
നിരവധി സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യപ്പെടുകയും ഒന്നുപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടന്ന തീരുമാനത്തിലൊരുങ്ങി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്ററുകൾക്ക് വാടക നൽകേണ്ടി വരുമെന്നും ഫിയോക് അറിയിക്കുന്നു.
ഒരുപാട് സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്ന സാഹചര്യമുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കാതിരിക്കുന്നത് നഷ്ടത്തിലേക്ക് നയിക്കുകയാണ്, ഇത്രയും നാളത്തെ അനുഭവ സമ്പത്തിൽ ഏതൊക്കെ സിനിമയാണ് തിയേറ്ററുകളിൽ ഓടുമെന്നതിൽ തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും, തങ്ങളുടെ കണക്കു കൂട്ടലിൽ വരുന്ന നിലവാരമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്തു പ്രദർശിപ്പിച്ചാൽ മതിയെന്നാണ് തീരുമാനമെന്നും ഫിയോക് കൂട്ടിച്ചേർത്തു.
പത്തുവർഷം മുൻപുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 1250 സ്ക്രീനുകൾ ഉണ്ടായിരുന്നു, ഇപ്പോൾ അത് 670 കുറയുകയും ചെയ്തു. വായ്പകൾ മുടങ്ങിയതിനെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ മൂന്ന് തിയേറ്ററുകൾ ബാങ്ക് ജപ്തി വരെ നേരിട്ടുവെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. നിലവിൽ 15ൽ അധികം തിയേറ്ററുകൾ ജപ്തി ഭീഷണി നേരിടുന്നുണ്ട്.
സാധാരണ തിയേറ്ററുകളിൽ 200 മുതൽ 300 സീറ്റുകൾ വരെ ലഭ്യമാണ്. നാലു മുതൽ 6 തൊഴിലാളികൾ വരെ പണിയെടുക്കുന്നുണ്ട് ഇവരുടെ ശമ്പളവും കറണ്ട് ചാർജ്ജും എല്ലാമായി പ്രതിദിനം ഏകദേശം 7000 രൂപയോളം ചിലവ് വരുന്നുണ്ട്. പക്ഷേ ഇതിൻറെ പകുതിപോലും വരുമാനം തിയേറ്റർ ഉടമകൾക്ക് ലഭിക്കുന്നില്ല, 90% ആളില്ലാതെ ഷോകൾ മുടങ്ങി പോവുകയാണെന്നും കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ആളുകൾ കയറുന്ന നിലവാരമുള്ള സിനിമകൾ മാത്രമേ പ്രദർശനത്തിനായി തെരഞ്ഞെടുക്കുന്നുള്ളൂവെന്ന് ഫിയോക് അറിയിക്കുന്നു.