ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

Advertisement

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി നമ്മുക്ക് മുന്നിലെത്തിയിട്ടുള്ള താരമാണ് ജനപ്രിയ നായകൻ ദിലീപ്. ഇപ്പോഴിതാ അദ്ദേഹത്തെ നായകനാക്കി ഒരുക്കിയ പവി കെയർ ടേക്കർ എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രം. നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് രാഘവനും, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപുമാണ്. അഞ്ചോളം നായികമാരെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ, ദിലീപ് അവതരിപ്പിക്കുന്ന പവി എന്ന കെയർ ടേക്കറിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. മധ്യ വയസ്കനും അവിവാഹിതനുമായ പവി കൊച്ചി നഗരത്തിലെ ഒരു ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന്റെ കെയർ ടേക്കറാണ്. അവിടുത്തെ എല്ലാമെല്ലാമായി ഓടി നടക്കുന്ന പവിയുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് പല പല സാഹചര്യങ്ങളിൽ അഞ്ച് പെണ് കുട്ടികൾ കടന്ന് വരികയും, അവർ അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

Advertisement

വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഒരു ചിത്രമാണ് പവി കെയർ ടേക്കർ. ദിലീപ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപ്പെടുന്ന എല്ലാ ചേരുവകളും തിരക്കഥയിൽ ഉൾപ്പെടുത്തിയതിന് ഒപ്പം തന്നെ പ്രേക്ഷകന് പുതുമ നൽകുന്ന രീതിയിലും കഥ പറയാൻ വിനീത് കുമാർ എന്ന സംവിധായകനും രാജേഷ് രാഘവൻ എന്ന രചയിതാവിനും സാധിച്ചിട്ടുണ്ട്. വളരെ മനോഹരമായ ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. പരിചയ സമ്പന്നനായ രാജേഷ് രാഘവൻ ഒരുക്കിയ ഈ തിരക്കഥയിൽ ഒരു ദിലീപ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം ലഭിക്കും എന്ന് മാത്രമല്ല, അതിനൊപ്പം പുതുമയുള്ള ഒരു പ്രമേയവും കൂടിയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ഒരു മാനം നൽകാനും അത് വഴി കഥ സഞ്ചരിക്കുന്ന വഴികളിൽ ഒരു പുതുമ കൊണ്ട് വരാനും സംവിധായകൻ വിനീത് കുമാറിനും സാധിച്ചിട്ടുണ്ട്. ആദ്യാവസാനം വളരെ രസകരമായി തന്നെ കഥ പറച്ചിൽ മുന്നോട്ടു നീങ്ങിയത് ഈ ചിത്രത്തിന് ഏറെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ചിരിയും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം വിനീത് കുമാർ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

ഏറെ നാളിനു ശേഷം വളരെ സാധാരക്കാരനായ, തമാശകൾ പറയുന്ന, കുടുംബങ്ങളുടെ പ്രിയങ്കരനായ ദിലീപ് എന്ന അയല്പക്കത്തെ വീട്ടിലെ പയ്യനെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ വിനീത് കുമാറിന് സാധിച്ചിട്ടുണ്ട്. ദിലീപിൽ നിന്ന് മാത്രം പ്രേക്ഷകർക്ക് ലഭിക്കുന്ന കുസൃതിയും കുശുമ്പും കള്ളത്തരവും ചിരിയും രസകരമായ പ്രണയവുമെല്ലാം വളരെ കൃത്യമായാണ് രാജേഷ് രാഘവനും ഈ കഥയിൽ കോർത്തിണക്കിയത്. അതോടെ പവി എന്ന കഥാപാത്രവുമായി വളരെ വേഗത്തിൽ പ്രേക്ഷകർ ഇഷ്ടത്തിലാവുന്നുണ്ട്.

ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച എല്ലാവരും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും ഭംഗിയാക്കിയിട്ടുണ്ട്. പവി ആയി അഭിനയിച്ച ദിലീപ് പതിവ് പോലെ ഏറ്റവും അനായാസമായി തന്റെ വേഷം മികവുറ്റതാക്കി മാറ്റി. ദിലീപ് എന്ന നടനിൽ നിന്ന് കുറച്ചു നാളായി പ്രേക്ഷകർക്ക് കിട്ടാതിരുന്നതെല്ലാം കൃത്യമായി ഇതിലൂടെ അദ്ദേഹം തിരികെ കൊണ്ട് വരുന്നുണ്ട്. സാധാരണക്കാരന്റെ രൂപ ഭാവവും ശരീര ഭാഷയും ഡയലോഗ് ഡെലിവറിയുമെല്ലാം ദിലീപ് കൃത്യമായി അവതരിപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ മനോഹരമായ കഥാപാത്രങ്ങളുടെ കൂട്ടത്തിലൊന്നായി പവി മാറുന്നുണ്ട്. ആർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ഈ കഥാപാത്രത്തിന് ജീവൻ പകരാൻ ദിലീപ് എന്ന ഗംഭീര നടന് സാധിച്ചു എന്ന് നിസംശയം പറയാം. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് ഇതിലെ അഞ്ച് പുതുമുഖ നായികമാർ. ഇവരോടൊപ്പമുള്ള ദിലീപിന്റെ ഓൺസ്‌ക്രീൻ രസതന്ത്രം ഏറെ രസകരമായിരുന്നു. പുതുമുഖങ്ങളുടെ അങ്കലാപ്പുകൾ ഒന്നും തന്നെയില്ലാതെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഇവർ ജീവൻ പകർന്ന രീതിയും കയ്യടിയർഹിക്കുന്നുണ്ട്. പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ കഴിയുന്ന തരത്തിൽ ഇവരെ അവതരിപ്പിച്ച സംവിധായകനും അഭിനന്ദനം അർഹിക്കുന്നു.

ഇവർക്കൊപ്പം ഇതിലെ പ്രധാന വേഷങ്ങൾ ചെയ്ത ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് എന്നിവരും പ്രേക്ഷകരുടെ കയ്യടികൾ നേടുന്നുണ്ട്. എല്ലാവർക്കും ശ്രദ്ധ നേടാനുള്ളത് തിരക്കഥയിലുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

സാനു താഹിർ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. വളരെ രസകരമായി കഥ പറയാൻ പറ്റിയ മികച്ച അന്തരീക്ഷം തന്നെയാണ് തന്റെ ദൃശ്യങ്ങൾ കൊണ്ട് സാനു നിർമ്മിച്ച് നൽകിയത്. അതുപോലെ തന്നെ മിഥുൻ മുകുന്ദൻ ഈണമിട്ട ഗാനങ്ങളും മനോഹരമായിരുന്നു. അദ്ദേഹം തന്നെ നൽകിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നത് ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട് . ദീപു ജോസഫ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തത്. ദീപുവിന്റെ കൂടി മികവിന്റെ ഫലമായാണ് വളരെ സുഗമമായ ഒഴുക്കോടെ ഈ ചിത്രം പ്രേക്ഷകരുടെ മനസ്സുകളിലേക്ക് സഞ്ചരിച്ചത്.

ചുരുക്കി പറഞ്ഞാൽ, വളരെ രസകരവും വ്യത്യസ്തവുമായ ഒരു സിനിമാനുഭവത്തെ പ്രേക്ഷകന് നൽകുന്ന ചിത്രമാണ് പവി കെയർ ടേക്കർ. പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഈ വിനീത് കുമാർ- ദിലീപ് ചിത്രം കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് ആയി മാറുമെന്നുറപ്പാണ്. കാരണം അവരുടെ പ്രീയപ്പെട്ട ദിലീപിനെ തിരിച്ചു നൽകുന്ന ചിത്രം കൂടിയാണിത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close