താങ്കൾ തുടങ്ങിവെച്ച മാതൃകയാണ്‌ മറ്റുള്ളവർ പിന്തുടരുന്നത്, അവർ എണ്ണത്തിൽ അധികമില്ല; മോഹൻലാലിന് നന്ദി പറഞ്ഞു ഫെഫ്കയുടെ കത്ത്..

Advertisement

കോവിഡ് 19 ഭീഷണി മൂലം രാജ്യത്തെ സിനിമാ രംഗം മുഴുവനായി അടഞ്ഞു കിടക്കുകയാണ്. രാജ്യം ലോക്ക് ഡൗണിലായതോടെ ഏറ്റവും വലിയ നഷ്ടം സംഭവിച്ച ഒന്നാണ് രാജ്യത്തെ സിനിമാ ഇൻഡസ്ട്രി. മലയാളം പോലെയൊരു ചെറിയ ഇന്ഡസ്ട്രിക്ക്‌ താങ്ങാനാവാത്ത നഷ്ടമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനൊപ്പം മലയാള സിനിമയിലെ ദിവസ വേതനക്കാരായ തൊഴിലാളികളും ദുരിതത്തിലാണ്. എന്നാൽ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ മലയാള സിനിമയിലെ ദിവസ വേതന തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നു. അതിനു ശേഷമാണു ഫെഫ്കയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും ആരംഭിച്ചത്. ഇപ്പോഴിതാ തങ്ങൾ ചോദിക്കുന്നതിനു മുൻപ് തന്നെ പത്തു ലക്ഷം രൂപ തരികയും തൊഴിലാളികൾക്ക് വേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യുന്ന മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ടുള്ള ഫെഫ്കയുടെ കത്ത് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയ്ക്കു പുറത്തും സംസ്ഥാന സർക്കാരുമായി സഹകരിച്ചു കോവിഡ് പ്രതിരോധത്തിനായി മോഹൻലാൽ ഒട്ടേറെ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനും കൂടി നന്ദി പറയുകയാണ് സിനിമാ ലോകം മോഹൻലാലിനോട്.

Advertisement

ബി ഉണ്ണികൃഷ്ണൻ പുറത്തു വിട്ട കത്തിലെ ഉള്ളടക്കം ഇതാണ്, “എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ , തൊഴിൽ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ്‌ സാങ്കേതികപ്രവർത്തകരും യാതനയിലാണെന്നറിഞ്ഞപ്പോൾ, ഞങ്ങൾ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങൾ രൂപപ്പെടുത്തുന്ന ‘കരുതൽ നിധിയിലേക്ക്‌’ 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കൾ തുടങ്ങിവെച്ച മാതൃകയാണ്‌ മറ്റുള്ളവർ– അവർ എണ്ണത്തിൽ അധികമില്ല– പിന്തുടർന്നത്‌. ഈ സഹജീവി സ്നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്‌, ഒരു മഹാനടൻ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീർക്കുന്നത്‌. ഒരോതവണ നമ്മൾ ഫോണിൽ സംസാരിക്കുമ്പോഴും, സന്ദേശങ്ങൾ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാൻ കഴിയും എന്ന് മാത്രമാണ്‌ താങ്കൾ ചോദിക്കാറുള്ളത്‌. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട്‌ കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളിൽ, സമൂഹത്തിലെ മറ്റ്‌ വിഭാഗങ്ങളോടും താങ്കൾ പങ്ക് വെയ്ക്കുന്നത്‌ കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനിൽക്കുമ്പോൾ പോലും, സിനിമാ ലൊക്കേഷനുകളിൽ, താങ്കൾ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾ മുതൽ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലർത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമർശിക്കാറുള്ളതാണ്‌. താങ്കൾ പുലർത്തി വരുന്ന ആ മൂല്യങ്ങളുടെ തുടർച്ച തന്നെയാണ്‌, ഇപ്പോൾ, ഈ വിഷമസന്ധിയിൽ, താങ്കൾ നൽകിയ സഹായവും. താങ്കളോട്‌, അളവറ്റ നന്ദിയും സ്നേഹവും; കൂടെ നിന്നതിന്‌, കൈ പിടിച്ചതിന്‌. സ്നേഹത്തോടെ, ഉണ്ണിക്കൃഷ്ണൻ ബി ( ജനറൽ സെക്രറ്ററി: ഫെഫ്ക).”

Advertisement

Copyright © 2017 onlookersmedia.

Press ESC to close