ചിരിയുടെ പുത്തൻ വിരുന്ന്; പത്രോസിന്റെ പടപ്പുകൾ റിവ്യൂ വായിക്കാം…

Advertisement

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിലൊന്നാണ് നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ സംവിധാനം ചെയ്ത പത്രോസിന്റെ പടപ്പുകൾ. സൂപ്പർ ഹിറ്റ് ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവ് എന്ന നിലയിൽ പ്രശസ്തനായ ആളാണ് അഫ്സൽ അബ്ദുൽ ലത്തീഫ്. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യൂസ് തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ്‌ പൗലോസിന്റെ ആദ്യ സ്വതന്ത്ര രചനയാണ്‌ പത്രോസിന്റെ പടപ്പുകൾ. ഡിനോയ്, ഷറഫുദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൽ ഒരു മികച്ച താരനിര അണിനിരന്നിട്ടുണ്ട്. ഇതിന്റെ ട്രൈലെർ, അതുപോലെ ട്രെൻഡിങ് ആയി മാറിയ ഇതിലെ ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ആണ് സമ്മാനിച്ചത്. മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒരു ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന പത്രോസിന്റെ വീട്ടിൽ ഭാര്യയും നാലു മക്കളുമാണുള്ളത്. ജെയിംസ് ഏലിയാ പത്രോസ് ആയി എത്തുമ്പോൾ മക്കളായ സോണി, ടോണി, ബോണി എന്നിവരായി ഷറഫുദീൻ, ഡിനോയ്, നസ്ലെൻ എന്നിവർ എത്തുന്നു. സോണി ഒരു ട്രാവലർ ആണെങ്കിൽ ഇളയവൻ ബോണി ഒരു തരികിട ആണ്. ഒരു പണിയും ചെയ്യാതെ മടിയനായി ജീവിതം മുന്നോട്ടു നീക്കുന്നവൻ ആണ് രണ്ടാമനായ ടോണി. ഇവരുടെ സഹോദരി നീനു ആണെങ്കിൽ ഒരു വിദ്യാർത്ഥി ആണ്. ഇവരുടെ കുടുംബത്തിലേക്ക് ടോണിയുടെ അമ്മൂമ്മ എത്തുന്നതോടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. അയൽപക്കത്തുള്ള അമ്മുവും ആയി ടോണി പ്രണയത്തിലും ആവുന്നതോടെ കഥ കൂടുതൽ രസകരമാകുന്നു. രഞ്ജിത മേനോൻ ആണ് അമ്മു ആയി എത്തുന്നത്.

Advertisement

അഫ്സൽ അബ്ദുൽ ലത്തീഫ് എന്ന നവാഗതൻ മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത് ഒരു ചിരി വിരുന്നു തന്നെ പ്രേക്ഷകന് സമ്മാനിച്ച് കൊണ്ടാണ് എന്ന് പറയാം. ഡിനോയ് പൗലോസ് എഴുതിയ അതീവ രസകരമായ തിരക്കഥക്ക്‌ അതിലും രസകരമായ ഒരു ദൃശ്യ ഭാഷയൊരുക്കിയത് ആണ് അഫ്സൽ ഒരു സംവിധായകനെന്ന നിലയിൽ കൈവരിച്ച വിജയം. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും രസികന്മാരായ കഥാപാത്രങ്ങളും ചേർന്ന് വളരെ സന്തോഷം നിറഞ്ഞ ഒരു സിനിമ ആണ് ഇവർ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കാൻ ഉള്ളത് ഈ ചിത്രത്തിലുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കഥാപാത്രങ്ങൾ റിയലിസ്റ്റിക്കും ആണ് അതേ സമയം വളരെ സരസമായി പെരുമാറുന്നവരുമാണ്. വളരെ വിശ്വസനീയമായ രീതിയിൽ ആണ് ഇതിലെ കഥാപാത്ര രൂപീകരണം നടത്തിയിരിക്കുന്നത്. നമ്മുക്ക് ചുറ്റും നമ്മൾ സ്ഥിരം കാണുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ നമ്മുക്ക് കാണാം. അവരുടെ പെരുമാറ്റവും സംസാരവുമെല്ലാം പ്രേക്ഷകന് വലിയ രീതിയിൽ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് തിരക്കഥയുടെ മികവ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിലെ വൈകാരിക നിമിഷങ്ങളും മനസ്സിൽ തൊടുന്നുണ്ട്. കോമെഡിയും പ്രണയവും കുടുംബ മുഹൂര്തങ്ങളുമെല്ലാം അത്ര മനോഹരമായാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

അഭിനേതാക്കൾ നൽകിയ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മികവ്. പരസ്പരം മത്സരിച്ചു തന്നെയാണ് ഓരോ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും തിരശീലയിലെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ ചിത്രത്തെ മികവുറ്റതാക്കി മാറ്റി. പ്രധാന വേഷം അവതരിപ്പിച്ച ഡിനോയ് പൗലോസ് തന്റെ ഭാഗം മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചപ്പോൾ മറ്റു രസികൻ കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിലെത്തിച്ച അഭിനേതാക്കളും മികച്ച പ്രകടനം തന്നെ നൽകി. പത്രോസ് ആയി ഗംഭീര പ്രകടനമാണ് ജെയിംസ് ഏലിയാ നൽകിയത്. ഒറ്റയ്ക്ക് കുടുംബത്തിന്റെ ഭാരം ചുമലിൽ ഏറ്റിയ അപ്പന്റെ പെടാപ്പാടു ജെയിംസ് വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ഷറഫുദീൻ, നസ്ലെൻ, ഗ്രേസ് ആന്റണി എന്നിവർ പതിവുപോലെ പ്രേക്ഷകരുടെ കയ്യടി നേടിയപ്പോൾ ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, ടോണിയുടെ അമ്മൂമ്മ ആയി അഭിനയിച്ച കലാകാരി എന്നിവരും മികച്ച പ്രകടനം നൽകി. നായികാ വേഷം ചെയ്ത രെഞ്ജിതയും തിളങ്ങി. ജയേഷ് മോഹൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം ചിത്രത്തിലെ അന്തരീക്ഷത്തോടെ ഇഴുകി ചേർന്ന് നിന്നു. സംഗീത് പ്രതാപ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തെ കൂടുതൽ വേഗതയുള്ളതാക്കുകയും സാങ്കേതികമായി മികവ് സമ്മാനിക്കുകയും ചെയ്തു. ഇതിലെ ഗാനങ്ങൾ മനോഹരമായിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടി വരും.

ചുരുക്കി പറഞ്ഞാൽ, ഒരുപാട് ചിരിച്ചു രസിച്ചു ആസ്വദിക്കാവുന്ന ഒരു കമ്പ്ലീറ്റ് ഫൺ റൈഡാണ് പത്രോസിന്റെ പടപ്പകൾ . ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് മാത്രമല്ല ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്യും. എല്ലാത്തരം പ്രേക്ഷകർക്കും കുടുംബവമായി പോയി ആഘോഷിച്ചു രസിക്കാവുന്ന ഒരു ചലച്ചിത്രാനുഭവമാണ് ഈ സിനിമ സമ്മാനിക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close