ആരോഗ്യം ശ്രദ്ധിക്കുക, ഞങ്ങളുടെ സ്നേഹവും പ്രാർഥനയും ഒപ്പമുണ്ട്; ആരോഗ്യപ്രവർത്തകക്ക് മോഹൻലാലിന്റെ കരുതൽ കോൾ..

Advertisement

കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുന്ന എല്ലാവർക്കുമൊപ്പം നമ്മുടെ കൊച്ചു കേരളവും അതിജീവനത്തിനായി പൊരുതുകയാണ്. കരുത്തുറ്റ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോൾ പൂർണ്ണ പിന്തുണയും സഹായവും നൽകി മലയാളികളുടെ പ്രിയ താരം മോഹൻലാലും സർക്കാരിനും ജനങ്ങൾക്കുമൊപ്പമുണ്ട്. ഇപ്പോഴിതാ ചവറയിലെ റെയിൽവേ ജോലിക്കാരിയായ സിന്ധു എന്ന ആരോഗ്യ പ്രവർത്തകക്ക് മോഹൻലാൽ നൽകിയ ഒരു സർപ്രൈസ് ആണ് ശ്രദ്ധ നേടുന്നത്. യൂത്ത്‌ കോൺഗ്രസിന്റെ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ യൂത്ത്കെയർ പ്രോഗ്രാമിൽ ആണ് മോഹൻലാൽ ക്വാറന്റീനിൽ ഇരിക്കുന്നവർക്ക്‌ കരുതൽ നൽകുന്ന സിന്ധു എന്ന ആരോഗ്യ പ്രവർത്തകയോട് ഫോണിൽ സംസാരിച്ചത്. മുൻ സംസ്ഥാന തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ ആണ് മോഹൻലാലിനെ ഈ പ്രോഗ്രാമിന്റെ ഭാഗമാക്കിയത്. സർപ്രൈസ് ആയാണ് സിന്ധുവിനോട് മോഹൻലാൽ സംസാരിച്ചത്. പന്മന പുത്തൻചന്ത സ്വദേശിയായ സിന്ധു, കഴിഞ്ഞ മാസം ഇരുപത്തിയാറിനു മുംബൈയിൽ നിന്ന് വന്ന റെയിൽവേ ജോലിക്കാരെയാണ് ചവറയിൽ ഹോം ക്വാറന്റൈനിൽ നിരീക്ഷിക്കുന്നത്. ഇതുവരെ അവിടെ നിന്ന് പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും സിന്ധു പറഞ്ഞു.

സിന്ധുവിനോട് സംസാരിക്കാൻ അവസരം ഒരുക്കി തന്ന ഷിബു ബേബി ജോണിന് നന്ദി പറഞ്ഞ മോഹൻലാൽ താനിപ്പോൾ ചെന്നൈയിൽ ആണെന്നും തന്നാൽ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നും സിന്ധുവിനെ അറിയിച്ചു. കേരളത്തിലെ കാര്യങ്ങളെല്ലാം അറിയുന്നുണ്ട് എന്നും സിന്ധുവിനെ പോലുള്ളവർ ചെയ്യുന്നത് ഏറ്റവും മഹത്തരമായ ഒരു കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. അതിനുള്ള നന്ദിയും പ്രാർഥനയും എന്നും ഉണ്ടാകുമെന്നും അദ്ദേഹം ഫോണിൽ കൂടി അറിയിച്ചു. സ്വന്തം ആരോഗ്യവും കുടുംബവും പോലും നോക്കാതെ നാടിനെ സേവിക്കുന്ന സിന്ധുവും അതുപോലെ ഉള്ളവരുടെ കുടുംബവും എന്നും തന്റെ പ്രാർഥനകളിൽ ഉണ്ടാകുമെന്നും സ്വന്തം ആരോഗ്യവും സുരക്ഷയും കൂടി ശ്രദ്ധക്കണമെന്നും മോഹൻലാൽ സിന്ധുവിനോട് പറഞ്ഞു. നാടിനു വേണ്ടി ഇത്തരത്തിലുള്ള സേവനം നൽകാനുള്ള മനസ്സ് എന്നും കാത്തു സൂക്ഷിക്കുവാനും സിന്ധുവിന് കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടും ഒരിക്കൽ കൂടി തന്റെ നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടുമാണ് മോഹൻലാൽ കോൾ അവസാനിപ്പിക്കുന്നത്. ഇന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കൊപ്പം വീഡിയോ കോൺഫറൻസിങ് വഴിയും മോഹൻലാൽ ഒട്ടേറെ ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചിരുന്നു.  

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close