നായാട്ടിന് ശേഷം വീണ്ടും ഞെട്ടിച്ച് ജോജു ജോർജ്; ഇരട്ട റിവ്യൂ വായിക്കാം

Advertisement

ഒരഭിനേതാവെന്ന നിലയിൽ ഓരോ ചിത്രത്തിലൂടെയും വളരുകയും പ്രകടനം കൊണ്ട് നമ്മളെ ഞെട്ടിക്കുകയും ചെയ്യുന്ന ജോജു ജോർജ് എന്ന നടന്റെ മറ്റൊരു അസാധാരണമായ പ്രകടനമാണ് ഇന്ന് നമ്മുടെ മുന്നിലെത്തിയ ഇരട്ട എന്ന ചിത്രം തരുന്നത്. നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് സംവിധായകനും, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും ചേർന്നാണ്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിച്ച ഇരട്ടയെ നമ്മുക്ക് ഒരു ഡ്രാമ ത്രില്ലറെന്നോ, ഫാമിലി ത്രില്ലറെന്നോ വിളിക്കാം. ഏതായാലും കഥ പറയുന്നതിൽ കാണിച്ച സത്യസന്ധതയും കയ്യടക്കവുമാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്. ഒരേ സമയം പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയും റിയലിസ്റ്റിക്കായും മുന്നോട്ടു സഞ്ചരിക്കുന്ന ഈ ചിത്രം പറയുന്നത് ഇതിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഇരട്ടകളായ രണ്ട് കഥാപാത്രങ്ങളുടെ കഥയാണ്.

വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായിട്ടാണ് ജോജു ജോർജ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. അതിൽ ഒരാൾ പോലീസ് ഓഫീസറാണ്. ഇവരുടെ ലൈഫിൽ നടക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഒരു പോലീസ് സ്റ്റോറി പോലെയാണ് മുന്നോട്ടു പോകുന്നത് എങ്കിലും ഒരു ഇമോഷണൽ ക്രൈം ഡ്രാമയുടെ സ്വഭാവമാണ് ഇരട്ട വെച്ച് പുലർത്തുന്നത്. രോഹിത് എം ജി കൃഷ്ണൻ എന്ന നവാഗതൻ തന്റെ ക്രാഫ്റ്റ് നമ്മുക്ക് കാണിച്ചു തരുന്ന ചിത്രമാണ് ഇരട്ട എന്ന് പറയാം. വളരെയധികം ആഴമുള്ള ഒരു കഥയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. എന്നാൽ തീവ്രമായ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹവും, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും ചേർന്നൊരുക്കിയ ശക്തമായ തിരക്കഥയുടെ പിൻബലത്തിൽ വളരെ മികച്ച രീതിയിലാണ് ഈ ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരുടെ മനസ്സിൽ ആകാംഷ നിറക്കുന്ന ഇരട്ട, അതിന്റെ തീവ്രമായ കഥാ സന്ദർഭങ്ങൾ കൊണ്ടും സാങ്കേതിക പൂർണതയുള്ള മേക്കിങ് ശൈലികൊണ്ടും പ്രേക്ഷകന് വളരെയധികം ആസ്വാദ്യകരമായി മാറിയിട്ടുണ്ട്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ, മികച്ച വേഗതയിലും ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞു. ഈ ചിത്രത്തിലെ ആഴമുള്ളതും, തീവ്രവുമായ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങൾ കടന്നു പോകുന്ന വൈകാരികമായ മുഹൂർത്തങ്ങളുമെല്ലാം പ്രേക്ഷകന്റെ മുന്നിൽ ഏറ്റവും വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിൽ സംവിധായകനും രചയിതാക്കളും പൂർണ്ണമായും വിജയിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ആ വൈകാരികതയെ പ്രേക്ഷകരുടെ മനസ്സുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതാണ് ഇതിന്റെ വിജയം. ചിത്രത്തിന്റെ ക്ളൈമാക്‌സും അത് തരുന്ന വൈകാരികമായ അവസ്ഥയും ഗംഭീരമാണ്.

Advertisement

വിനോദ്, പ്രമോദ് എന്നീ ഇരട്ട കഥാപാത്രങ്ങളായി ജോജു ജോർജ് നൽകിയത് ഏറ്റവും മികച്ച പ്രകടനമായിരുന്നു. വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങൾ പുലർത്തുന്ന തന്റെ ഈ 2 കേന്ദ്ര കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞു തന്നെ അഭിനയിക്കാനും അതിനാവശ്യമായ സൂക്ഷ്മമായ കാര്യങ്ങൾ ശരീര ഭാഷയിൽ കൊണ്ട് വരാനും ജോജു ജോർജ് എന്ന നടന് സാധിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഇതിൽ നമ്മുക്ക് കാണാൻ പറ്റുമെന്ന് നിസംശയം പറയാൻ സാധിക്കും. വിനോദ് എന്ന കഥാപാത്രമായി ഒരുപടി മുകളിൽ നിൽക്കുന്ന പ്രകടനമാണ് അദ്ദേഹം നൽകിയത്. അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ജലി, ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ്, എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി. വിജയ് ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു.വിജയ് നൽകിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനു ആന്റണിയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ഒഴുക്ക് നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.

ചുരുക്കി പറഞ്ഞാൽ, ഇരട്ട എന്ന ചിത്രം ഈയടുത്ത കാലത്ത് മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ഇമോഷണൽ ക്രൈം ഡ്രാമ ത്രില്ലറുകളിൽ ഒന്നാണ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ ചിത്രം, പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടും, അവതരണ ശൈലി കൊണ്ടും, അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു സിനിമാനുഭവമാണ് സമ്മാനിക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close