ഒരു കവിത പോലെ മനോഹരമീ പൂമരം; ഇതുവരെ കാണാത്ത സിനിമാനുഭവവുമായി എബ്രിഡ് ഷൈൻ.,.!

Advertisement

മലയാളത്തിൽ ക്യാമ്പസ് ചിത്രങ്ങൾ കൂടുതലായി വന്നു പോകുന്ന ഒരു കാലമാണ് ഇത്. ഈ അടുത്ത കാലത്തായി ക്യാമ്പസ് കേന്ദ്രീകരിച്ചു കഥ പറയുന്ന ഒരുപിടി ചിത്രങ്ങൾ നമ്മൾ കാണുകയും ഉണ്ടായി. അവയെല്ലാം നമ്മൾ സാധാരണ കാണുന്ന പോലത്തെ ക്യാമ്പസ് രാഷ്ട്രീയമോ അല്ലെങ്കിൽ എഞ്ചിനീയറിംഗ് കോളേജ് ലൈഫ് കേന്ദ്രീകരിച്ചു കഥ പറയുന്ന റൊമാന്റിക് കോമെഡികളോ ഒക്കെ ആയിരുന്നു. പക്ഷെ ഈ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തു വന്ന എബ്രിഡ് ഷൈൻ- കാളിദാസ് ജയറാം ചിത്രം പൂമരം അത്തരത്തിലുള്ള വാർപ്പ് മാതൃകകളെയെല്ലാം ഒഴിവാക്കി പുതിയൊരു അനുഭവം പ്രേക്ഷകന് പകർന്നു നൽകിയ ക്യാമ്പസ് ചിത്രം ആണെന്ന് പറയാം നമ്മുക്ക്.

അഞ്ചു ദിവസമായി നടക്കുന്ന ഒരു സർവകലാശാല യുവജനോത്സവത്തിനു ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഹാരാജാസ് കോളേജും സെന്റ് തെരേസാസ് കോളേജുമാണ് കിരീട പോരാട്ടത്തിൽ മുൻപന്തിയിൽ ഉള്ളത്. കിരീടത്തിനായുള്ള ഇവരുടെ പോരാട്ടം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ഈ കലോത്സവങ്ങൾ എങ്ങനെയാണു നമ്മുടെ നാട്ടിൽ നടക്കുന്നത് എന്നും അതുപോലെ എത്രമാത്രം ആവേശത്തോടെയാണ് വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നതെന്നും പൂമരം നമ്മുടെ മുന്നിൽ വരച്ചു കാണിക്കുന്നു. മലയാളി പ്രേക്ഷകർ ഇതിനു മുൻപ് ഒരിക്കലും കാണാത്ത തരത്തിലുള്ള ഒരു സിനിമാനുഭവമാണ് പൂമരം സമ്മാനിക്കുന്നത് . പാട്ടുകളിലൂടെയും കവിതകളിലൂടെയുമാണ് ഈ ചിത്രത്തിന്റെ കഥ അല്ലെങ്കിൽ ഇതിൽ നടക്കുന്ന സംഭവങ്ങൾ ഭൂരിഭാഗവും പ്രേക്ഷകരിലേക്ക് എത്തുന്നത് . എന്നാൽ അവയൊരിക്കലും മുഴച്ചു നിൽക്കാത്ത വിധത്തിൽ കഥയോട് ഇഴുകി ചേർന്ന് നിന്നു എന്നത് തന്നെയാണ് പൂമരത്തെ ഒരു കവിത പോലെ മനോഹരമാക്കുന്ന ഘടകം. സംവിധായകൻ എന്ന നിലയിൽ എബ്രിഡ് ഷൈൻ ഏറ്റവും കയ്യടി അർഹിക്കുന്നത് ഈ വ്യത്യസ്തമായ അവതരണ ശൈലിക്ക് തന്നെയാണ്.

Advertisement

കോളേജുകൾ തമ്മിലുള്ള മത്സരം എന്ന് പറയുമ്പോൾ തന്നെയും നമ്മൾ സ്ഥിരം സിനിമകളിൽ കണ്ടു വരുന്ന ചതിയും ഉള്ളു കളികളും അല്ലാതെ, വളരെ റിയലിസ്റ്റിക് ആയി അവിടെ നമ്മൾ കാണുന്ന സംഭവങ്ങളെയാണ് ഈ ചിത്രത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ക്ലിഷേകൾ ഒന്നും തന്നെയില്ലാത്ത ഒരു ക്യാമ്പസ് ചിത്രം എന്ന് വിശേഷിപ്പിക്കാം നമ്മുക്ക് പൂമരത്തെ. ഒരിക്കൽ എങ്കിലും ഇത്തരം കലോത്സവത്തിൽ പങ്കെടുത്തിട്ടുള്ളവർക്കും അത് കാണാൻ എങ്കിലും പോയിട്ടുള്ളവർക്കും വലിയ ഒരു നൊസ്റ്റാൾജിക് ഫീൽ തന്നെയായിരിക്കും ഈ ചിത്രം നൽകുന്നത്. അതുപോലെ തന്നെ കലകളും ഇതുപോലുള്ള കലോത്സവങ്ങളും മുഖേന സാമൂഹിക അനീതികൾക്കെതിരെ യുവ സമൂഹത്തെ ഒരുമിപ്പിച്ചു നിർത്താനും കഴിയും എന്ന വലിയ ഒരു സന്ദേശവും പൂമരം നമ്മുക്ക് തരുന്നുണ്ട്.

ഗൗതം എന്ന ക്യാമ്പസ് ലീഡറിനെ അവതരിപ്പിച്ച കാളിദാസ് ജയറാം വളരെ മനോഹരമായി തന്നെ തന്റെ വേഷം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. തന്റെ കഥാപാത്രം ആവശ്യപ്പെട്ട ശരീര ഭാഷ കൊണ്ട് വന്നു തന്മയത്വത്തോടെ അഭിനയിക്കാൻ ഈ യുവാവിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്. ഒട്ടേറെ പുതുമുഖങ്ങൾ ഗംഭീര പെർഫോമൻസ് കാഴ്ച വെച്ച ഈ ചിത്രത്തിൽ ഐറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചകളും ഇല്ലാതെ ആ കുട്ടി അത് നന്നായി അവതരിപ്പിച്ചു. ഒരിക്കൽ കൂടി ഒരു കൂട്ടം പ്രതിഭാശാലികളെ തന്നെയാണ് എബ്രിഡ് ഷൈൻ മലയാള സിനിമയ്ക്കു സംഭാവന ചെയ്തിരിക്കുന്നത്.

പത്തു വ്യത്യസ്ത സംഗീത സംഗീത സംവിധായകർ ഒരുക്കിയ ഗാനങ്ങളും കവിതകളും മനോഹരമായിരുന്നു എന്ന് മാത്രമല്ല ആ സംഗീതം ചിത്രം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന തരത്തിൽ ഉള്ളവ ആയിരുന്നു. എസ്‌ ജ്ഞാനം ഒരുക്കിയ ദൃശ്യങ്ങൾ ഗംഭീരമായിരുന്നു. ഒരു സർവകലാശാല കലോത്സവത്തിന്റെ നിറങ്ങളും ആവേശവും എല്ലാം അദ്ദേഹം തന്റെ ദൃശ്യങ്ങളാൽ ഒപ്പിയെടുക്കുകയും പ്രേക്ഷകനെ മനസ്സിൽ എത്തിക്കുകയും ചെയ്തു. തങ്ങൾ കൂടി ആ അന്തരീക്ഷത്തിന്റെ ഒരു ഭാഗമാണ് എന്ന് പ്രേക്ഷകന് തോന്നുന്ന രീതിയിൽ ആയിരുന്നു അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങൾ കഥ പറഞ്ഞത്. അല്പം വേഗത കുറവ് ഉണ്ടെന്നതും ഇടക്കെങ്കിലും ഒരു ഡോക്യു്- ഡ്രാമ ആയി തോന്നാം എന്നതും ചെറിയ ചില പോരായ്മകൾ ആണെങ്കിലും പൂമരം നമ്മുക്ക് തരുന്നത് നമ്മൾ ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ഒരു ചലച്ചിത്രാനുഭവം തന്നെയാണ്. വ്യത്യസ്തതയും പുതുമയും വാക്കുകളിൽ മാത്രം ഒതുക്കാതെ അത് നമ്മുടെ മനസ്സിന് കൂടി അനുഭവേദ്യമാക്കി തരുന്നുണ്ട് പൂമരം എന്ന ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close