20 വര്‍ഷം മുന്‍പേയുള്ള ദൂരദർശൻ ഡോക്യുമെന്ററി; മുഹമ്മദ് കുട്ടി ഒമര്‍ ഷെരീഫും പിന്നെ മമ്മൂട്ടിയുമായ കഥ..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ എഴുപതാം പിറന്നാളും അതുപോലെ സിനിമ ജീവിതത്തിന്റെ അമ്പതു വർഷങ്ങളും ആഘോഷിച്ചത് ഈ വർഷമാണ്. ഇപ്പോഴിതാ ഇരുപതു വർഷം മുൻപ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത, മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരിൽ ഒരുക്കിയ ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് തോമസ് ടി. കുഞ്ഞുമോന്‍ ആണ്. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി ഇപ്പോൾ വീണ്ടും പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും സഞ്ചരിക്കുന്ന ഡോക്യുമെന്ററി, അതിനു ശേഷം മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പുകളും സിനിമാ ജീവിതവും കൂടി വ്യക്തമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു. മമ്മൂട്ടിയുടെ നാട്ടുകാര്‍ക്കും കോളേജിലെ സുഹൃത്തുക്കള്‍ക്കും അതുപോലെ തന്നെ മമ്മൂട്ടി ഒരിക്കൽ ജോലി ചെയ്ത കോടതിയിലെ സുഹൃത്തുക്കളും മമ്മൂട്ടിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നുണ്ട്.

Advertisement

അതുപോലെ അദ്ദേഹത്തിന്റെ സിനിമയിലെ സഹപ്രവർത്തകരും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നു. തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണം മമ്മൂട്ടി തന്നെ ഇതിൽ തുറന്നു പറയുന്നുണ്ട്. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു എന്നും തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല എന്നും മമ്മൂട്ടി പറയുന്നു. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ ഒമര്‍ ഷെരീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കിഎടുത്ത കാര്യവും മമ്മൂട്ടി ഓർക്കുന്നു. അവസാനം സുഹൃത്തുക്കൾ തന്നെയാണ് മുഹമ്മദ് കുട്ടി എന്ന പേര് ചുരുക്കി മമ്മൂട്ടി എന്ന് വിളിച്ചു തുടങ്ങിയത്. എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ്, മോഹന്‍ലാല്‍ എന്നിവർ ഈ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ഈ ഡോക്യൂമെന്ററിക്ക് സംഗീതം ഒരുക്കിയത് മോഹൻ സിത്താരയും ക്യാമറ ചലിപ്പിച്ചത് ഡി. തങ്കരാജ്, എഡിറ്റ് ചെയ്തത് ശിവകുമാര്‍ എന്നിവരുമാണ്. പ്രശസ്ത നടൻ രവി വള്ളത്തോൾ ആണ് ഇതിലെ വിവരണത്തിന് ശബ്ദം നൽകിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close