ഇലവീഴാ പൂഞ്ചിറയിലൂടെ കയ്യടി നേടിയ നായ്ക്കുട്ടികൾ; കഥ പങ്കു വെച്ച് പരിശീലകൻ

Advertisement

ഈ കഴിഞ്ഞ ജൂലൈ 15ഇന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ഇലവീഴാ പൂഞ്ചിറ എന്ന ചിത്രം വലിയ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് നേടിയത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവർ വലിയ കയ്യടിയാണ് നേടിയെടുത്തത്. കാലാവസ്ഥാപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളുള്ള ഇലവീഴാപൂഞ്ചിറ എന്ന പ്രദേശത്തെ പോലീസ് വയർലെസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന രണ്ട് പോലീസുകാരുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. എന്നാൽ ഇവർക്കൊപ്പം തന്നെ ഇപ്പോൾ ഏറെ ചർച്ചയാവുന്നത് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന നായ്ക്കുട്ടികളാണ്. അതിമനോഹരമായാണ് ഇതിലെ പല പ്രധാന സീനുകളും ഈ നായ്കുട്ടികൾ അവതരിപ്പിച്ചത്. അതിൽ തന്നെ, ഇടിമിന്നലേറ്റ് മരിക്കുന്ന നായയായി അഭിനയിക്കുന്ന റോസ് എന്ന നായ്ക്കുട്ടി വലിയ ശ്രദ്ധയാണ് നേടിയത്.

ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന അഞ്ചിൽ നാല് നായ്ക്കളും നാടൻ ഇനത്തിൽ പെടുന്നവയാണ്. റോസ്, ജാക്ക്, സെറ, സോന, നിയോ എന്നീ പേരുകളുള്ള ഈ നായ്കുട്ടികളെ പരിശീലിപ്പിക്കുന്നത് ഉണ്ണി വൈക്കമെന്ന പരിശീലകനാണ്. ഈ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ആയ ജിത്തു അഷ്‌റഫ്‌ വഴിയാണ് ഈ നായ്കുട്ടികൾ സിനിമയിലേക്ക് എത്തിയത്. ഷാഹി കബീറിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തിലാണ് ഉണ്ണി വൈക്കം ആദ്യമായി ഡോഗ് ട്രെയിനറായി അരങ്ങേറുന്നത്. ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഒളിവിൽ താമസിക്കുവാനായി എത്തുന്ന കൊടൈക്കനാലിലെ പൂണ്ടിയിലെ വീട്ടിലുണ്ടായിരുന്ന നായയാണ് അന്ന് ഉണ്ണി ട്രെയിൻ ചെയ്യിച്ച് ആദ്യമായി അഭിനയിപ്പിച്ചത്. ഇപ്പോൾ ഒട്ടേറെ മലയാള ചിത്രങ്ങളിൽ ഉണ്ണി പരിശീലിപ്പിച്ച നായകളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ഇലവീഴാപൂഞ്ചിറ എന്ന പ്രദേശത്തിന്റെ പ്രത്യേകത കൊണ്ട് നാടൻ നായ്ക്കുട്ടികളെ തന്നെ വേണമെന്ന് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു എന്നും 4 നാടൻ നായ്ക്കുട്ടികളും ഒരു ഹൈബ്രിഡ് ഇനവുമാണ് ആവശ്യപ്പെട്ടത് എന്നും ഉണ്ണി പറയുന്നു.

Advertisement

ഇതിലെ നിർണ്ണയകമായ ഒരു രംഗത്തിൽ ഇടിമിന്നലേറ്റ് ഒരു പട്ടിക്കുട്ടി മരിക്കുന്നതായി കാണിക്കുകയും, ശേഷം മധു എന്ന സൗബിൻ കഥാപാത്രം അതിനെ കുഴിച്ചിടുന്നതായും കാണിക്കുന്നുണ്ട്. ഈ സമയം മുഴുവനും ഈ നായ്ക്കുട്ടി മരിച്ചത് പോലെ തന്നെ കിടക്കുന്നതിനു വലിയ കയ്യടിയാണ് ലഭിച്ചത്. ഇത് പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന കാര്യമാണെന്ന് ഉണ്ണി പറയുന്നു. നാടൻ നായ്ക്കുട്ടികളെ ട്രെയിൻ ചെയ്യിപ്പിക്കുവാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും, നമ്മുടെ ഇണക്കത്തിന് പരിശീലിപ്പിച്ചെടുത്താൽ വളരെ നല്ല രീതിയിൽ ഇവർ പെർഫോം ചെയ്യുമെന്ന് റോസ് എന്ന ഈ നായക്കുട്ടിയെ ഉദാഹരണമാക്കി ഉണ്ണി വിശദീകരിക്കുന്നു. നായാട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും ഇതേ നായ്ക്കുട്ടി തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ലീപ് എന്ന നിർദേശത്തിലൂടെയാണ് റോസിനെ മരിച്ചതായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് എന്നും അദ്ദേഹം വെളിപ്പെടുത്തി. ചട്ടമ്പി, വേടൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ച റോസും അവളുടെ മക്കളായ സെറയും സോനയും ആണ് ഇലവീഴാ പൂഞ്ചിറയിൽ അഭിനയിച്ചിരിക്കുന്നത്.

നായാട്ട് സിനിമയുടെ ചിത്രീകരണ വേളയിൽ നായികയായ നിമിഷ സജയന് ഷൂട്ടിംഗ് സെറ്റിൽ നിന്നും സമ്മാനമായി ലഭിച്ച ഒരു നായക്കുട്ടിയെ തനിക്ക് തരികയും, ശേഷം അതിനെ തന്നെ പരിശീലിപ്പിച്ച് ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭമായ ഇലവീഴാപൂഞ്ചിറയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞത് യാദൃശ്ശ്ചികമായ ഒന്നായിരുന്നെന്നും ഉണ്ണി പറയുന്നു. ഈ ചിത്രത്തിന്റെ ഏറ്റവും ആദ്യത്തെ ഷോട്ടിൽ പ്രത്യക്ഷപ്പെടുന്ന ജാക്ക് എന്ന പേരുള്ള നായക്കുട്ടിയാണത്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന് മലയാള സിനിമയിലെ മികച്ച ഡോഗ് ട്രെയിനറായി ഉണ്ണി ആദരിക്കപ്പെട്ടിരുന്നു. ഇലവീഴാപൂഞ്ചിറയുടെ ചിത്രീകരണ സമയത്തിന് ഒരാഴ്ച മുൻപ് തൊട്ടേ തനിക്കും തൻ്റെ നായ്ക്കുട്ടികൾക്കും സംവിധായകനായ ഷാഹി സാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഒരു റിസോർട്ടിന്റെ പകുതിഭാഗം താമസിക്കുവാനായി നൽകിയെന്നും, അത്രയും വലിയ ഒരു ഇടം ആ ഹോട്ടലിൽ വിട്ടു തന്നത് അവിടുത്തെ കാലാവസ്ഥ വ്യതിയാനങ്ങളുമായി ഇണങ്ങിച്ചേരുവാൻ പട്ടികുട്ടികളെ സഹായിച്ചുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു. നാടൻ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ അവജ്ഞയോടെ നോക്കുന്ന നമ്മുടെ സമൂഹത്തിനു മുന്നിൽ വളരെ മികച്ച പരിശീലനത്തിലൂടെ അവയെയും മികവുറ്റവരായി ഉയർത്തിക്കൊണ്ടു വരാൻ കഴിയും എന്ന സന്ദേശം കൂടിയാണ് ഉണ്ണി വൈക്കമെന്ന മികവുറ്റ പരിശീലകൻ ഇതിലൂടെ നമ്മുക്ക് നൽകുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close