
നാടക വേദിയിലും വെള്ളിത്തിരയിലും അഭിനയ വിസ്മയങ്ങൾ തീർത്ത നെടുമുടി വേണു എന്ന മഹാനായ നടൻ ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞു. അഞ്ഞൂറിൽ കൂടുതൽ സിനിമയിൽ അഭിനയിച്ച അദ്ദേഹം ഒന്നിലധികം തവണ ദേശീയ പുരസ്‌കാരങ്ങളും ആറു സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. തെന്നിന്ത്യ മുഴുവൻ തന്റെ അഭിനയ തികവ് കൊണ്ട് പ്രശസ്തനായ അദ്ദേഹത്തെ ശിവാജി ഗണേശൻ വിശേഷിപ്പിച്ചത് അഭിനയത്തിന്റെ കൊടുമുടി കയറിയ കൊടുമുടി വേണു എന്നാണ്. ഇപ്പോഴിതാ, നെടുമുടി വേണുവിനെ കുറിച്ചു ഉലക നായകൻ കമൽ ഹാസൻ പണ്ട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
കമല്‍ഹാസന്‍ ഒരിക്കല്‍ നെടുമുടി വേണുവിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, ”മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം”. അദ്ദേഹത്തിന് ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍, അദ്ദേഹത്തിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞത്, ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് ആഗ്രഹമുണ്ട് എന്നും, പക്ഷേ ആ സാഹസത്തിന് മുതിരാത്തതിന് കാരണം വേണുവിന് പകരം വെയ്ക്കാന്‍ ആ ഭാഷകളില്‍ ആളില്ല എന്നതാണെന്നുമാണ്. മലയാളം, തമിഴ് ഭാഷകളിൽ നെടുമുടി വേണു എന്ന നടന് ആരാധകർ ഏറെയാണ്. മലയാളത്തിൽ നെടുമുടി വേണു ഏറ്റവും കൂടുതൽ അഭിനയിച്ചത് സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ചിത്രങ്ങളിൽ ആണ്. മുപ്പതിലധികം പ്രിയദർശൻ ചിത്രങ്ങളിൽ ആണ് നെടുമുടി വേണു അഭിനയിച്ചത്. ഭരതൻ, പദ്മരാജൻ ചിത്രങ്ങളും നെടുമുടി വേണു എന്ന അഭിനയ പ്രതിഭയെ തിളക്കത്തോടെ നമ്മുടെ മുന്നിലെത്തിച്ചവയാണ്.