മൃതദേഹം വിട്ടുകൊടുക്കൂ, പണം ഞാനടയ്ക്കാം; മുൻകാല നായികയ്ക്ക് വേണ്ടി കമൽ ഹാസൻ

Advertisement

മുൻകാല മലയാള ചലച്ചിത്ര നടി ഉഷാറാണി കഴിഞ്ഞ മാസമാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഉഷാറാണിയുടെ അന്ത്യം. ഉഷാറാണിയുടെ അവസാനനാളുകളിൽ സഹായഹസ്തവുമായി ഉലക നായകൻ കമലഹാസൻ എത്തിയ സംഭവം ഇപ്പോൾ വെളിപ്പെടുത്തുകയാണ് ഉഷാറാണിയുടെ സഹോദരി രജനി. കരിയറിന്റെ തുടക്കക്കാലത്ത് കമൽഹാസന്റെ നായികയായി ഏതാനും സിനിമകളിൽ ഉഷാറാണി അഭിനയിച്ചിരുന്നു. ബാലതാരമായി എത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ച നടിയാണ് ഉഷാറാണി. ഉഷാറാണിയുമായും സംവിധായകനും ഭർത്താവുമായ എൻ ശങ്കരൻ നായരുമായും ഏറെ ആത്മബന്ധം പുലർത്തിയിരുന്ന കമൽ ഹാസൻ, ശങ്കരൻ നായരില്ലെങ്കിൽ ഇന്ന് കമലഹാസനുണ്ടാവുമായിരുന്നില്ല എന്ന് ഒരഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തിരുന്നു.

കൊറോണ സമയത്തു ഉഷാറാണിയുടെ മകന്റെ കമ്പനി അടച്ചതോടെ ആശുപത്രിയിലെ ലക്ഷങ്ങളുടെ ബില്ലടക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലെത്തി അവരുടെ കുടുംബം. അപ്പോൾ അവർക്ക് സഹായവുമായി എത്തിയത് മോഹൻലാൽ, പ്രിയദർശൻ, മണിയൻ പിള്ള രാജു, സുരേഷ് കുമാർ, നിർമ്മാതാവ് രഞ്ജിത് എന്നിവരാണെന്നു ഉഷാറാണിയുടെ സഹോദരി പറയുന്നു. ഉഷാറാണിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ പിന്നെയും ഒന്നര ലക്ഷത്തോളം രൂപ കുറവ് വന്നു. ലോക്ക് ഡൗണും ബാങ്ക് അവധിയും കൂടി വന്നതോടെ ആർക്കും പണം എടുത്തു തരാൻ പറ്റാത്ത അവസ്ഥയുമായി. അപ്പോഴാണ് മോഹൻലാൽ ജയറാമിനെ വിളിച്ച്, ജയറാം വഴി കമൽ ഹാസനെ വിവരമറിയിക്കുന്നത്. എത്ര പണം ബാക്കിയുണ്ടെങ്കിലും ഞാൻ അടച്ചോളാം, നിങ്ങൾ മൃതദേഹം വിട്ടുകൊടുക്കണം, എന്നാണ് കമൽ ഹാസൻ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും അതിനു ശേഷമാണ് മൃതദേഹം വിട്ടു കിട്ടിയതെന്നും രജനി പറയുന്നു. ഉഷാറാണിയുടെ മകന്റെ പഠന ചിലവുകൾ മുഴുവൻ വഹിച്ചത് മോഹൻലാൽ ആയിരുന്നു. മരണത്തിന് ഒരു മാസം മുൻപാണ് അവർ അത് വെളിപ്പെടുത്തിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close