![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/03/pranav-mohanlal-kalyani-priyadarshan-images-stills-photos.jpg?fit=1024%2C592&ssl=1)
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയജോഡികളിലൊന്നായ പ്രിയദര്‍ശന്‍- മോഹന്‍ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ബ്രഹ്മാണ്ഡ ചിത്രം ഈ മാസം 26 ന് പ്രദർശനമാരംഭിക്കുകയാണ്. ആശീർവാദ് സിനിമാസ് നിർമ്മിച്ച, മലയാളത്തിലെ ഈ ഏറ്റവും വലിയ ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ ചിത്രത്തില്‍ ഇരുവരും നായികാനായകന്മാരായാണ് എത്തുന്നത്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറിയ പ്രണവും വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ നായികാ വേഷത്തിലരങ്ങേറ്റം കുറിച്ച കല്യാണിയും പ്രേക്ഷകർക്കിപ്പോൾ സുപരിചിതരാണ്. ഇപ്പോൾ പ്രണവിനൊപ്പമുള്ള മരക്കാർ സിനിമയിലെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് കല്യാണി. ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി മനസ്സു തുറക്കുന്നത്.
കല്യാണി പറയുന്നത് ഏറെ ആസ്വദിച്ചാണ് ആ സിനിമയിലെ ഓരോ ഷോട്ടും താൻ ചെയ്തതെന്നാണ്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് അതിൽ താനെന്നും ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരുമായിരുന്നുവെന്നും കല്യാണി പറയുന്നു. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ പ്രണവ് ചോദിക്കുമായിരുന്നു എന്നതുമോർത്തെടുക്കുന്നു കല്യാണി. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു എന്നത്കൊണ്ട് തന്നെ ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത് എന്നും ഈ യുവനടി കൂട്ടിച്ചേർക്കുന്നു. ഒരഭിനേതാവെന്ന നിലയില്‍ ഒട്ടും ടെന്‍ഷനില്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നതെന്നു പറഞ്ഞ കല്യാണി, ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി പ്രണവ് അഭിനയിക്കുമെന്നും വിശദീകരിച്ചു. താൻ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ എന്നും, തങ്ങൾ രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ സമീപിക്കുന്നവരാണെന്ന് പറയാമെന്നും കല്യാണി സൂചിപ്പിക്കുന്നു. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് എന്നോർത്തെടുത്ത കല്യാണി, ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത് എന്നും വെളിപ്പെടുത്തുന്നു. മരയ്ക്കാറില്‍ കഥ നടക്കുന്ന പ്രദേശത്ത് സംസാരിച്ചിരുന്ന തനത് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, തനിക്കത് പഠിക്കാന്‍ കുറച്ച് വിഷമമായിരുന്നെങ്കിലും അപ്പുവത് വളരെ എളുപ്പത്തില്‍ സംസാരിച്ചുവെന്നും ഈ താരപുത്രി പറയുന്നു.