‘ദ് ലെജൻഡി’ന് തിയേറ്ററുകളിലെ സ്വീകരണം എങ്ങനെ? ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്

Advertisement

ശരവണ സ്‌റ്റോഴ്‌സ് തമിഴർക്ക് മാത്രമല്ല, ഏകദേശം മലയാളികൾക്കെല്ലാം അറിയാം. വേറിട്ട വിപണന തന്ത്രങ്ങളിലൂടെയും, തെന്നിന്ത്യൻ താരസുന്ദരികളെ അണിനിരത്തി തന്റെ സ്ഥാപനത്തിന്റെ പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ശരവണൻ അരുൾ എന്ന വ്യവസായി കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമാണ്. തമിഴ്നാട്ടിലെ വൻകിട ബിസിനസുകാരനായ ശരവണൻ സ്വന്തമായി സിനിമ നിർമിച്ച് നായകനായി അരങ്ങേറ്റം കുറിച്ച, ‘ദ് ലെജൻഡ്’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയതാണ് വിഷയം.

കേരളത്തിലടക്കം വലിയ പ്രൊമോഷനുകൾ നൽകി പുറത്തിറക്കിയ ചിത്രം റിലീസിന് മുൻപേ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, സിനിമയുടെ നിരൂപണങ്ങളേക്കാൾ കൂടുതൽ ട്രോളുകളും പരിഹാസങ്ങളുമാണ് നവമാധ്യമങ്ങളിൽ നിറയുന്നത്. എങ്കിലും, ശരവണൻ അരുളിനെതിരെ അതിരുകടന്ന വ്യക്തിഹത്യയും ബോഡി ഷെയിമിങ്ങുമാണ് നടക്കുന്നതെന്നും പക്ഷമുണ്ട്. വിദേശരാജ്യങ്ങളിലും മറ്റുമായി കോടിക്കണക്കിന് രൂപ മുടക്കി ചിത്രീകരണം ചെയ്ത സിനിമയാണിത്. ആഗോളതലത്തിൽ റിലീസ് ചെയ്ത ബഹുഭാഷ ചിത്രത്തെ തിയേറ്റുകളിൽ പ്രേക്ഷകർ എങ്ങനെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Advertisement

ആദ്യ ദിനത്തിൽ 2 കോടിയിലധികം കളക്ഷനാണ് ദ് ലെജൻഡ് സ്വന്തമാക്കിയത്. ആദ്യ നാല് ദിനങ്ങളിൽ ചിത്രം 6 കോടി രൂപയും വാരിക്കൂട്ടി. ഇതിനകം 10.95 കോടി നേടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, ഒരു സിനിമ വിജയിച്ചു എന്ന് പറയണമെങ്കിൽ അത് 65 കോടി രൂപ സ്വന്തമാക്കണം. എന്നാൽ, നിലവിലെ സ്ഥിതി വിവരങ്ങൾ പരിഗണിക്കുമ്പോൾ ഇതിനുള്ള സാധ്യത കുറവാണെന്നും സിനിമ പരാജയമായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനായാണ് താരം എത്തുന്നത്. 45 കോടി മുതല്‍മുടക്കില്‍ ലോകത്താകമാനമുള്ള 2500 തിയറ്ററുകളിലാണ് ദ് ലെജൻഡ് റിലീസ് ചെയ്തത്. തമിഴ്നാട്ടിലെ 650 തിയേറ്ററുകൾ ഉൾപ്പെടെ, ഇന്ത്യയിൽ 1200 തിയറ്ററുകളിൽ സിനിമ പ്രദർശനത്തിനെത്തിച്ചു. 2015 മിസ് യൂനിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേലയും, ഗീതിക തിവാരിയുമാണ് ചിത്രത്തിലെ നായികമാര്‍. ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിർമിച്ച ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close