തമിഴ്‌നാട്ടിൽ തലൈവർക്ക് മീതെ ദളപതി; ജയിലറെ വീഴ്ത്തി ലിയോ

Advertisement

ദളപതി വിജയ് നായകനായ ലിയോ ആഗോള ബോക്സ് ഓഫീസിൽ 500 കോടിയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഇപ്പോൾ തമിഴ്‌നാട്ടിലും ചരിത്രമാവുകയാണ്. തമിഴ് നാട് കളക്ഷനിൽ രജനികാന്തിന്റെ ജയിലറിനെ മറികടന്ന ലിയോ, ഇപ്പോൾ തമിഴ്നാട് കളക്ഷനിൽ മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന് മാത്രം പിന്നിലാണ്. 190 കോടിയോളമാണ് ജയിലർ തമിഴ്നാട് നിന്നും നേടിയ കളക്ഷൻ. ലിയോ ഇപ്പോൾ ആ കളക്ഷൻ മറികടന്ന് അവിടെ നിന്ന് മാത്രം 200 കോടിയെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. 220 കോടിക്ക് മുകളിലാണ് മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം തമിഴ് നാട്ടിൽ നിന്നും നേടിയത്. അത് മറികടക്കാനായാൽ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലിയോക്ക് മാറാം. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും ജയിലറെ മറികടക്കാൻ ലിയോക്ക് സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

616 കോടിയോളമാണ് ജയിലർ നേടിയ ആഗോള കളക്ഷൻ. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് 670 കോടിയോളം ആഗോള കളക്ഷൻ നേടിയ രജനികാന്ത് ചിത്രമായ 2.0 ആണ്. ഏതായാലും ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ലിയോ മാറിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് അൻപത് കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായ ലിയോ, കേരളത്തിലും ജയിലർ നേടിയ ഫൈനൽ കളക്ഷൻ തകർക്കാനുള്ള കുതിപ്പിലാണ്. 58 കോടിയാണ് ജയിലർ കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ രണ്ട് ചിത്രങ്ങളും കേരളത്തിൽ വിതരണം ചെയ്തത്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ലിയോ നിർമ്മിച്ചിരിക്കുന്നത് എസ് ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close