
തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ യാത്ര. ചിത്രം തെലുങ്ക് പ്രേക്ഷകരെ പോലെത്തന്നെ മലയാളി സിനിമാ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിൽ ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്നു. 2003ൽ അദ്ദേഹം നടത്തിയ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ പദയാത്രയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി മാറ്റിയത്. ഈ പദയാത്രയുടെ കഥയാണ് യാത്ര എന്ന ചിത്രത്തിലൂടെ വീണ്ടും പുനരാവിഷ്കരിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടപടികൾ അണിയറയിൽ പുരോഗമിക്കുന്നു. ഇപ്പോഴിതാ തെലുങ്കിൽ നിന്നും മറ്റൊരു പുതിയ വാർത്ത കൂടി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.
തെലുങ്ക് സൂപ്പർതാരവും മുഖ്യമന്ത്രിയുമായിരുന്ന NTR ന്റെ ജീവിതകഥയും സിനിമയാകുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ എൻ. ടി. ആറിന്റെ വേഷം അവതരിപ്പിക്കുന്നത് മകനും തെലുങ്കിലെ സൂപ്പർതാരവുമായ നന്ദമുരി ബാലകൃഷ്ണയാണ്. സൂപ്പർ ആക്ഷൻ ചലച്ചിത്രങ്ങളിലൂടെ തെലുങ്കിൽ വലിയ താരമായി മാറിയ വ്യക്തിയാണ് ബാലകൃഷ്ണ.
രാഷ്ട്രീയത്തിലും പിതാവിനെപ്പോലെ സാന്നിധ്യമറിയിച്ച ബാലകൃഷ്ണ മുഖ്യമന്ത്രിയുടെ വേഷത്തിലെതത്തുമ്പോൾ രാഷ്ട്രീയം ചർച്ചയാകും എന്നുറപ്പാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം ആദ്യമാണ് ആരംഭിക്കുക. ബാഹുബലി താരം റാണാ ദഗപതിയും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുമെന്ന വാർത്ത മുൻപുതന്നെ പുറത്തുവന്നിരുന്നു.
എന്തായാലും ആന്ധ്രയിലെ രണ്ട് ജനകീയ മുഖ്യമന്ത്രിമാരുടെ ജീവിതം സിനിമയാക്കുന്നതിൽ ഉള്ള കൗതുകത്തിലാണ് തെലുങ്ക് പ്രേക്ഷകർ.