ലാലിന്റെ വാക്കുകൾ എന്റെ കഠിനമായ വേദനകൾ ലഘൂകരിക്കുന്നതായിരുന്നു : സിദ്ദിഖ്

Advertisement

സിനിമയിൽ നിന്ന് പിൻവലിഞ്ഞ സമയത്ത് മോഹൻലാലിന്റെ വാക്കുകളാണ് തന്നെ ഏറെ സഹായിച്ചതെന്ന് സിദ്ദിക്ക്. ഭാര്യ മരിച്ച സമയത്ത്‌ അഭിനയരംഗത്ത് നിന്നും സിദ്ദിക്ക് വിട്ടുനിന്നിരുന്നു. ആ സമയത്താണ് കന്മദത്തിൽ ഒരു വേഷം ചെയ്യാൻ ലോഹിതദാസ് സിദ്ദിഖിനെ വിളിച്ചത്.

എന്നാൽ മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ സിദ്ദിക്ക് ആ സമയത്ത് നേരിട്ടിരുന്നു. ഒറ്റ സീൻ മാത്രമേയുള്ളൂ എന്നും അത് സിദ്ദിക്ക് തന്നെ ചെയ്യണം എന്നും ലോഹിതദാസ് നിർബന്ധിപ്പിച്ചപ്പോൾ സിദ്ദിക്ക് സമ്മതിച്ചു. ഒടുക്കം ബോംബെയിൽ ഷൂട്ടിങ്ങിന് വേണ്ടി സിദ്ദിക്ക് ചെന്നു. ഹോട്ടലിൽ നിന്നും രണ്ട് മണിക്കൂർ ദൂരമുണ്ടായിരുന്നു ലൊക്കേഷനിലേക്ക്. ആ സമയത്താണ് തന്നെ ഏറെ സമാധാനപ്പെടുത്തി മോഹൻലാൽ സംസാരിച്ചത് എന്ന സിദ്ദിക്ക് തുറന്ന് പറയുന്നു.

Advertisement

സിദ്ദിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്,

“ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.’ ലാൽ തുടർന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എൻറെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close