വേണ്ടെന്നു വെച്ചത് വിനായകന് വെച്ച കഥാപാത്രം; കാരണം വ്യക്തമാക്കി സുമേഷ് മൂർ..!

Advertisement

ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് ഒരുക്കിയ കള എന്ന ചിത്രം ഈ വർഷമാദ്യം തീയേറ്ററുകളിൽ വന്നപ്പോഴും ശേഷം ആമസോൺ പ്രൈം റിലീസ് ആയി എത്തിയപ്പോഴും വലിയ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടിയും പ്രശംസയും നേടിയെടുത്തത് ഇതിലെ വില്ലൻ വേഷത്തിലെത്തിയ സുമേഷ് മൂർ എന്ന യുവാവാണ്. അത്ര ഗംഭീരമായ പ്രകടനമാണ് സുമേഷ് ഇതിൽ കാഴ്ച വെച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ കലാകാരൻ സംഘട്ടന രംഗങ്ങളിൽ പുലർത്തിയ മികവ് വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിക്കൊടുത്തത്. എന്നാൽ കളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ കടുവയിലേക്കു ക്ഷണിച്ചിരുന്നു എങ്കിലും, അതിലെ കഥാപാത്രത്തെ അറിഞ്ഞപ്പോൾ വേണ്ടെന്നു വെച്ചു എന്ന് എന്ന് സുമേഷ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. നായകന്റെ അടിയേറ്റു വീഴുന്ന കഥാപാത്രമായിരുന്നു അതെന്നും, കറുത്തവർഗം അടിച്ചമർത്തപ്പെടേണ്ടവർ ആണെന്ന ധാരണ തനിക്ക് അന്നുമില്ല ഇന്നുമില്ല എന്നുമാണ് സുമേഷ് പറഞ്ഞത്.

ഇപ്പോൾ അതിനെക്കുറിച്ചു കൂടുതൽ വ്യക്‌തമാക്കുകയാണ് സുമേഷ് മൂർ. കടുവയില്‍ വിനായകനെ പ്ലേസ് ചെയ്ത റോള്‍ ആണ് കള കണ്ടതിനു ശേഷം അവർ തനിക്കു ഓഫ്ഫർ ചെയ്തതെന്ന് സുമേഷ് പറഞ്ഞു. വിനായകൻ ഇനി അത് ചെയ്യാൻ പോകുമോ എന്ന് തനിക്കറിയില്ല എന്നും സുമേഷ് കൂട്ടിച്ചേർത്തു. എന്നാൽ ബോധപൂര്‍വ്വം ദളിത് വിരുദ്ധത പറഞ്ഞുകളയാം, സ്ത്രീവിരുദ്ധത പറഞ്ഞുകളയാം എന്ന് പദ്ധതിയിട്ട് ചെയ്യുന്നതൊന്നുമല്ല ഇതെന്നും, അവർ അറിയാതെ വന്നു പോകുന്നതാണ് ഇത്തരം കാര്യങ്ങൾ എന്നും സുമേഷ് വ്യക്തമാക്കി. സൈക്കോ ക്രിമിനലായ ദളിതനായിരുന്നു കടുവയിലെ വേഷമെന്നും ആ കഥാപാത്രത്തില്‍ ഒരു ജാതീയ മുന്‍വിധിയുള്ളതായി തനിക്കു തോന്നി എന്നും സുമേഷ് പറയുന്നു. അതിനോടൊപ്പം തന്നെ സുമേഷിന്റെ കഥാപാത്രത്തിന്റെ പെയറായി അവര്‍ പരിഗണിച്ച നടി, ആഴത്തില്‍ സബ് ആള്‍ട്ടേണ്‍ രാഷ്ട്രീയം പറഞ്ഞ ഒരു ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചയാളാണ്. ആ നടിയെ തന്നെ ആ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തത് എന്തിനാണെന്നും മനസ്സിലായില്ലെന്നും സുമേഷ് പറഞ്ഞു. ഇപ്പോൾ മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട് എന്ന് പറഞ്ഞ സുമേഷ്, അടുത്ത ചിത്രത്തിൽ താൻ ഒരു ആദിവാസി യുവാവ് ആയാണ് അഭിനയിക്കുന്നത് എന്നും അങ്ങനെ ടൈപ്പ് ചെയ്യപ്പെട്ടാൽ പോലും അതിൽ കുഴപ്പമില്ലെന്നും കൂട്ടിച്ചേർക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close