മണിച്ചിത്രത്താഴിന്റെ രചയിതാവ് മടങ്ങിയെത്തുന്നു; പുതിയ ചിത്രവുമായി മധു മുട്ടം വരുന്നു..!

Advertisement

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന സിനിമയാണ് മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. 1993 ഇൽ റിലീസ് ചെയ്തു മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം ഒട്ടേറെ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ഈ ചിത്രം രചിച്ചത് പ്രശസ്ത എഴുത്തുകാരനായ മധു മുട്ടമാണ്. ഫാസിൽ തന്നെ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയുടെ കഥ രചിച്ചു കൊണ്ടാണ് 1986 ഇൽ മധു മുട്ടം സിനിമയിൽ എത്തുന്നത്. പിന്നീട് കമൽ ഒരുക്കിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിന്റെ കഥയും അദ്ദേഹം രചിച്ചതാണ്. അതിനു ശേഷമാണു മണിച്ചിത്രത്താഴ് എന്ന ക്ലാസിക് സംഭവിച്ചത്. പിന്നീട് 1997 ഇൽ ഫാസിലിന്റെ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ എഴുതിയ മധു മുട്ടം 2007 ഇൽ അനിൽ ദാസ് സംവിധാനം ചെയ്ത ഭരതൻ എന്ന ചിത്രത്തിന്റെ തിരക്കഥയുമെഴുതി. ഇപ്പോഴിതാ നീണ്ട പതിമൂന്നു വർഷങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും ഒരു ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുകയാണ് എന്ന വിവരമാണ് ലഭിക്കുന്നത്.

കട്ടച്ചിറ വിനോദാണ് ഒരു ക്ലാസിക് ചിത്രവുമായി മധു മുട്ടം തിരികെ എത്തുകയാണ് എന്ന വിവരം ഏവരെയും അറിയിച്ചത്. മധു മുട്ടത്തിന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചു കൊണ്ട് കട്ടച്ചിറ വിനോദ് കുറിച്ച വാക്കുകൾ ഇപ്രകാരം, ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരൻ മധുമുട്ടം. വരുവാനില്ലാരുമിന്നൊരുനാളുമീ വഴിയ്ക്കറിയാം അതെന്നാലുമെന്നും. ഈ ഗാനം ഇഷ്ടപ്പെടാത്തതായി ആരും കാണില്ല. അത്രമേൽ മനസ്സിനെ മൃദുവായി തഴുകുന്ന നോവിന്റെ സുഖമുള്ള ഗാനം. മധു മുട്ടം എഴുതിയ ഗാനം. ശരിയ്ക്കും മധു മുട്ടത്തിന്റെ മേൽവിലാസമാണ് ഈ ഗാനം. കവി, കഥാകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലോക്കെ പ്രശസ്തനാണ് അദ്ദേഹം. കായംകുളത്തിന് ഏഴു കിലോമീറ്റർ വടക്കുമാറിയാണ് മുട്ടം എന്നകൊച്ചു ഗ്രാമം. അവിടെയൊരു കൊച്ചു വീട്ടിൽ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായി കഴിയുകയാണ് അദ്ദേഹം. കായംകുളം ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തിൽ മധു ബിരുദം നേടി. പിന്നീട് അദ്ധ്യാപകനായി. കോളേജ് മാഗസിനിൽ എഴുതിയ കഥ കണ്ട് അവിടുത്തെ മലയാളം പ്രൊഫസറാണ് മധുവിന്, മധു മുട്ടം എന്ന പേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ സര്‍പ്പംതുള്ളല്‍ എന്ന കഥയാണ് സംവിധായകന്‍ ഫാസില്‍ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയാക്കിയത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിന്റെ കഥയെഴുതി.

Advertisement

മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസില്‍ സംവിധാനംചെയ്ത, ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ വരുവാനില്ലാരുമെന്ന സൂപ്പർഹിറ്റ് ഗാനം മധു മുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരു കവിതയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം. സന്യാസ ജീവിതം നയിക്കുന്ന എഴുത്തുകാരൻ. മണിച്ചിത്രത്താഴ് സിനിമ വന്‍ വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ മധു മുട്ടം ആഗ്രഹിച്ചില്ല. എന്നാല്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന മധു മുട്ടം ഒരു ദിവസം വാര്‍ത്തകളില്‍ പ്രത്യേക സ്ഥാനം പിടിച്ചു. അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തം കഥയുടെ അവകാശത്തിനു വേണ്ടി മാത്രം. മണിച്ചിത്രത്താഴ് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റീമേക്ക് ചെയ്തപ്പോൾ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലംനല്‍കുകയോ ചെയ്തില്ലെന്നപരാതിയുമായി മധു മുട്ടം കോടതിയിലെത്തി. അതിനു മുന്നേ, കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധു മുട്ടത്തിനു ലഭിച്ചില്ല, എന്തിന്, കഥാകൃത്തിന്റെ പേരുപോലുമില്ലായിരുന്നു. ഒടുവിൽ കേസ്നടത്താൻ കൈയിൽ കാശില്ലാതെ വന്നപ്പോൾ അദ്ദേഹം പിന്മാറുകയായിരുന്നു. (ഹിന്ദിയിൽമാത്രം മനസ്സില്ലാമനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി).

എന്നാൽ ഈവിഷയത്തിൽ, സിനിമാരംഗത്തുനിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല. ഈ സംഭവത്തോടെ അദ്ദേഹം സിനിമാലോകത്തുനിന്നും മാറി നിന്നു. എന്നെന്നുംകണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കാണാക്കൊമ്പത്ത്, ഭരതൻഎഫക്ട്, എന്നീ അഞ്ചുചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തിൽ, സയൻസ് വിഷയം പ്രമേയമാക്കിയ ഭരതൻഎഫക്ട് മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്. കാക്കേംകീക്കേം കാക്കത്തമ്പ്രാട്ടീം. (എന്നെന്നുംകണ്ണേട്ടന്റെ), പലവട്ടംപൂക്കാലം. വരുവാനില്ലാരും. (മണിച്ചിത്രത്താഴ്), ഓർക്കുമ്പം ഓർക്കുമ്പം (കാണാക്കൊമ്പത്ത്), തുടങ്ങിയ ഏതാനും ഹിറ്റ് ഗാനങ്ങളും ആ തൂലികയിൽ പിറന്നു. മലയാളികൾ എന്നുമോർത്തിരിക്കുന്ന സിനിമകളും പാട്ടുകളും. അതാണ് അദ്ദേഹത്തിന്റെകൈമുദ്ര. ആരോടും പരിഭവമില്ലാതെ, തിരക്കുകളിൽ നിന്നെല്ലാമകന്ന്, പേരിനു മാത്രം സൗഹൃദം വച്ച് മുട്ടത്തെ വീട്ടിൽ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാൻ വലിയ മടിയാണ്. പക്‌ഷേ, ആരെങ്കിലും നിർബന്ധിച്ചാൽ എഴുതുമെന്നു മാത്രം. വർഷങ്ങൾക്ക് ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമഭംഗി നിറയുന്ന മനോഹരമായൊരു ക്ലാസിക്ക് ഫിലിം ഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close