മോഹൻലാലിന്റെ ഇൻട്രോ ഹെലികോപ്റ്ററിൽ.. എ ആർ റഹ്മാൻ ഉൾപ്പെടെ വമ്പൻ നിര; കാർത്തിക തിരുനാൾ കാർത്തികേയനെ കുറിച്ച് സംവിധായകൻ

Advertisement

കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത സംവിധായകരിലൊരാളാണ് ടി എസ് സുരേഷ് ബാബു. പതിനെട്ടു ചിത്രങ്ങളാണ് അദ്ദേഹം ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ കോട്ടയം കുഞ്ഞച്ചൻ, ശംഖ നാദം, കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയാണ് നായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഇതാ ഇന്ന് മുതലിൽ ശങ്കർ ആയിരുന്നു നായകൻ എങ്കിലും മോഹൻലാൽ, മമ്മൂട്ടി എന്നിവർ അതിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. പക്ഷെ ഇന്ന് വരെ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പ്രായിക്കര പാപ്പാനിൽ നായകനായി മോഹൻലാലിനെയാണ് അദ്ദേഹം മനസ്സിൽ കണ്ടതെങ്കിലും രചയിതാവ് നടൻ മുരളിക്ക് വാക്ക് കൊടുത്തു പോയതിനാൽ ആ ചിത്രത്തിലും മോഹൻലാലിനെ കൊണ്ട് വരാൻ ടി എസ് സുരേഷ് ബാബുവിന് സാധിച്ചില്ല. എന്നാൽ മോഹൻലാലിനെ നായകനാക്കി കാർത്തിക തിരുനാൾ കാർത്തികേയൻ എന്നൊരു വമ്പൻ ചിത്രം അദ്ദേഹം പ്ലാൻ ചെയ്തെങ്കിലും അതും നടന്നില്ല. അതിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ഇപ്പോൾ ടി എസ് സുരേഷ് ബാബു.

ചിത്രീകരണത്തിന് ഒരു മാസം മുൻപാണ് ആ ചിത്രം മുടങ്ങി പോയത്. ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയുളള ഫൈറ്റ് സീനുകളോടെയാണ് ആ ചിത്രത്തിൽ മോഹൻലാലിന്റെ ഇൻട്രോ പ്ലാൻ ചെയ്തത് എന്നും സംഗീത സംവിധായകനായി എ ആർ റഹ്മാനെ വരെ നിശ്ചയിച്ചിരുന്നതായും അദ്ദേഹം പറയുന്നു. നിര്‍മ്മാതാവ് പ്രൊജക്ടില്‍ നിന്നും പിന്മാറിയതോടെയാണ് ചിത്രം മുടങ്ങി പോയതെന്നും തന്റെ കരിയറിലെ തന്നെ തീരാ നഷ്ടമായിരുന്നു അതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ആദ്യം വിക്രമാദിത്യൻ എന്നൊരു ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ആലോചിച്ചത് എങ്കിലും കഥ പൂർത്തിയാവാത്തതിനെ തുടർന്ന് അത് വേണ്ടെന്നു വെച്ചെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഡെന്നിസ് ജോസെഫ് തിരക്കഥ രചിച്ച കാർത്തിക തിരുനാൾ കാർത്തികേയന്റെ ചിത്രത്തിന്റെ നിർമ്മാതാവ് വലിയ വീട്ടിൽ സിറാജ് ആയിരുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങാന്‍ ഒരു മാസം ശേഷിക്കുമ്പോള്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ട് വലിയ വീട്ടിൽ സിറാജിനു പിന്മാറേണ്ടി വന്നതോടെ അന്നത്തെ ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ആ ചിത്രം നിർമ്മിക്കാൻ പുതിയ ഒരു നിർമ്മാതാവിനെ പെട്ടെന്ന് ലഭിച്ചതുമില്ല. മോഹൻലാൽ ആ പ്രോജെക്ടിൽ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു എന്നും ആ ചിത്രം മുടങ്ങിയത് അദ്ദേഹത്തിന് വലിയ വിഷമമുണ്ടാക്കിയെന്നും സുരേഷ് ബാബു പറയുന്നു. സ്‌ക്രിപ്റ്റ് മോശമായതുകൊണ്ട് പടം മുടങ്ങിയെന്ന് ചില മാധ്യമങ്ങളില്‍ തെറ്റായി പ്രചരിച്ച കാര്യവും അദ്ദേഹം ഓർത്തെടുത്തു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close