മമ്മൂക്കയുടെ ആ കഥാപാത്രം സിനിമാക്കാരനാക്കിയ പ്രൊഡ്യുസർ ഞാനേ ഉണ്ടാകൂ”; ശ്രദ്ധ നേടി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്..!

Advertisement

ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ ഉണ്ട വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹർഷാദും നിർമ്മിച്ചത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറും ആണ്. ഇപ്പോഴിതാ നിർമ്മാതാവായ കൃഷ്ണൻ സേതുകുമാറിനെ കുറിച്ചു മാധ്യമ പ്രവർത്തകനായ സുഹൃത്തു ഡി ധനസുമോദ്‌ രഞ്ജിനി ദേവി രചിച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി- ജോഷി ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ന്യൂ ഡൽഹി തന്റെയും കൃഷ്ണൻ സേതുകുമാറിന്റെയും ജീവിതത്തെ സ്വാധീനിച്ചത് എങ്ങനെ എന്നു പറയുകയാണ് ഈ മാധ്യമ പ്രവർത്തകൻ.


അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “എന്റെ പത്രത്തിലെ ,ന്യൂഡൽഹി ഡയറിയിലെ നാളത്തെ ഹെഡ്ലൈൻ നീയാണ്. ‘#പണിക്കർകൊല്ലപ്പെട്ടു   റെക്കോഡ് ചെയ്ത ജികെ യുടെ ശബ്ദം കേൾക്കുകയാണ്. ഇരുമ്പിന്റെ കരുത്തുള്ള ശബ്ദവും മനസുമുള്ള ജികെ എന്ന ജി കൃഷ്ണമൂർത്തി മമ്മൂട്ടിയാണ്. വിഷ്ണുവിന്റെ(ത്യാഗരാജൻ ) തോക്കിൻമുനയിലാണ് ഈ ശബ്ദം പണിക്കർ (ജഗന്നാഥവർമ )കേട്ടത്.ഇനി കാര്യത്തിലേക്കു വരാം. ജീവിതത്തിൽ ആരായി തീരണമെന്നു ചോദിച്ചപ്പോൾ “ഡൽഹിയിലെ ജേർണലിസ്റ്റ്” എന്ന് ഉത്തരം നൽകിയ ആറാം ക്ലാസുകാരനെ ഏറ്റവും സ്വാധീനിച്ച സിനിമ ഡയലോഗ് ആണ് മുകളിൽ എഴുതിയിരിക്കുന്നത്. അതെ,  ന്യൂഡൽഹി എന്ന സിനിമയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്  എന്ന് പറഞ്ഞപ്പോൾ എന്നേക്കാൾ മൂന്ന്‌ വയസ് മാത്രം അധികം പ്രായമുള്ള കൃഷ്ണൻ സേതുകുമാർ  ഒന്ന് ഞെട്ടി. മണിക്കൂറിനു അൻപത് പൈസ നിരക്കിൽ വാടക സൈക്കിൾ എടുത്ത് മാവേലിക്കര പ്രതിഭ തിയറ്ററിലേക്ക് കുതിക്കുന്ന ആറാം ക്ളാസുകാരനിലാണ് പുള്ളിക്കാരന്റെ ഓർമയുടെ സൈക്കിൾ വീൽ കറങ്ങിനിന്നത്.
 സ്‌കൂൾ വഴിച്ചിലവിനായി വീട്ടിൽ നിന്നും നൽകുന്ന പൈസ പിശുക്കി ചിലവഴിച്ചു,  പലപ്പോഴായി സമ്പാദിക്കുന്ന   ചില്ലറതുട്ടുകൾ കൂട്ടിവച്ചാണ് സിനിമയ്ക്കും സൈക്കിൾ വാടകയ്ക്കുമുള്ള മൂലധനം കണ്ടെത്തുന്നത്. 1987 കാലത്ത് രണ്ട് കൂട്ടുകാരുമായി  കായംകുളത്ത് നിന്നും  വിയർത്തൊലിച്ചു മാവേലിക്കരയിൽ എത്തി. വാടകയ്ക്ക് സൈക്കിൾ എടുത്തു കൊടുത്താൽ കാശ്മീർ വരെ ചവിട്ടിപ്പോകാൻ തയാറുള്ള അവരെ സംബന്ധിച്ച് 24 കിലോമീറ്റർ എന്നത് ഒരു ദൂരമേയല്ല. ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ ജൂബിലി പിക് ചേഴ്‌സ് എന്ന് തുടങ്ങി ജികെയെ ജയിലിൽ നിന്ന് മോചിപ്പിക്കുമ്പോഴുള്ള വിജയരാഘവന്റെ  മുഖഭാവം വരെ കൃഷ്ണൻ സേതുകുമാറിൽ മിന്നിമാഞ്ഞു.
പ്രതിഭയിലെ ആരവം ഇന്നും കൃഷ്ണന്റെ  കാതിലുണ്ട്. ഭ്രാന്തില്ലാത്തവനെ ഷോക്കടിപ്പിക്കുന്ന വേദന നീ അറിയണമെന്ന് പറഞ്ഞു പണിക്കർക്ക് ഷോക്ക് നൽകുന്ന രംഗമൊക്കെ എത്തുമ്പോൾ ആവേശം പ്രേക്ഷകരിൽ പതഞ്ഞൊഴുകുകയാണ്. ഇരുമ്പ് കസേരകൾ നിലത്തടിച്ചു പോലും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. ന്യൂഡൽഹി കണ്ടിറങ്ങിയപ്പോൾ സിനിമയാണ് തന്റെ മേഖലയെന്നു പയ്യൻ കൃഷ്ണൻ ഉറപ്പിച്ചു. സിനിമയിലേക്കുള്ള മാമോദീസ പ്രതിഭ തിയറ്ററിനുള്ളിൽ വച്ചായിരുന്നു.  32 വർഷങ്ങൾക്ക് ശേഷം സ്വന്തമായി നിർമിക്കുന്ന സിനിമയിൽ അഭിനയിക്കാനായി മമ്മൂട്ടിയുടെ കൈകളിൽ അഡ്വാൻസ് നൽകുമ്പോൾ ഈ കഥ കൂടി പറഞ്ഞു. സിനിമയിലേക്ക് വഴിയും വരയും തെളിച്ചു നൽകിയ മഹാനടനോടു ഒരു കാര്യം കൂടി കൃഷ്ണകുമാർ പറഞ്ഞു “മമ്മൂക്കയ്ക്ക് ധാരാളം പ്രൊഡ്യൂസർമാരെ കിട്ടും.പക്ഷെ മമ്മൂക്കയുടെ കഥാപാത്രം സിനിമാക്കാരനാക്കിയ പ്രൊഡ്യുസർ ഞാനേ ഉണ്ടാകൂ”. സ്നേഹവും പേടിയും ധൈര്യവുമൊക്കയുള്ള പച്ചമനുഷ്യനായ എസ്‌ ഐ മണികണ്ഠനെ മമ്മൂട്ടി അവതരിപ്പിച്ച “ഉണ്ട” സിനിമയുടെ നിർമാതാവ് ആണ് എന്നോടൊപ്പമുള്ള കൃഷ്ണൻ സേതുകുമാർ. 15 മിനിറ്റ് പറഞ്ഞു തുടങ്ങിയ ഞങ്ങളുടെ  കൂടിക്കാഴ്ച 4 മണിക്കൂർ പിന്നിട്ടു കഴിയുമ്പോഴും വിശേഷങ്ങൾ തീരുന്നതേയില്ല. സിനിമയെ നൂറ്റാണ്ടിന്റെ കല എന്നാണ് ലെനിൻ വിശേഷിപ്പിച്ചത്. തകർന്ന വലതു കൈയും ഉടഞ്ഞ കണ്ണടയുമായി ജി കൃഷ്ണമൂർത്തി വാർത്തെടുത്തത് എന്റെയും കൃഷ്ണേട്ടന്റെയും ജീവിതത്തെ കൂടിയായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close