തന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂട്ടി എന്ന് സുകുമാരി ചേച്ചി എപ്പോഴും പറയുമായിരുന്നു

Advertisement

മലയാള സിനിമയിൽ ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങളിൽ ഒന്നാണ് സുകുമാരിയുടെ മരണം. ഏത് തരം കഥാപാത്രങ്ങളും വളരെ അനായാസമായി കൈകാര്യം ചെയ്തിരുന്ന സുകുമാരി ഇന്നും പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു. 2013 മാർച്ച് 26 ന് സുകുമാരി ഈ ലോകത്ത് നിന്ന് വിട പറഞ്ഞപ്പോൾ ബാക്കിവെച്ചത് ഓർത്തിരിക്കാവുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ മാത്രമാണ്. മമ്മൂട്ടി, ദിലീപ് ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിലാണ് സുകുമാരി അവസാനമായി ഒരു ശ്രദ്ധേയമായ വേഷം മലയാളത്തിൽ ചെയ്യുന്നത്. ഇന്ന് സുകുമാരിയുടെ ഏഴാം ചരമ വാർഷികമാണ്. നിംസ് മെഡിസിറ്റി എം.ഡി ഫൈസൽ ഖാൻ ഫേസ്‍ബുക്കിൽ സുകുമാരിയെ കുറിച്ചു പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടൻ മമ്മൂട്ടിയും സുകുമാരിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചു വളരെ രസകരമായി അദ്ദേഹം എഴുതിയിട്ടുണ്ട്. തന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂട്ടിയെന്ന് എപ്പോഴും പറയുമായിരുന്നു എന്ന് അഫ്‌സൽ ഖാൻ ഓർമ്മിപ്പിക്കുകയുണ്ടായി.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം : –

Advertisement

ഇന്ന് മാർച്ച് 26. മലയാളത്തിൻ്റെ പ്രിയ നടി പദ്മശ്രീ സുകുമാരി ചേച്ചി നമ്മെ വിട്ടു പോയ ദിവസം. കഴിഞ്ഞ 7 വർഷങ്ങൾക്കു മുമ്പ് ഈ ദിവസമാണ് ഞാൻ ചേച്ചിയെ അവസാന മായി കണ്ടതും.

പദ്മശ്രീ മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയ ഹാർട്ടു – ടു – ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലം. ഒരു ദിവസം ഒരു അപ്രതിക്ഷിതമായ ഒരു കോൾ വന്നു. 369 ൽ എൻഡുചെയ്യുന്ന നമ്പർ. അതെ മമ്മുക്കയായിരുന്നു. സുകുമാരി ചേച്ചി വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നായിരുന്നു. അതിൻ്റെ വിവരം പറയണമെന്നും പറഞ്ഞു. ഒരു നിമിഷം രണ്ടുലഡു പൊട്ടിയതുപോലെ. കാരണം മമ്മുക്ക എന്നെ വിളിച്ചുവെന്നതും രണ്ടാമത്തേത് എനിക്ക് ധൈര്യമായി തിരിച്ചുവിളിക്കാമെന്നുള്ളതും. പിറ്റെ ദിവസം തന്നെ സുകുമാരി ചേച്ചി നിംസിലെത്തി പരിശോധന ആരംഭിച്ചു. ഗുരുതരമാണെന്നും അടിയന്തരമായി വളരെ സങ്കീർണമായ Complex ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർ പറയുകയുണ്ടായി. ഞാൻ ഈ വിവരം ചേച്ചിയുടെ മകൻ ഡോ.സുരേഷിനെ അറിയിച്ചു. അപ്പോഴേക്കും ചേച്ചി മമ്മുക്ക യെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. രണ്ടു പേരുടേയും സമ്മതത്തിൽ ഡോ. മധുശ്രീധരൻ ആ റിസ്ക് ഏറ്റെടുത്തു. ആ ശസ്ത്രക്രിയ വിജയകരമായി. അവിടെ നിന്നും ചായങ്ങളും, വേഷപകർച്ചകളൊന്നുമില്ലാത്ത സുകുമാരി ചേച്ചിയെ എനിക്കു ലഭിച്ചു. ഈശ്വരവിശ്വാസവും, ഭക്തിയും, സഹപ്രവർത്തകരോടുള്ള സ്നേഹവും, കരുതലും, വാത്സല്യവുമെല്ലാം നിറഞ്ഞ വ്യക്തിത്വമായിരുന്നു ചേച്ചി. ഓരോ ചെക്കപ്പിനു വരുമ്പോഴും മധുര പലഹാരങ്ങൾ കൊണ്ടുവരും. പരിചരിക്കുന്ന സ്റ്റാഫുകൾക്കും കരുതും. ഹ്യദയത്തിൻ്റെ പ്രവർത്തനം വീണ്ടും മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. കുറച്ചു നാൾ ചേച്ചി നിംസിൽ തന്നെയായിരുന്നു .സമയം കിട്ടുമ്പോഴെക്കെ ഞാൻ റൂമിൽ പോകും. ഓരോ ലൊക്കേഷനും, ഷൂട്ടിങ് അനുഭവങ്ങളും, വിശേഷങ്ങളുമെല്ലാം ചേച്ചി പറയുമായിരുന്നു. ഒരു ദിവസം പോയപ്പോഴേക്കും ചേച്ചി ഫോൺ തന്നിട്ടു പറഞ്ഞു സംസാരിക്കാൻ. മറ്റാരുമല്ല തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. അങ്ങനെ എനിക്ക് പുരട്ചി തലൈവിയുമായും സംസാരിക്കുവാൻ പറ്റി. സഹപ്രവർത്തകരുടെ ഉന്നതിക്കു വേണ്ടി പ്രാർത്ഥിക്കുന്ന, ശുദ്ധജലം ഒട്ടുംപാഴാക്കാത്ത (വീട്ടിൽ കുപ്പിവെള്ള ബോട്ടിലുകളുടെ വലിയ ശേഖരം തന്നെയുണ്ട്) വ്യക്തിത്വം

പതിവില്ലാതെ എൻ്റെ ഫോൺ വെളുപ്പിന് ബെല്ലടിക്കുന്നു .. ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു .ഞാൻ തിരികെ വിളിച്ചു .പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു … ഞാൻ സുരേഷേട്ടനോട് (മകൻ)സംസാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന് .. ഫോൺ കട്ട് ചെയ്ത് ഞാൻ മമ്മൂക്ക യെ വിളിച്ചു .ഈ ലോകത്ത് മമ്മുക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത് . പൊള്ളലിൻ്റെ ശതമാനവും ,പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി .. ഓരോ മണിക്കൂർ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു …. അങ്ങനെ എഴു വർഷം മുമ്പുള്ള ഈ നാളിൽ ചേച്ചി നമ്മെ വിട്ടു പോയി .. യാദൃച്ചികമായ പരിചയപ്പെടലിൽ തുടങ്ങി വലിയൊരു ആത്മബന്ധത്തിൻ്റെ അനുഭവമാണ് എനിക്ക് സുകുമാരി ചേച്ചിയെ പറ്റി ഓർക്കുമ്പോൾ …. നന്ദി മമ്മൂക്ക.

എൻ്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു … അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത് ………..

Advertisement

Copyright © 2017 onlookersmedia.

Press ESC to close