
2019 ഇൽ റിലീസ് ചെയ്തതും സെൻസർ ചെയ്തതുമായ ഇന്ത്യൻ ചിത്രങ്ങൾക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ ഇന്ന് വിതരണം ചെയ്യുന്നു. അതിനോടൊപ്പം ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദ സാഹേബ് ഫാൽക്കെ അവാർഡും വിതരണം ചെയ്യും. ഫാൽക്കെ അവാർഡ് ഏറ്റു വാങ്ങുന്നത് സൂപ്പർ സ്റ്റാർ രജനികാന്ത് ആണെങ്കിൽ മികച്ച നടനുള്ള പുരസ്‍കാരം ഏറ്റു വാങ്ങുന്നത് അസുരനിലെ പ്രകടനത്തിന് രജനികാന്തിന്റെ മകളുടെ ഭർത്താവു കൂടിയായ ധനുഷ് ആണ്. ധനുഷിനൊപ്പം ഭോസ്ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് ബാജ്‌പേയിയും മികച്ച നടനുള്ള പുരസ്‍കാരം പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള അവാർഡ് മലയാള ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് നേടിയത്. മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ ഈ ചിത്രത്തിന് ലഭിച്ച അവാർഡ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഏറ്റു വാങ്ങുന്നത്. ഈ ചിത്രത്തിന് മൂന്നു ദേശീയ പുരസ്‌കാരങ്ങൾ ആണ് ലഭിച്ചത്.
വസ്ത്രാലങ്കാരത്തിനുള്ള അവാർഡും വിഷ്വൽ എഫക്ട്സിനു ഉള്ള അവാർഡും മരക്കാർ തന്നെയാണ് നേടിയത്. വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് സുജിത് സുധാകരനും, സായിയും ഏറ്റു വാങ്ങുമ്പോൾ സ്പെഷ്യൽ എഫക്ടിനുള്ള അവാർഡ് സിദ്ധാർഥ് പ്രിയദർശൻ ആണ് ഏറ്റു വാങ്ങുക. മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയത് മണികര്ണിക എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കങ്കണ റണൗട്ട് ആണ്. പല്ലവി ജോഷി, വിജയ് സേതുപതി എന്നിവർ മികച്ച സഹനടിക്കും നടനുമുള്ള അവാർഡുകൾ സ്വീകരിക്കുമ്പോൾ മികച്ച സംവിധായകനുള്ള അവാർഡ് സ്വീകരിക്കുക സഞ്ജയ് പുരണ് സിംഗ് ചൗഹാൻ ആണ്. ബഹട്ടർ ഹുറൈൻ എന്ന ചിത്രത്തിനാണ് അദ്ദേഹം അവാർഡ് നേടിയത്. മരക്കാർ നേടിയ മൂന്നു അവാർഡുകൾക്ക് പുറമെ, മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യർ, മികച്ച വരികൾക്കുള്ള അവാർഡ് കോളാമ്പിയിലൂടെ പ്രഭ വർമ്മ, മികച്ച മേക്കപ്പിനുള്ള അവാർഡ് ഹെലനിലൂടെ രഞ്ജിത്, മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ എന്നിവരും മലയാള സിനിയ്ക്കു വേണ്ടി നേടി. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കള്ള നോട്ടം നേടിയപ്പോൾ, ബിരിയാണിക്ക് സ്പെഷ്യൽ ജൂറി പരാമർശവും ഒരു പാതിരാ സ്വപ്നം പോലെ എന്ന ചിത്രത്തിന് കുടുംബ മൂല്യം കാത്തു സൂക്ഷിക്കുന്ന ചിത്രത്തിനുള്ള അവാർഡും ലഭിച്ചു.