![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/07/King-of-Kotha-in-5-languages-Pan-Indian-superstar-Dulquer-Salmaan-dubbed-himself-in-all-4-languages.jpg?fit=1024%2C592&ssl=1)
ദുൽഖർ സൽമാൻ ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഏതൊരു അപ്ഡേറ്റും കാഴ്ചക്കാരിൽ പ്രതീക്ഷകൾ ജനിപ്പിക്കാറുണ്ട്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. മൂന്ന് ദിവസം മുൻപാണ് ചിത്രത്തിൻറെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. റെക്കോർഡുകളെ പഴങ്കഥയാക്കി മാറ്റി ടീസറിലൂടെ ദുൽഖർ സൽമാൻ കൊത്തയിലെ യഥാർത്ഥ രാജാവായി പ്രേക്ഷകർക്കിടയിൽ മാറിയിരിക്കുകയാണ്. വീഡിയോ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ 11 മില്യൺ കാഴ്ചക്കാരെയേറ്റുവാങ്ങി ട്രെൻഡിങ്ങിൽ നില കൊള്ളുകയാണ്.
പൂർണ്ണമായും മാസ്സ് ആക്ഷൻ എന്റർടൈനറായി പുറത്തിറങ്ങുന്ന കിംഗ് ഓഫ് കൊത്ത റിലീസിനോട് തയ്യാറെടുക്കുമ്പോൾ ദുൽഖർ ആരാധകർക്ക് ആവേശമായി ചിത്രത്തിൻറെ പുതിയൊരു അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻറെ മലയാളം,തമിഴ് തെലുങ്ക്,ഹിന്ദി, ഭാഷകൾ ദുൽഖർ തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്നതാണ് ഈ വാർത്ത. ദുൽഖറിനൊപ്പം തന്നെ ഇന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഓണത്തിനാണ് തിയേറ്ററുകൾ എത്തുക. 70 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടീസറിലൂടെ ദുൽഖറിന്റെ ഗെറ്റപ്പും ഗംഭീര ഡയലോഗുകൾക്കും വമ്പിച്ച കൈയ്യടികൾ ആയിരുന്നു ലഭിച്ചത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരുന്നു.
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ത്രസിപ്പിക്കുന്ന അഭിനയപാടവമാണ് ചിത്രം സമ്മാനിക്കുകയെന്നതിൽ സംശയമില്ലെന്നാണ് പ്രേക്ഷകർ ചിത്രം പുറത്തിറങ്ങുന്നത് മുൻപ് തന്നെ വിലയിരുത്തുന്നത്. ഇതര ഭാഷാ ചിത്രങ്ങളിലെ അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും ചിത്രത്തിൻറെ വിജയത്തിന് മേൻപൊടിയായുണ്ട്. സി സ്റ്റുഡിയോസും വേഫെറർഫിലിംസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജേക്സ്
ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് രാജശേഖർ ആണ്. ക്യാമറ ചലിപ്പിക്കുന്നത് നിമിഷ് രവി, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്യാം ശശിധരൻ എന്നിവരാണ്.