
ഏഷ്യയിലെ ഏറ്റവും മികച്ച നടനുള്ള സെപ്റ്റിമിയസ് പുരസ്‍കാരം മലയാളത്തിന്റെ സ്വന്തം ടോവിനോ തോമസിന്. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടോവിനോ തോമസ് ഈ പുരസ്‍കാരം നേടിയെടുത്തത്. അവാർഡുമായുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് ടോവിനോ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ഒരിക്കലും വീഴാതെയിരിക്കുന്നതിലല്ല നമ്മുടെ മഹത്വമെന്നും, വീണു കഴിഞ്ഞും അതിലും ശ്കതിയോടെ ഉയർത്തെഴുനേൽക്കുന്നതിലാണെന്നും ടോവിനോ കുറിക്കുന്നു. 2018 ഇൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം എന്ന ദുരന്തത്തിൽ കേരളം വീണു പോയെങ്കിലും, പിന്നീട് നമ്മൾ കണ്ടത് അതിശക്തമായി അതിനെ അതിജീവിച്ചു കൊണ്ട് മുന്നോട്ട് വന്ന കേരളത്തെയായിരുന്നു. അത്കൊണ്ട് തന്നെ ആ അതിജീവനത്തിന്റെ കഥ പറഞ്ഞ, 2018 എന്ന സിനിമയിലൂടെ തനിക്ക് ലഭിച്ച ഈ പുരസ്‍കാരം കേരളത്തിനുള്ളതാണെന്നും ടോവിനോ തോമസ് പറയുന്നു.
ഈ അന്താരാഷ്ട്ര പുരസ്‌കാരം ഏറെ സന്തോഷം നൽകുന്നുണ്ടെന്നും, ഇതെന്നും താൻ ഹൃദയത്തോട് ചേർത്ത് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം റിലീസ് ചെയ്ത 2018 എന്ന ചിത്രം മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, നരെയ്ൻ, തൻവി, ഇന്ദ്രൻസ്, അജു വർഗീസ്, സിദ്ദിഖ്, അപർണ്ണ ബാലമുരളി, കലൈയരശൻ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഇതിലെ ടോവിനോ തോമസിന്റെ കഥാപാത്രം വലിയ രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ വർഷമാണ് നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സെപ്റ്റിമിയസ് അവാർഡുകൾ നല്കാൻ ആരംഭിച്ചത്. ഈ പുരസ്‍കാരം ലഭിക്കുന്ന ആദ്യ മലയാള നടനെന്ന ബഹുമതി കൂടി ഇപ്പോൾ ടോവിനോ തോമസ് നേടിയിരിക്കുകയാണ്.