്ങുകളും ഉൾപ്പടുത്തിയിരിക്കുന്നു. കുറിക്കുകൊള്ളുന്ന കോമഡി ഡയലോഗുകളോടെ ഒരുത്സവം തന്നെയാണ് പദ്മിനി.

Advertisement

ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് രസിച്ചു കാണാമെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ഒരു നിമിഷം പോലും അവരെ ബോറടിപ്പിക്കുന്നില്ല എന്നതാണ് സത്യം. ടൈറ്റിൽ ക്രെഡിറ്റ്സ് കാണിക്കുമ്പോൾ മുതൽ തുടങ്ങുന്ന ചിരി, ചിത്രം അവസാനിക്കുന്ന നിമിഷം വരെ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. നർമ്മം തുളുമ്പുന്ന കഥാ സന്ദർഭങ്ങൾക്കൊപ്പം അഭിനേതാക്കൾ നടത്തിയ ഗംഭീര പ്രകടനമാണ് അതിനവരെ സഹായിച്ചത്. രമേശനായി കുഞ്ചാക്കോ ബോബൻ രസകരമായ പ്രകടനം കാഴ്ച വെച്ചപ്പോൾ, സ്‌മൃതി, ശ്രീദേവി, പദ്മിനി എന്നീ കഥാപാത്രങ്ങളായി വിൻസി, അപർണ്ണ, മഡോണ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ മറ്റൊരു താരം, രമേശന്റെ സന്തത സഹചാരിയായ അളിയൻ കഥാപാത്രമായി അഭിനയിച്ച ആനന്ദ് മന്മഥനാണ്. അദ്ദേഹത്തിന്റെ കഥാപാത്രം പറയുന്ന എല്ലാ തമാശകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുപോലെ തന്നെ സജിൻ ചെറുക്കയിൽ അവതരിപ്പിച്ച രാരീരം കിടക്ക കമ്പനി ഉടമസ്ഥൻ കഥാപാത്രവും ഏറെ ചിരിയുണർത്തുന്നുണ്ട്.

ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം ചിത്രത്തിന്റെ കഥാപരിസരത്തോടും സന്ദര്ഭങ്ങളോടും ചേർന്ന് നിന്നിട്ടുണ്ടെന്നതും പദ്മിനിയുടെ ആസ്വാദന നിലവാരം വർധിപ്പിച്ചിട്ടുണ്ട്. പാലക്കാടിന്റെ മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ച ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനും, മികച്ച താളത്തിൽ മുന്നോട്ട് പോകാൻ ചിത്രത്തെ സഹായിച്ച മനു ആന്റണിയുടെ എഡിറ്റിംഗ് മികവും പ്രത്യേക പ്രശംസയർഹിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മാളവിക മേനോൻ, ആതിഫ് സലിം, സീമ ജി നായർ, ഗണപതി, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ്. കുടുംബസമേതം തീയേറ്ററുകളിൽ പോയി ചിരിച്ച് രസിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ വിനോദ ചിത്രമെന്ന് പദ്മിനിയെ നമ്മുക്ക് വിശേഷിപ്പിക്കാം. പുതുമയുള്ള ലളിതമായ കഥകളെ അതീവ രസകരമായി പ്രേക്ഷകരുടെ മനസ്സുകളിലെത്തിക്കുന്ന സെന്ന ഹെഗ്‌ഡെ മാജിക്കിന്റെ പുതിയ ഉദാഹരണം കൂടിയാണ് പദ്മിനി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close