മുപ്പതാം ദിവസം ഷൈലോക്കിന്റെ ഡിജിറ്റൽ പതിപ്പ്; ഇത് അപകടമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്

Advertisement

ഈ വർഷത്തെ മലയാള സിനിമയിൽ വിജയ ചിത്രങ്ങളിലൊന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഷൈലോക്ക്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് രചിച്ചു അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. കഴിഞ്ഞ മാസം ഇരുപത്തിമൂന്നിനാണ് ഷൈലോക്ക് റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ചെയ്തു മുപ്പതാം ദിവസം ഇതിന്റെ ഡിജിറ്റൽ പതിപ്പ് ആമസോണിൽ സ്ട്രീം ചെയ്യുകയും ചിത്രത്തിന്റെ പ്രിന്റുകൾ ഓൺലൈൻ വഴി വ്യാപകമായി പ്രേക്ഷകരിലെത്തുകയും ചെയ്തു. ആമസോണിൽ ഈ ചിത്രം സ്ട്രീം ചെയ്യുമ്പോഴും കേരളത്തിൽ ഷൈലോക്ക് ദിനംപ്രതി മുപ്പതോളം ഷോകൾ കളിക്കുന്നുണ്ടായിരുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ തരുന്ന വിവരങ്ങൾ പറയുന്നത്. ഇപ്പോഴിതാ ഈ പ്രവണതക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരളാ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയ രജപുത്ര രഞ്ജിത്ത്. ഇത്രയും വേഗം ചിത്രങ്ങൾ ഓൺലൈൻ റിലീസ് ചെയ്യുന്നത് അപകടമാണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ പുറത്തിറങ്ങി 35 ദിവസം പോലും കഴിയുന്നതിന് മുൻപുള്ള ഈ നീക്കം തിയറ്റർ വ്യവസായത്തെ അടക്കം ക്ഷീണിപ്പിക്കുമെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

ഇത്തരം നീക്കങ്ങൾ സിനിമയ്ക്കു ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാൻ പോകുന്നത് എന്നും ഇങ്ങനെ പോയാൽ ജനം തീയേറ്ററിൽ എത്താതെയാവും എന്നും അദ്ദേഹം പറയുന്നു. ബോക്സ് ഓഫിസ് വിജയം നേടിയ ഷൈലോക്ക് ഇപ്പോഴും തീയേറ്ററുകളിൽ ഉള്ളപ്പോൾ ആണ് ഇതിന്റെ ഡിജിറ്റൽ സ്ട്രീമിങ് നടക്കുന്നത് എന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഇത് കൊണ്ട് നിർമ്മാതാവിന് വലിയ തുക ലഭിച്ചേക്കാമെന്നും എന്നാൽ ഈ പ്രവണത വരുത്തി വെക്കാൻ പോകുന്നത് വലിയ അപകടമാണെന്നും അദ്ദേഹം പറയുന്നു. തിയറ്ററിൽ ശരാശരി വിജയം നേടി മുന്നേറുന്ന ഒരു സിനിമ തിയറ്ററിലെത്തി കാണാൻ ജനം മടിക്കും എന്നും കുറച്ചു ദിവസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കിട്ടുമെന്ന ധാരണ വന്നാൽ പിന്നെ എന്തിനാണ് തിയറ്ററിൽ പോയി കാണുന്നത് എന്ന തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സൂപ്പർ താരങ്ങൾ ഉള്ള വമ്പൻ ചിത്രങ്ങൾക്ക് ഡിജിറ്റൽ സ്ട്രീമിങ് നേട്ടമാണ് എങ്കിലും ചെറിയ ചിത്രങ്ങളെ ഇത് വലിയ രീതിയിൽ ബാധിക്കുമെന്നും സംഘടനകൾ ഇടപെട്ട് ഇത്ര ദിവസങ്ങൾക്ക് ശേഷമേ സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് നൽകാവൂ എന്ന തരത്തിലുള്ള ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close