![dileesh pothan ,director dileesh pothan ,maheshinte prathikaram dileesh pothan ,Thondimuthalum Driksakshiyum Collection Report ,Kerala Box Office Collection Report, thondimuthalum Driksakshiyum ,malayalam movie Thondimuthalum Driksakshiyum ,Fahadh Faasil new movie ,sajeev pazhoor ,Thondimuthalum Driksakshiyum writer sajeev pazhoor ,Thondimuthalum Driksakshiyum sajeev pazhoor ,](https://i0.wp.com/onlookersmedia.com/wp-content/uploads/2017/07/Thondimuthalum-Driksakshiyum-sajeev-pazhoor-stills-5.jpg?fit=1078%2C705&ssl=1)
ഈ വർഷം ജൂൺ 30 നു റിലീസായ ചിത്രമാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിൽ നായകനായി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു സജീവ് പാഴൂരാണ്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാനപ്പെട്ട വേഷങ്ങളിൽ ഫഹദ് ഫാസിലിനൊപ്പം എത്തിയ ഈ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ഇപ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ഈ ചിത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂർ തന്റെ മനസ്സ് തുറക്കുകയാണ് പ്രേക്ഷകരോട്.
‘പൊന്മുട്ടൈ’ എന്ന പേരില്‍ തമിഴിലും മലയാളത്തിലുമായി സജീവ് തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചു കൊണ്ട് എഴുതിയ തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. മൂന്നു വർഷം മുൻപേ പൂർത്തിയാക്കിയ ഈ തിരക്കഥയിൽ സുരാജിനും നിമിഷക്കും പകരം ഇന്ദ്രൻസിനെയും ഉർവ്വശിയെയും ആയിരുന്നു സജീവ് കണ്ടിരുന്നത്. അന്ന് പക്ഷെ സാമ്പത്തികമായ ചില തടസ്സങ്ങൾ മൂലം ചിത്രീകരണം ആരംഭിക്കാനായില്ല.
രണ്ടു വർഷത്തിലധികം പല നിർമ്മാതാക്കളേയും സജീവ് കണ്ടെങ്കിലും സജീവിനെ ആര്ട്ട് സിനിമയുടെ വക്താവായി കണ്ട പലരും സജീവിന്റെ സംവിധാനത്തിൽ ഈ ചിത്രം നിർമ്മിക്കാൻ മടി കാണിച്ചു. അതിനു ശേഷമാണു ഒരിക്കൽ സജീവ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിട്ടുള്ള നിർമ്മാതാവ് സന്ദീപ് സേനൻ വഴി ഈ പ്രൊജക്റ്റ് മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്തു പ്രശസ്തനായ സംവിധായകൻ ദിലീഷ് പോത്തന്റെ അടുത്ത് എത്തുന്നത്.
എങ്ങുമെത്താതെ പോകുന്നതിലും നല്ലതു ഈ ചിത്രം മറ്റൊരാൾ സംവിധാനം ചെയ്യുന്നതാണ് നല്ലതെന്നു സജീവിനും തോന്നി. ദിലീഷ് പോത്തൻ ഈ ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞപ്പോഴേ തനിക്കു പോസിറ്റീവ് ആയി തോന്നിയെന്ന് സജീവ് പറയുന്നു. കാരണം മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ ചിത്രം സജീവിന്റെ അത്രയധികം ഇമ്പ്രെസ്സ്‍ ചെയ്തിരുന്നു. ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ അപാരമായ മികവ് കാണിച്ചു തന്ന ചിത്രമായിരുന്നു അത്.
ദിലീഷ് പോത്തൻ തന്നെയാണ് ചിത്രത്തിന്റെ പേര് തീരുമാനിച്ചതും കഥാ പശ്ചാത്തലം കാസർഗോഡ് ജില്ലയിലേക്ക് മാറ്റിയതും. നായകനായി ഫഹദ് ഫാസിലിന്റെ കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. പിന്നീട് സുരാജ്, നിമിഷ എന്നിവരും ക്യാമറാമാൻ ആയി രാജീവ് രവിയും ഈ പ്രോജെക്ടിലേക്കു കടന്നു വന്നുവെന്നു സജീവ് പറയുന്നു.
ദിലീഷ് പോത്തൻ എന്ന സംവിധായകൻ നൽകിയ ഒരു സ്പേസിൽ നിന്ന് കൊണ്ട് ഒരുപാട് പേർ നൽകിയ സംഭാവനകൾ കൊണ്ടാണ് ഈ ചിത്രം ഇത്രയും മികച്ച രീതിയിൽ പുറത്തു വന്നത്. ഈ ചിത്രത്തിൽ വർക്ക് ചെയ്യാത്ത ആളുകളുമായി പോലും ദിലീഷ് തിരക്കഥ ചർച്ച ചെയ്യുകയും അതിനെ പോളിഷ് ചെയ്തെടുക്കയും ചെയ്തു.
ക്രിയേറ്റിവ് ഡയറക്ടർ ആയി വന്ന ശ്യാം പുഷ്കരനും തിരക്കഥയിൽ നൽകിയ സംഭാവന വളരെ വലുതാണ്. സംഭാഷണങ്ങൾ ഒരുക്കുന്നതിൽ ശ്യാമിന്റെ പങ്കു വളരെ വലുതായിരുന്നു എന്ന് സജീവ് ഓർക്കുന്നു. ഫഹദ് ഫാസിൽ, സുരാജ്, നിമിഷ, അലെൻസിയർ, അതുപോലെ റിയൽ ലൈഫ് പോലീസുകാർ എന്നിവർ ചേർന്ന് തങ്ങളുടെ പ്രകടനത്തിലൂടെ ഉണ്ടാക്കിയെടുത്ത മാജിക്കും ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചിട്ടുണ്ട് എന്നും താൻ ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കിൽ ഇത്രയും നന്നാവില്ലായിരുന്നു എന്നും സജീവ് അഭിപ്രായപ്പെടുന്നു.