ആഴ്ചയിൽ നാലു ദിവസവും മമ്മൂട്ടിയോട് ഇടി മേടിക്കും; മോഹൻലാൽ വില്ലനായി നടന്ന കാലത്തേ പറ്റി പ്രിയദർശൻ..!

Advertisement

മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുമിച്ചു ചെയ്ത നായക-സംവിധായക ജോഡികളിൽ ഒന്നാണ് മോഹൻലാൽ- പ്രിയദർശൻ ടീം. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിൽ മുതൽ പ്രിയദർശൻ അവസാനമൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വരെ മോഹൻലാൽ ആണ് നായകൻ. 1988 ഇൽ റിലീസ് ചെയ്ത ചിത്രം, 1991 ഇൽ റിലീസ് ചെയ്ത കിലുക്കം, 1997 ഇൽ എത്തിയ ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലൂടെ അതുവരെയുള്ള മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത കൂട്ടുകെട്ടാണ് ഇവരുടേത്. മാത്രമല്ല ഇവരുടെ ചിത്രം എന്ന സിനിമ 366 ദിവസം കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ റെഗുലർ ഷോ കളിച്ചു സൃഷ്‌ടിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ മോഹൻലാൽ എന്ന സുഹൃത്തിനെ കുറിച്ചും നടനെ കുറിച്ചും പ്രിയദർശൻ മനസ്സ് തുറക്കുന്നു. മോഹൻലാൽ എന്ന മനുഷ്യനില്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനില്ല എന്നും മോഹൻലാൽ ഉള്ളത് കൊണ്ടാണ് താൻ സംവിധായകൻ ആയതും ഈ വിജയങ്ങൾ തന്നെ തേടി വന്നതെന്നുമാണ് പ്രിയദർശൻ പറയുന്നത്.

മോഹൻലാലിന്റെ ചെലവിൽ ചെന്നൈയിൽ ജീവിച്ച താൻ മോഹൻലാൽ നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത് എന്നും കഥ പോലും ചോദിക്കാതെയാണ് തനിക്കും സത്യൻ അന്തിക്കാടിനും ശ്രീനിവാസനുമൊക്കെ മോഹൻലാൽ ഡേറ്റുകൾ നല്കിയിരുന്നതെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ മാത്രമായിരുന്നു അന്ന് തന്റെയും സത്യന്റെയുമൊക്കെ ഏക പ്രതീക്ഷയെന്നും അന്ന് വില്ലൻ വേഷം മാത്രം ചെയ്ത്, ആഴ്ചയിൽ നാല് ദിവസം മമ്മൂട്ടിയുടെ ഇടി മേടിക്കുന്ന അവസ്ഥയായിരുന്നു മോഹൻലാലിന്റേതും എന്ന് പ്രിയദർശൻ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്ത പൂർണ്ണമായ സമയത്തു തന്റെ കൂടെ നിൽക്കുകയും ഒപ്പം എന്ന സിനിമ തന്നു തനിക്കു ഒരു രണ്ടാം ജന്മം നൽകുകയും ചെയ്തത് മോഹൻലാൽ ആണെന്നും പ്രിയൻ പറയുന്നു. മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല എന്നും പ്രിയദർശൻ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ ഈ കൂട്ടുകെട്ടിൽ പിറന്നു കഴിഞ്ഞു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഈ ചിത്രം റിലീസ് ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close