കഥയും ചരിത്രവും ആവർത്തിക്കുമ്പോൾ; മോഹൻലാൽ- എം ടി ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പകർന്നാടിയിട്ടുള്ള കഥാപാത്രങ്ങളേറെയാണ്. ഒരു നടനെന്ന നിലയിൽ അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളിൽ, എം ടി വാസുദേവൻ നായരെന്ന ഇതിഹാസ രചയിതാവിന്റെ തൂലികയിൽ നിന്നും ജനിച്ച കഥാപാത്രങ്ങൾക്ക് മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. ഇപ്പോഴിതാ ഓളവും തീരവുമെന്ന പ്രിയദർശൻ ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. 1970 ഇൽ, എം ടിയുടെ തിരക്കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും. മധു, ഉഷ നന്ദിനി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഈ പുതിയ ചിത്രം. മോഹൻലാൽ, ദുർഗാ കൃഷ്ണ, മാമുക്കോയ, ഹരീഷ് പേരാടി എന്നിവർ ഈ പുതിയ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുമ്പോൾ ഇതിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ, കലാസംവിധാനം നിർവഹിക്കുന്നു സാബു സിറിൽ എന്നിവരാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പ്രിയദർശൻ ഈ ചിത്രം ഷൂട്ട് ചെയ്യുന്നതെന്നതാണ് ഇതിന്റെ ഏറ്റവും വലിയ കൗതുകം.

സുരഭി ലക്ഷ്മി, വിനോദ്‌ കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ്‌ കുളൂർ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം, നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന പത്ത് എം ടി കഥകളുടെ ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമാണ്. തന്നെ സംവിധായകനാവാൻ പ്രചോദിപ്പിച്ച ചിത്രമായിരുന്നു ഓളവും തീരവുമെന്നും, അതേ ചിത്രം 50 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരുക്കുമ്പോൾ, അത് സംവിധാനം ചെയ്യാൻ കഴിയുന്നത് മഹാഭാഗ്യമാണെന്നും പ്രിയദർശൻ പറയുന്നു. ഈ സിനിമയിൽ അന്ന് നായകനായി അഭിനയിച്ച മധു സാറിനെ താൻ പോയി കണ്ടിരുന്നുവെന്നും, അപ്പോൾ അനുഗ്രഹവും സന്തോഷവും ഒരേ അളവിൽ അദ്ദേഹം തനിക്കു നൽകിയെന്നും മോഹൻലാൽ പറയുന്നു. ഒരുപാട് സന്തോഷവും അത്ഭുതവുമാണ് ഈ ചിത്രം തനിക്കു സമ്മാനിക്കുന്നതെന്നും മോഹൻലാൽ വെളിപ്പെടുത്തി. നദി ഒരു പ്രധാന കഥാപാത്രമായാണ് ഈ ചിത്രം ഒരുക്കുന്നതെന്നും പണ്ടത്തെ ചിത്രത്തിൽ നിന്ന് കൊണ്ട് വരുന്ന വ്യത്യാസങ്ങളിലൊന്ന് അതാണെന്നും പ്രിയദർശൻ പറഞ്ഞു. അരനൂറ്റാണ്ടുമുമ്പ് നിലമ്പൂരിൽ ഓളവും തീരവും ചിത്രീകരിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയ താൻ, ഇപ്പോൾ അതേ ചിത്രം വീണ്ടുമൊരുക്കുമ്പോൾ അതിലഭിനയിക്കുക എന്നത് അനുഗ്രഹം നിറഞ്ഞ നിയോഗമാകാം എന്ന് മാമുക്കോയയും വിശ്വസിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close