മലയാളി പ്രേക്ഷകന്റെ ഇടനെഞ്ചിൽ, ഒരു കടലിന്റെ ആഴത്തോളം കൊണ്ടുനടക്കുന്ന വികാരമാണ് ആടുതോമ; സ്ഫടികം വീണ്ടുമെത്തുന്നു..!

Advertisement

1995 മാർച്ച് മുപ്പതിന് റിലീസ് ചെയ്ത മോഹൻലാൽ നായകനായ സ്ഫടികം എന്ന ചിത്രം നടന്നു കയറിയത് മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ്. ഇന്നിപ്പോൾ ആ ചിത്രം റിലീസ് ചെയ്തു ഇരുപത്തിയഞ്ചു സുവർണ്ണ വർഷങ്ങൾ തികയുമ്പോൾ, മലയാളികൾ ഏറ്റവും കൂടുതൽ ആരാധിച്ച മാസ്സ് കഥാപാത്രമെന്ന സ്ഥാനം ആട് തോമ എന്ന സ്ഫടികത്തിലെ നായക കഥാപാത്രത്തിന് സ്വന്തം. ഭദ്രൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം 1995 ലെ ഏറ്റവും വലിയ വിജയമായി മാറി. ഒരു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി നിർമ്മിച്ച സ്ഫടികം നേടിയത് ആറേമുക്കാൽ കോടി രൂപയിലധികം കളക്ഷൻ. പക്ഷെ കളക്ഷൻ റെക്കോർഡുകൾക്കുമുപരി സ്ഫടികവും ആട് തോമയും ചാക്കോ മാഷുമെല്ലാം നേടിയെടുത്തത് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരിക്കലും മായാത്ത സ്ഥാനം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന ഈ വേളയിൽ സ്ഫടികം വീണ്ടുമെത്തുന്നു എന്ന അറിയിപ്പുമായി വന്നിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. രണ്ടു കോടി രൂപ മുതൽ മുടക്കി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങളും ശബ്‍ദവും ഗംഭീരമാക്കി ആട് തോമ ഈ വർഷം തന്നെ അവതരിക്കും.

സ്ഫടികത്തിന്റെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു കൊണ്ട് ഭദ്രൻ പങ്കു വെച്ച വാക്കുകൾ ഇപ്രകാരം, “ആശങ്കകളുടെ നടുവിൽ ആഘോഷങ്ങളില്ലാതെപോയ രജതജൂബിലി!
എന്റെ സ്‌ഫടികം…! ഈ ചിത്രത്തെ മഹാസാഗരമാക്കിയ മണ്മറഞ്ഞു പോയ തിലകൻ ചേട്ടനെയും, ശങ്കരാടി ചേട്ടനെയും, എൻ. എഫ്. വർഗീസ് നെയും, കരമന ജനാർദനൻ നെയും, രാജൻ പി. ദേവ്‌ നെയും, തെന്നിന്ത്യയുടെ ഹരമായിരുന്ന സിൽക്ക് സ്മിതയെയും, ബഹദൂറിനെയും , ഭാവോജ്വലമായ റിയലിസ്റ്റിക് സിനിമാട്ടോഗ്രഫി തന്ന ജെ. വില്യംസ് നെയും, പരിമല ചെരുവിലെ പതിനെട്ടാം പട്ടയെ പനിനീർ കരിക്കാക്കിയ ഭാസ്കരൻ മാഷിനെയും, കഥയുടെ ആത്മാവ് അളന്ന് കട്ട്‌ ചെയ്ത എം. സ്. മണി യെയും, സ്റ്റിൽ ഫോട്ടോഗ്രാഫർ എൻ. എൻ. ബാലകൃഷ്ണൻനെയും എല്ലാം, ഈ അവസരത്തിൽ ഓർക്കാതിരുന്നാൽ അവരുടെ ആത്മാക്കൾ എന്നോട് പൊറുക്കില്ല…!ഒപ്പം ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച, എല്ലാ സഹപ്രവർത്തകരെ കൂടി ഓർക്കുകയാണ് ഇന്ന്…!

Advertisement

അക്ഷരം പഠിക്കാത്ത ഒരു കുട്ടിയുടെ നാവിന്റെ തുമ്പത്തുനിന്ന് വരെ, ഇന്നും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണ് “ആടുതോമ”. “ചെന്തീയിൽ ചാലിച്ച ചന്ദനപൊട്ടിന്റെ” സുഗന്ധവും കുളിരും മലയാളി പ്രേക്ഷകന്റെ ഇടനെഞ്ചിൽ, ഒരു കടലിന്റെ ആഴത്തോളം കൊണ്ടുനടക്കുന്ന വികാരമാണ് “ആടുതോമ”, എന്ന് ഞാൻ തിരിച്ചറിയുന്നു…എന്നെ സ്നേഹിക്കുന്ന ഒരോ പ്രേക്ഷകനോടും എത്ര നന്ദി പറഞ്ഞാലും തീർക്കാനാവാത്ത കടപ്പാട് ഉണ്ട് എനിക്ക്… പകരം നിങ്ങൾക്ക് എന്ത് വേണം…? തുളസി ചോദിച്ച ആ കറുത്ത കണ്ണാടിയെ… നിങ്ങൾ എക്കാലവും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു തീയറ്റർ എക്സ്പീരിയൻസ്-ലെ ക്ക് കൊണ്ടുവരാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അതിന് വേണ്ടി ഞാൻ സിനിമയിൽ ആർജിച്ചതു മുഴുവൻ, സ്‌ഫടികം 4K Dolby Atmos-ന്റെ technical excellence ന് വേണ്ടി സമർപ്പിക്കുന്നു…

ഇതിന് കൈത്താങ്ങായ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ Geometrics Film House-നോടും, ഒപ്പം എന്റെ ആൽമസുഹൃത്തുകൂടിയായ പ്രൊഡ്യൂസർ R. മോഹനനോടും, ഞാൻ കടപ്പെട്ടിരിക്കുന്നു…
ലോകം മുഴുവനും കൊറോണ വൈറസ് പരത്തികൊണ്ടിരിക്കുന്ന പരിഭ്രാന്തിയും, ആശങ്കയും, കാലാകാലങ്ങൾ ചൂഷണം ചെയ്യപ്പെട്ട പ്രകൃതിയുടെ ഒരു “തിരുത്തലായി”

കണ്ടാൽ…? പുത്തൻ ശലഭങ്ങൾ ജന്മമെടുക്കുന്നു… ഇടർച്ചയില്ലാത്ത ഈണത്തോടെയുള്ള പക്ഷികളുടെ ശബ്ദം കാതുകളെ ഉണർത്തുന്നു..തെളിനീർ പോലെയുള്ള പുതിയ ആകാശം പിറവി കൊള്ളുന്നു….
നമ്മൾ തിരിച്ചറിയണം വരാനിരിക്കുന്ന വൻ ” വിപത്തു” തല്കാലം വഴിമാറികൊണ്ടിരിക്കുന്നു എന്ന്…! സ്‌ഫടികത്തിന്റെ രണ്ടാം വരവ് – കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിച്ച് തുണിപറിച്ചടിക്കുന്ന ആട്തോമയെ ഒരിക്കൽ കൂടി പ്രദർശിപ്പിച്ചു വിൽക്കുക എന്നതിനുപരി, ആ കറുത്ത കണ്ണടകൾക്കകത്തെ തകർക്കപ്പെട്ട കണ്ണുകളെ കാണാതെ പോയ മാതാപിതാക്കൾ ഇന്നും നമ്മോടൊപ്പം ഉണ്ട്… ഇല്ലേ…?
ആ നിങ്ങളെ തന്നെ ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ കാണുവാൻ ഒരവസരം… കാണുക…തിരിച്ചറിയുക…”തല്ലി പഴിപ്പിക്കുകയല്ല തലോടി തളിർപ്പിക്കുക!”

ഇന്ന് ലോകത്തിനാവശ്യം റാങ്ക് ഹോൾഡേഴ്സ് നെ അല്ല, പ്രകൃതിയെയും മനുഷ്യനെയും, സ്നേഹിക്കുകയും, അന്യോന്യം ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ് !!!
ലോകത്തെ mesmerize ചെയ്തു കൊണ്ടിരിക്കുന്ന ജപ്പാനിൽ പിറന്നു വീഴുന്ന കുട്ടി, ആദ്യം പഠിക്കുക അക്ഷരങ്ങൾ അല്ല, ” How to behave and How to love each other.” കഴിയുമെങ്കിൽ, ശാശ്വതമായ ഒരു തിരുത്തൽ…!!!
സ്നേഹത്തോടെ നിങ്ങളുടെ പ്രിയ ഭദ്രൻ സംവിധായകൻ”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close