ഭ്രമിപ്പിക്കുന്ന കാഴ്ചകളുടെ യുഗാരംഭം; മമ്മൂട്ടിയുടെ ഭ്രമയുഗം റിവ്യൂ വായിക്കാം

Advertisement

പുതു തലമുറക്കൊപ്പം കൈകോർത്ത് കൊണ്ട് വ്യത്യസ്തതകൾ തേടി പോകുന്ന മമ്മൂട്ടി പ്രേക്ഷകർക്ക് എന്നും ആവേശമാണ്. വലിയ പ്രതീക്ഷകളാണ് തന്റെ ഓരോ ചിത്രങ്ങൾ കൊണ്ടും മമ്മൂട്ടി ആരാധകർക്കും സിനിമാ പ്രേമികൾക്കും സമ്മാനിക്കുന്നത്. അത്തരത്തിൽ വലിയ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഭ്രമയുഗം എന്ന ചിത്രവുമായാണ് ഇന്ന് മമ്മൂട്ടി മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ഭൂതകാലം എന്ന ഹൊറർ ത്രില്ലറിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രവും ഹൊററും സൈക്കോളജിക്കൽ ത്രില്ലർ എലമെന്റുകളുമെല്ലാം കോർത്തിണക്കിയ ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രം ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ കഥ പറയുന്ന ഭ്രമയുഗത്തിന്റെ കഥ പറയുന്നത് കേരളത്തിന്റെ പഴയ ഒരു ഇരുണ്ട കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിലാണ്‌. കാറ്റിൽ വഴിതെറ്റി പോകുന്ന പാണനായ ഒരു യുവാവ് കൊടുമൺ പോറ്റിയുടെ മനയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥയായി വരുന്നത്. ആരാണ് കൊടുമൺ പോറ്റി, എന്താണ് അയാളുടെ ഉദ്ദേശം, അവിടെ കുടുങ്ങി പോകുന്നവർക്ക് രക്ഷപെടാൻ സാധിക്കുമോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം. ചാത്തൻ സേവയും മന്ത്രവാദവുമെല്ലാം ഇടകലർന്ന ഒരു അന്തരീക്ഷത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Advertisement

ഭൂതകാലത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാഹുൽ സദാശിവൻ, മലയാള സിനിമയുടെ ഭാവിയിലേക്ക് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നതെന്ന് ഭ്രമയുഗവും അടിവരയിട്ടു പറയുന്നുണ്ട്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത ഒരു പശ്ചാത്തലത്തിലും ശൈലിയിലും കഥയവതരിപ്പിച്ച ഈ സംവിധായകൻ, മേക്കിങ് മികവ് കൊണ്ടും കഥാഖ്യാനത്തിന്റെ തീവ്രത കൊണ്ടും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നുണ്ട്. ആദ്യാവസാനം ഭയവും ആകാംഷയും ത്രില്ലും ദുരൂഹതയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരന്തരീക്ഷത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ ചിത്രത്തോട് ചേർത്ത് നിർത്താൻ, സംവിധായകനെന്ന നിലയിലും രചയിതാവെന്ന നിലയിലും രാഹുലിന് സാധിച്ചിട്ടുണ്ട്. ടി ഡി രാമകൃഷ്ണൻ ഒരുക്കിയ സംഭാഷണങ്ങളുടെ അർത്ഥ വ്യാപ്തി അതിഗംഭീരമായിരുന്നു. കഥാ പശ്ചാത്തലം ആവശ്യപ്പെടുന്ന നാടകീയതയും കഥാപാത്രങ്ങൾക്ക് വേണ്ട സ്വാഭാവികതയും കൃത്യമായി നല്കാൻ ആ സംഭാഷങ്ങൾക്കു സാധിച്ചിട്ടുണ്ട്.

അഭിനേതാക്കളെ വിദഗ്ദമായി തന്നെ ഉപയോഗിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടനെ നമ്മൾ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളിയിൽ വലിയ വിജയമാണ് രാഹുൽ നേടിയത്. തന്റെ രൂപം കൊണ്ടും ഭാവം കൊണ്ടും സംസാര ശൈലി കൊണ്ടും ഭാഷ കൊണ്ടും ശരീര ഭാഷകൊണ്ടുമെല്ലാം മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യവും മനസ്സുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നെഗറ്റീവ് സ്വഭാവമുള്ള ഈ കഥാപാത്രത്തിന്റെ പൈശാചികമായ ഭാവങ്ങൾ ഉജ്ജ്വലമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

പാണൻ യുവാവായ കഥാപാത്രമായി അർജുൻ അശോകൻ കാഴ്ച വെച്ചത് തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ്. ഈ ചിത്രത്തിന്റെ ഏറ്റവും നിർണ്ണായകമായ കേന്ദ്ര കഥാപാത്രത്തിനാണ് അർജുൻ ജീവൻ നൽകിയത്. അതിന് ഈ യുവനടൻ നൽകിയ ഭാവതലങ്ങൾ ഉജ്ജ്വലമായിരുന്നു. ഒട്ടേറെ അംഗീകാരങ്ങൾ അർജുൻ അശോകന് നൽകാൻ സാധ്യതയുള്ള പ്രകടനമായി ഇത് മാറുമെന്നുറപ്പാണ്. അതുപോലെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനമാണ് സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും കാഴ്ച വെച്ചത്. മണികണ്ഠൻ ആചാരിയും തന്റെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.

ഈ ചിത്രത്തിന്റെ മികവിൽ എടുത്തു പറയേണ്ടത് ഇതിന്റെ സാങ്കേതിക നിലവാരമാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഈ ചിത്രമെങ്കിലും ഇതിന്റെ ദൃശ്യങ്ങളും ശബ്ദവും പകർന്നു നൽകുന്ന തീയേറ്റർ അനുഭവം വളരെ വലുതാണ്. ഷെഹ്നാദ് ജലാൽ ഒരുക്കിയ ദൃശ്യങ്ങൾ കഥാന്തരീക്ഷം മനോഹരമായി ഒപ്പിയെടുത്തപ്പോൾ, പ്രേക്ഷകരെ ഭയത്തിന്റെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയത് ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്. അഭിനേതാക്കളുടെ പ്രകടനത്തെ വരെ ആ സംഗീതം എടുത്തുയർത്തി. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗ് മികവും ചിത്രത്തിന്റെ ഉദ്വേഗഭരിതമായ കുതിപ്പിന് സഹായകരമായിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചേക്കാവുന്ന ഒരു സിനിമാനുഭവമായി ഭ്രമയുഗം മാറുമെന്നുറപ്പാണ്. അഭിനേതാക്കളുടെ പ്രകടനവും, സാങ്കേതിക നിലവാരവും, സംവിധാന മികവും കൊണ്ട് ഇതുവരെ കാണാത്ത ഭ്രമിപ്പിക്കുന്ന കാഴ്ചകളാണ് ഈ ചിത്രം സിനിമാ പ്രേമികൾക്ക് സമ്മാനിക്കുന്നത്. തീയേറ്ററിൽ തന്നെ കണ്ടനുഭവിക്കേണ്ട ഒരു ചലച്ചിത്രാനുഭവമാണ് ഭ്രമയുഗം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close