22 ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീർത്ത ആ സൂപ്പർ ഹിറ്റ് ചിത്രം; അനുഭവം വെളിപ്പെടുത്തി സംവിധായകൻ കെ മധു..!

Advertisement

1987 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട്. മലയാളത്തിലെ ട്രെൻഡ് സെറ്റെർ ആയി മാറിയ ആ ചിത്രം രചിച്ചത് എസ് എൻ സ്വാമിയും സംവിധാനം ചെയ്തത് കെ മധുവും ആയിരുന്നു. മലയാള സിനിമയിലെ അതുവരെ നിലനിന്നിരുന്ന സകല കളക്ഷൻ റെക്കോർഡുകളും തകർത്ത ആ ചിത്രത്തിലെ മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർക്കിടയിൽ ആവേശവും തരംഗവുമാണ്. ഇപ്പോഴിതാ ആ ചിത്രം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ കെ മധു. താൻ തൊട്ടു മുൻപ് ചെയ്ത ചിത്രം പരാജയപ്പെട്ടപ്പോൾ, തന്നെ വെച്ച് സിനിമ ചെയ്യാൻ നിർമ്മാതാവ് വിസമ്മതിച്ച സമയത്തും മോഹൻലാൽ തനിക്കൊപ്പം നിന്നതു കൊണ്ടാണ് ആ സിനിമ സംഭവിച്ചതെന്ന് കെ മധു പറയുന്നു. 22 ദിവസം കൊണ്ടാണ് അത്തരമൊരു സ്റ്റൈലിഷ് ആക്ഷൻ ചിത്രം ഷൂട്ട് ചെയ്തു തീർത്തത് എന്നും ഇന്നത്തെ കാലത്തു അത് ചിന്തിക്കാൻ പോലും പറ്റില്ല എന്നും കെ മധു പറയുന്നു. മോഹന്ലാലിന്റെയൊക്കെ വലിയ സഹകരണവും ആത്മാർപ്പണവും കൊണ്ടാണ് അത്രയും വേഗത്തിൽ ആ ചിത്രം തീർക്കാൻ സാധിച്ചതെന്നും മോഹൻലാൽ പൂർണ്ണമായും ഒരു സംവിധായകന്റെ നടനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു സംവിധായകനൊപ്പം സിനിമയ്ക്കു വേണ്ടി എന്ത് ചെയ്യാനും മോഹൻലാൽ തയ്യാറാണെന്നും അത്ര മനോഹരമായി, സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹൻലാൽ എന്നും അദ്ദേഹം പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഹൈലൈറ്റ് എയർപോർട്ടിൽ ഷൂട്ട് ചെയ്ത അതിന്റെ ക്ലൈമാക്സ് ആണ്. അന്നത്തെ കാലത്തു വലിയ കാൻവാസിൽ ഒരുപാട് പണം മുടക്കി ചിത്രീകരിക്കാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ട് തന്നെ വളരെ പരിമിതമായ സൗകര്യത്തിൽ, വേഗത്തിലാണ് ആ ക്ലൈമാക്സ് ചിത്രീകരിച്ചത്. വെറും മൂന്നോ നാലോ മണിക്കൂർ മാത്രമേ ഷൂട്ടിംഗ് സംഘത്തിന് ആ വലിയ ക്ലൈമാക്സ് ചിത്രീകരിക്കാനുള്ള അനുവാദം എയർപോർട്ടിനുള്ളിൽ ലഭിച്ചുള്ളൂ. അത് കൊണ്ട് തന്നെ തങ്ങൾ അത് ഓടിനടന്നാണ്‌ ചിത്രീകരിച്ചതെന്നും കെ മധു വിശദീകരിച്ചു. ചിത്രത്തിലെ ജയിൽ രംഗം ഷൂട്ട് ചെയ്യുമ്പോൾ ക്ലൈമാക്സിൽ എയർപോർട്ടിനകത്തു തന്റെ കഥാപാത്രം എങ്ങനെ കേറുമെന്നു മോഹൻലാൽ ചോദിച്ചപ്പോഴാണ് പൈലറ്റിന്റെ വേഷത്തിൽ കേറുമെന്നു താനും സ്വാമിയും ഒരേ സ്വരത്തിൽ ലാലിനോട് വെളിപ്പെടുത്തിയത് എന്നും മോഹൻലാൽ പൈലറ്റ് വേഷത്തിൽ തോക്കു ചൂണ്ടി നിൽക്കുന്ന പോസ്റ്റർ സിനിമയ്ക്കു നൽകിയ മൈലേജ് വളരെ വലുതായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close