ദളപതി വിജയ്‌യുടെ മാസ്റ്റർ റിവ്യൂ വായിക്കാം..!

Advertisement

ഏകദേശം ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ന് കേരളത്തിലെ സിനിമാ തീയറ്ററുകൾ തുറന്ന ദിവസമാണ്. കേരളത്തിലെ സിനിമാ പ്രേമികൾക്ക് ആവേശം നൽകി കൊണ്ട് തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യമായി പ്രദർശനം ആരംഭിച്ചത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്സ് തമിഴ് ചിത്രമായ മാസ്റ്റർ ആണ്. ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ആദ്യമായി ഒന്നിച്ച ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ എന്ന ലേബലിൽ തന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രമായ ഭവാനിയുടെ കുട്ടിക്കാലത്തു നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ശ്കതനായ ഒരു വില്ലൻ കഥാപാത്രമാണ് നമ്മുടെ മുന്നിലെത്താൻ പോകുന്നതെന്ന് പ്രേക്ഷകർക്ക് ഉറപ്പു നൽകുന്ന രീതിയിലാണ് ആ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക് രംഗങ്ങൾ പറഞ്ഞു പോകുന്നത്. അതിനു ശേഷം ചിത്രം നമ്മളെ കൂട്ടികൊണ്ടു പോകുന്നത് ഒരു ആർട്സ് കോളേജിലേക്കാണ്. അവിടെ നമ്മുടെ നായക കഥാപാത്രമായ ജെ ഡിയെ സംവിധായകൻ പരിചയപ്പെടുത്തുന്നു.

ശരിക്കു വേണ്ടി നിലകൊള്ളുന്ന, മദ്യപാനിയും, എന്നാൽ വിദ്യാർത്ഥികൾക്ക് പ്രീയപെട്ടവുമായ അധ്യാപകനാണ് ജെ ഡി. തന്റെ ഇഷ്ടത്തിന് ജീവിക്കുന്ന ജെ ഡി, തന്റെ മുകളിൽ ഉള്ളവരുടെ വാക്കുകൾക്ക് വലിയ വിലയൊന്നും കൽപ്പിക്കാത്ത ആളുമാണ്. എന്നാൽ പിന്നീട് കോളേജിൽ നടക്കുന്ന ഒരു സംഭവം, ഈ കഥാപാത്രത്തെ കൊണ്ടെത്തിക്കുന്നത് ഒരു ജുവനൈൽ ഹോമിലാണ്. അവിടുത്തെ ചെറുപ്പക്കാരായ ആളുകൾ മയക്കു മരുന്നിനും മറ്റു ക്രിമിനൽ ജോലികളിലും സജീവമാണ്. ഭവാനി എന്ന തങ്ങളുടെ ലീഡർക്ക് വേണ്ടിയാണു അവർ ജോലി ചെയ്യുന്നത്. അവരെ ഭവാനിയിൽ നിന്ന് സ്വതന്ത്രരാക്കാൻ ഉള്ള ജെ ഡിയുടെ ശ്രമങ്ങളും എങ്ങനെയാണു ഭവാനിയുടെ സാമ്രാജ്യം ജെ ഡി തകർക്കുന്നത് എന്നുമാണ് ഈ ചിത്രം പിന്നീട് നമ്മളോട് പറയുന്നത്.

Advertisement

പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ഘടകങ്ങളും കോർത്തിണക്കി തന്നെയാണ് ലോകേഷ് കനകരാജ് മാസ്റ്റർ ഒരുക്കിയിരിക്കുന്നത് എങ്കിലും, ഏറ്റവും കൃത്യമായി ആണ് അദ്ദേഹമത് കൂട്ടിയിണക്കിയിരിക്കുന്നതു എന്ന് നമ്മുക്ക് പറയാനാവില്ല. സാധാരണ ഒരു വിജയ് ചിത്രമാവില്ല ഇതെന്നുള്ള അദ്ദേഹത്തിന്റെ അവകാശവാദം ഇവിടെ ഇല്ലാതെയാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു വിജയ് ചിത്രത്തിൽ നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുള്ള എല്ലാം അതേ പോലെ തന്നെ മാസ്റ്ററിലും ലോകേഷ് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ മറ്റു പല വിജയ് ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്, ശ്കതനായ ഒരു വില്ലന്റെ സാന്നിധ്യമാണ്. നായകന് തുല്യമായതോ അതിനു മുകളിലോ നിൽക്കുന്ന തരത്തിൽ വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രത്തെ രൂപീകരിച്ചതാണ് ലോകേഷും ചിത്രത്തിന്റെ സഹ രചയിതാക്കളും ചെയ്ത ഏറ്റവും മികച്ച കാര്യം. രണ്ടു കഥാപാത്രങ്ങളുടേയും കഥകൾ സമാന്തരമായി നീങ്ങി, ഇന്റർവെൽ ഭാഗത്തോടെയാണ് അവ രണ്ടും പരസ്പരം ഇഴ ചേരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ തിരക്കഥ കുറച്ചു കൂടി മികച്ചു നിന്നിരുന്നു എങ്കിൽ ചിത്രം കുറച്ചു കൂടി വലിയ ഒരു സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കുമായിരുന്നു. പ്രേക്ഷകർക്ക് പ്രവചിക്കാൻ പറ്റുന്ന രീതിയിൽ തന്നെ ക്ലൈമാക്സ് അവസാനിച്ചതാണ് ചിത്രത്തെ പിന്നോട്ട് വലിച്ച മറ്റൊരു ഘടകം.

വിജയ് പതിവ് പോലെ വളരെ കൂളായി തന്റെ വേഷം ചെയ്തു ഫലിപ്പിച്ചു. രസകരമായ ശരീര ഭാഷയും നൃത്തവും ഡയലോഗുകളുമൊക്കെയായി വിജയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിൽ തന്നെ അദ്ദേഹം ജെ ഡി എന്ന കഥാപാത്രത്തിന് ജീവൻ പകർന്നു. കൂടുതൽ സുന്ദരനായി കൂടി ഈ ചിത്രത്തിൽ വിജയ്‌യെ അവതരിപ്പിച്ചിട്ടുണ്ട് ലോകേഷ് കനകരാജ്. എന്നാൽ ഈ ചിത്രത്തിൽ കൂടുതൽ മികച്ചു നിന്നതു വിജയ് സേതുപതിയാണ്. തന്റെ സ്വാഭാവികമായ ശരീര ഭാഷ കൊണ്ടും, ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടുമെല്ലാം വിജയ് സേതുപതി കയ്യടി നേടി. രസകരമായ രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം ഒരു ശ്കതനായ വില്ലന് വേണ്ട എല്ലാ മാനറിസങ്ങളും ഏറ്റവും ഗംഭീരമായ രീതിയിൽ തന്നെ കഥാപാത്രത്തിന് പകർന്നു നൽകിയിട്ടുമുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാർക്കു കൂടുതലൊന്നും ചെയ്യാൻ ഉള്ള സ്കോപ് തിരക്കഥയിൽ ഉണ്ടായില്ല എന്ന് തന്നെ പറയാം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, മഹേന്ദ്രൻ, ബാലതാരങ്ങൾ എന്നിവരെല്ലാം തങ്ങൾക്കു ലഭിച്ച വേഷങ്ങൾ തങ്ങളെകൊണ്ട് പറ്റുന്ന പോലെ നന്നായി ചെയ്തിട്ടുണ്ട്. ഈ ചിത്രത്തെ മികച്ച ഒരു എന്റെർറ്റൈനെർ ആക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്കു വഹിച്ചത് അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗത്തൊക്കെ അദ്ദേഹം നൽകിയ സംഗീതം ഏറെ ആവേശകരമായിരുന്നു. എടുത്തു പറയാൻ പുതുമയൊന്നുമില്ല എങ്കിലും, വിനോദ ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകന് ആവേശത്തോടെ കണ്ടിരിക്കാൻ സാധിക്കുന്ന ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ തന്നയാണ് മാസ്റ്റർ. വിജയ്- വിജയ് സേതുപതി ആരാധകർക്കും ഈ ചിത്രം ആവേശം നല്കുമെന്നുറപ്പ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close