വിഷമം പറഞ്ഞറിയിക്കാൻ വയ്യ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ചു മോഹൻലാലും മമ്മൂട്ടിയും.

Advertisement

അപ്രതീക്ഷിതമായി നമ്മളെ വിട്ടു പിരിഞ്ഞ ജനപ്രിയ സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. മലയാളി പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിച്ച ഈ സംവിധായകന്റെ വേർപാടിൽ ഇപ്പോൾ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും തങ്ങളുടെ വിഷമം പങ്ക് വെച്ച് കൊണ്ട് മുന്നോട്ടു വരികയാണ്. അതിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കുറിച്ച വാക്കുകൾ ഹൃദയത്തിൽ തട്ടുന്നതാണ്. സംവിധാന സഹായിയായി സിദ്ദിഖ് വന്ന കാലം മുതലുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം തനിക്ക് ജീവിതത്തിൽ ആരായിരുന്നു എന്നും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ഷൂട്ടിങ്ങിനായി ദൂരസ്ഥലത്തുള്ള തനിക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിച്ചേരാൻ പറ്റാത്തതിലുള്ള വിഷമവും മോഹൻലാൽ ദൃശ്യ മാധ്യമങ്ങൾ വഴി പങ്കു വെച്ചു. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജന്റിൽമാൻ, ബിഗ് ബ്രദർ എന്നിവയാണ് മോഹൻലാൽ നായകനായി സിദ്ദിഖ് ഒരുക്കിയ ചിത്രങ്ങൾ.

മോഹൻലാൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ..”.

Advertisement

സിദ്ദിഖിനൊപ്പം ഹിറ്റ്‌ലർ, ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി ചെയ്തത്. അദ്ദേഹവും തന്റെ വിഷമം അറിയിച്ചത് മനസ്സിൽ തൊടുന്ന വാക്കുകളിലൂടെയാണ്. തന്റെ സോഷ്യൽ മീഡിയ പേജിൽ മമ്മൂട്ടി കുറിച്ചത് ഇങ്ങനെ, “വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി..”. സിദ്ദിഖുമായി വലിയ ആത്മബന്ധം പുലർത്തിയ താരമായിരുന്നു മമ്മൂട്ടിയും

Advertisement

Copyright © 2017 onlookersmedia.

Press ESC to close