പ്രണയവും ഫാന്റസിയും നിറഞ്ഞ ഷാജി എൻ കരുൺ വിസ്മയം; ഓള് മനസ്സ് നിറക്കുന്നു..

Advertisement

പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന പുതിയ ചിത്രം ഇന്നലെ ആണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. ടി ഡി രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ യുവ നടൻ ഷെയിൻ നിഗം, നടി എസ്തർ അനിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമ്മിച്ച ഈ ചിത്രം പ്രണയവും ഫാന്റസിയും ഇടകലർത്തിയൊരുക്കിയ ഒരു മനോഹരമായ സിനിമാനുഭവം ആണെന്ന് പറയാം.

ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രണയത്തോടും ഫാന്റസി എലമെമെന്റുകളോടുമൊപ്പം മത വിശ്വാസങ്ങളും പ്രാചീനമായ വിശ്വാസങ്ങളും പുരാണവും ആചാരങ്ങളുമെല്ലാം ഇതിന്റെ കഥയുടെ ഭാഗമായി വരുന്നു. നായികാ പ്രാധാന്യമുള്ള ഒരു സിനിമ ആയി ഒരുക്കിയിരിക്കുന്ന ഓള് ബലാത്സംഗത്തിന് ഇരയായി ചവിട്ടി താഴ്ത്തപ്പെടുന്ന നായികയെ ഒരു ദേവതാ സങ്കല്പം നൽകി വളരെ ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.

Advertisement

കൂട്ട ബലാത്സംഗത്തിന് ഇരയായി കായലിൽ ഉപേക്ഷിക്കപ്പെട്ട മായാ എന്ന പെൺകുട്ടി ആയാണ് എസ്തർ അനിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അവളും അവളുടെ ഉദരത്തിലെ കുഞ്ഞും അത്ഭുതകരമായി കായലിലെ ജലത്തിനടിയിൽ തന്നെ അതിജീവിക്കുകയാണ്. എന്നാൽ പൂർണ്ണ ചന്ദ്രനുദിക്കുന്ന രാത്രികളിൽ മാത്രമേ അവൾക്കു വെള്ളത്തിന് പുറത്തുള്ള ലോകം കാണാൻ കഴിയു. അങ്ങനെയിരിക്കെ ആണ് വള്ളത്തിൽ തുഴഞ്ഞെത്തുന്ന വാസു എന്ന് പേരുള്ള ഒരു യുവ ചിത്രകാരനെ അവൾ കാണുന്നത്. ഷെയിൻ നിഗം ആണ് ഈ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. തന്റെ ചിത്രങ്ങളിലൂടെ വ്യത്യസ്തമായതു എന്തെങ്കിലും നൽകണം എന്ന ആഗ്രഹവുമായി നടക്കുന്ന വാസുവിന്റെ ജീവിതത്തിൽ അവളുമായി ഉണ്ടാകുന്ന പ്രണയം വരുത്തുന്ന മാറ്റങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

ചിത്രകാരനായ വാസുവിന്റെ ഭാവനയിലൂടെയും അവളുടെ ജീവിതം വരച്ചിടുന്ന ഈ ചിത്രം ജലത്തിനടിയിലെ അവളുടെ ലോകവും അതുപോലെ തന്നെ പുറത്തുള്ള ലോകത്തെ ജീവിതത്തിന്റെ ദൃശ്യങ്ങളും വളരെ മനോഹരമായി തന്നെ നമ്മുക്ക് മുന്നിൽ വരച്ചു കാട്ടുന്നു. ഫാന്റസിയും സൗന്ദര്യാത്മകതയും വളരെ മികച്ച രീതിയിലാണ് ഈ ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നതു. പ്രേക്ഷകർ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒരു കഥയും അതിന്റെ ഗംഭീരമായ അവതരണവും ആണ് ഓള് എന്ന ചിത്രം.

അന്തരിച്ചു പോയ എം ജെ രാധാകൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങൾ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്. അദ്ദേഹത്തിന് ദേശീയ പുരസ്‍കാരം വരെ നേടിക്കൊടുത്ത ആ ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആണ്. ആ ദൃശ്യങ്ങൾക്കൊപ്പം എടുത്തു പറയേണ്ടത് വി എഫ് എക്സ് പുലർത്തിയ മികവും കൂടിയാണ്. ജലത്തിനടിയിൽ ഉള്ള ദൃശ്യങ്ങളും മറ്റും അതിഗംഭീരമായി തന്നെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ വി എഫ് എക്സിന്റെ മികവ് കൊണ്ട് സാധിച്ചിട്ടുണ്ട്. ഐസക് തോമസ് ഒരുക്കിയ സംഗീതവും ദൃശ്യങ്ങളുമായി ഇഴ ചേർന്ന് നിന്നതു ചിത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ വളരെ വേഗമാണ് പ്രേക്ഷകരുടെ മനസ്സുമായി ചേർത്ത് നിർത്തിയത്. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികവും സാങ്കേതികമായി ഈ ചിത്രം പുലർത്തിയ നിലവാരത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

എസ്തർ അനിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഷെയിൻ നിഗമും തന്റെ വേഷം ഏറെ പക്വതയോടെ തന്നെ അവതരിപ്പിച്ചു. എസ്തർ അനിൽ എന്ന നടി കൈവരിച്ച വളർച്ച നമ്മുക്ക് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കാദംബരി ശിവായ, കനി കുസൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍, ഇന്ദ്രൻസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

വളരെ വ്യത്യസ്തമായ ഒരു ആശയം പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ഈ ചിത്രം അതിന്റെ അവതരണ ശൈലി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു ചലച്ചിത്രാനുഭവം ആണെന്ന് ഉറപ്പിച്ചു പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close