
അർബുദരോഗ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെൻറ് വെന്റിലേറ്റർ സഹായത്തിലാണെന്ന് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തിൻറെ ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഓൺകോളജി ഐ.സി.യുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നീണ്ട നാളുകളായി താരം അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവിൽ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
2012ലാണ് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ നടന് സ്ഥിരീകരിക്കുകയും തുടർന്ന് ചികിത്സയ്ക്ക് വിധേയനായതും. ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിനയരംഗത്തേക്ക് തിരികെ എത്തി. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില ചൂണ്ടി കാണിച്ചുള്ള വിവിധ വാർത്തകൾ പുറത്തുവന്നിരുന്നു.
നടനായും നിർമാതാവായും എഴുത്തുകാരനായും എം.പി.യായുമെല്ലാം ഇന്നസെന്റ് മലയാളികൾക്കിടയിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിന്ന കലാകാരനാണ്. സിനിമകളിലൂടെ മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് തികഞ്ഞു. നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്കെത്തിയ കഥകൾ പുസ്തകത്തിലൂടെയും അഭിമുഖങ്ങളിലൂടെയും ഇന്നസെൻറ് തുറന്നു പറഞ്ഞിട്ടുണ്ട്. കാൻസർ ബാധിതനായതിനു ശേഷം അദ്ദേഹം തന്റെ അനുഭവങ്ങൾ എഴുതിയ ബുക്കും പ്രശംസ നേടിയിരുന്നു.