തെറ്റ് പറ്റി, അംഗീകരിക്കുന്നു: മാപ്പ് ചോദിച്ച് പൃഥ്വിരാജ്

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ ഷാജി കൈലാസ് ചിത്രം കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ജിനു അബ്രഹാം രചിച്ച ഈ മാസ്സ് എന്റർടെയ്ൻമെന്റ് ചിത്രം നിർമ്മിച്ചത് ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. ഇതിലെ ആക്ഷനും, ഡയലോഗുകൾക്കുമെല്ലാം വലിയ കയ്യടി കിട്ടുമ്പോൾ, ഇതിലെ ഒരു ഡയലോഗ് വലിയ വിവാദവും സൃഷ്ടിച്ചു. ഈ ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രം, വിവേക് ഒബ്രോയ്‌ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തോട്, അയാളുടെ ഭിന്ന ശേഷിക്കാരനായ കുട്ടിയെ കുറിച്ച് പറയുന്ന ഡയലോഗ്, അത്തരം കുട്ടികളുള്ള മാതാപിതാക്കളെ വേദനിപ്പിക്കുന്നതാണെന്ന പരാതി ഉയരുകയും അതിനെതിനെ ഒട്ടേറെ വ്യക്തികളും സംഘടനകളും ശക്തമായ രീതിയിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ആ സംഭവത്തിൽ മാപ്പ് പറഞ്ഞു കൊണ്ടു മുന്നോട്ടു വന്നിരിക്കുകയാണ് ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും.

മാപ്പ് പറഞ്ഞു കൊണ്ട് ഷാജി കൈലാസ് കുറിച്ച വാക്കുകൾ പങ്ക്‌ വെച്ചു കൊണ്ടാണ് പൃഥ്വിരാജ് ക്ഷമ ചോദിച്ചത്. ഷാജി കൈലാസ് കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്…. നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..”

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close