അവർക്കുള്ള മറുപടിയാണ് ആഷിക്കയേയും രാജീവേട്ടനെയും പോലെ ചില്ല നട്ടെല്ലുള്ള സംവിധായകരുടെ ഈ ചേർത്ത് നിർത്തൽ, നന്ദി പറഞ്ഞു ദിവ്യ ഗോപിനാഥ്..!

Advertisement

മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മുന്നോട്ടു വന്ന നടിയാണ് ദിവ്യ ഗോപിനാഥ്. എന്നാൽ പ്രശസ്ത നടൻ അലൻസിയറിനു എതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നതോടെ ആണ് ദിവ്യ ഗോപിനാഥ് വലിയ ശ്രദ്ധാ കേന്ദ്രമായി മാറിയത്. എന്നാൽ അതിനു ശേഷം കുടുംബവും ഡബ്ള്യു സി സി അംഗങ്ങളും അല്ലാതെ മലയാള സിനിമ തന്നെ ഒഴിവാക്കി നിർത്തുകയായിരുന്നു എന്നു ദിവ്യ പറയുന്നു. അവസരങ്ങൾക്കു വേണ്ടി ഏറെ ശ്രമിച്ച ദിവ്യ ഇപ്പോൾ ആഷിക് അബുവിന്റെ വൈറസ്, രാജീവ് രവി- നിവിൻ പോളി ചിത്രമായ തുറമുഖം എന്നീ ചിത്രങ്ങളിലൂടെ സജീവമാവുകയാണ്. തന്നെ ഒഴിവാക്കിയ പലർക്കുമുള്ള മറുപടിയാണ് ആഷിക് അബു, രാജീവ് രവി എന്നീ നട്ടെല്ലുള്ള സംവിധായകരുടെ ഈ ചേർത്ത് നിർത്തൽ എന്നും ദിവ്യ പറയുന്നു. ദിവ്യയുടെ വാക്കുകളിലേക്കു.

“2016’ലാണ് രാജീവേട്ടന്റെ കമ്മട്ടിപാടം എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിൽ ഒരു തുടക്കക്കാരിയാവാൻ എനിക്ക് കഴിഞ്ഞത്. വളരെ ചെറിയ ഒരു വേഷമായിരുന്നെങ്കിൽ പോലും അത് മഹാഭാഗ്യമായി തന്നെ കരുതുന്നു. ആ സിനിമയിലേക്ക്‌ എന്നെ നയിച്ച വിജയെട്ടനോടും , ഷയ്സിക്കയോടും, അഞ്ജു ചേച്ചിയോടും പറഞ്ഞാൽ തീരാത്ത നന്ദി. പക്ഷേ മോഹങ്ങൾക്ക്‌ ഒരിക്കലും വരമ്പുകൾ ഇല്ലെന്ന പോലെ, അന്നേ ആഗ്രഹിച്ചിരുന്നു രാജീവേട്ടന്റെ അടുത്ത പടത്തിലും ഒരു ചെറിയ വേഷം കിട്ടിയിരുന്നെങ്കിലെന്ന്. അയാൾ ശശിയും, ആഭാസവും, ഇരട്ട ജീവിതവും, രക്ത സാക്ഷ്യവും കഴിഞ്ഞു 2018 പ്രതിസന്ധികളിലാണ് അവസാനിച്ചത്. മീ റ്റൂ വന്നു. ആൾക്കാരും അഭിപ്രായങ്ങളും പല തട്ടുകളിലായി. കൂടെ നിൽക്കാൻ വീട്ടുകാരും, സുഹ്രുത്തുക്കളും, wcc’യും മാത്രമായി. ഇനി എന്ത്? എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ച നിമിഷങ്ങളായിരുന്നു ഏറെയും. കുറേ താപ്പാനകളെ വെറുപ്പിച്ചിട്ട് എന്നെ പോലെ ഒരു തുടക്കക്കാരി, അഭിനയമോഹങ്ങളുമായി, ഇനി എങ്ങോട്ട് പോവുമെന്ന് ആശങ്കപ്പെട്ട ദിവസങ്ങൾ. ഗോപൻ ചിദംബരം മാഷിന്റെ  തിരക്കഥയിൽ രാജീവേട്ടൻ “തുറമുഖം” എന്ന ഒരു സിനിമ ആലോചിക്കുന്നു എന്നറിഞ്ഞിരുന്നു. തുടർന്ന് കാസ്റ്റിംഗ് കാൾ പോസ്റ്ററും ഇറങ്ങി. മനസ്സിൽ ലഡു ചെറുതായി പൊട്ടി തുടങ്ങിയിരുന്നു. ഓഡിഷനു വേണ്ടതെല്ലാം അയച്ചു കൊടുത്ത് കാത്തിരുന്നു. ഓഡിഷൻ ദിവസമെത്തി, പങ്കെടുത്തു. പിന്നീടും ഒരു പാട് ദിവസങ്ങൾ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങി. അരിച്ചു പെറുക്കി നോക്കി, അറിയാവുന്നവരെ വിളിച്ചു നോക്കി. ഒന്നും അറിഞ്ഞില്ല. എനിക്ക് ചേരുന്ന കഥാപാത്രമുണ്ടാവില്ല എന്ന് മനസ്സിനെ പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചു 2019’ലേക്ക് ചേക്കേറിയപ്പോൾ, ജനുവരി ഒന്നിന് തന്നെ വന്നു ഒരു കാൾ. ആഷിഖ് അബു ആയിരുന്നു. വൈറസ് എന്ന അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചു. തീർന്നുവെന്ന് കരുതിയ സിനിമാ മോഹങ്ങൾ വീണ്ടും ചിറകു മുളച്ചു പൊന്തി. അവിടെ എത്തിയപ്പോൾ കണ്ടു, ക്യാമറക്ക് പിന്നിൽ എനിക്ക് ആദ്യ സിനിമ തന്ന രാജീവേട്ടനെ. അങ്ങനെ ഒരു വൈകുന്നേരം ശ്രീജ ചേച്ചിയുടെ ഒരു കാൾ വന്നു. ഗോപൻ ചിദംബരം മാഷ് പറഞ്ഞിട്ട് വിളിക്കുവാണ്. രാജീവേട്ടൻറെ അടുത്ത പടത്തിൽ ഒരു കഥാപാത്രമുണ്ടെന്ന്. വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും തുറമുഖം എന്ന് കേട്ടിട്ടില്ലേ? അടുത്ത  ദിവസം  മാഷിൻറെ കോളും എത്തി. തുറമുഖം തുടങ്ങുന്നു, രാജീവ് വിളിക്കാൻ പറഞ്ഞു. മാഷിന്റെ ഓരോ വാക്കും എന്നിൽ സന്തോഷം തികട്ടി. വൈറസിൽ മുളച്ചു പൊന്തിയതെന്തോ അത് ചിറകിട്ടടിച്ചു.
അപ്പോ പറഞ്ഞു വന്നത്, ലഡു പോട്ടീന്നു പറയാനാ. മാഷിന്റെ  കാൾ കഴിഞ്ഞു രാജീവേട്ടനെ വിളിച്ചു, എന്റെ സന്തോഷം മുഴുവൻ അറിയിച്ചു. മീ റ്റൂ’വിനു ശേഷം ചില സംവിധായകർ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊ സ്ത്രീകളുടെ കൂടെ വർക്ക് ചെയ്യാൻ പേടിയാണെന്ന്. ഇവർ ആരെയാണ് പേടിക്കുന്നത്? സ്വന്തം സ്വഭാവത്തിനെ തന്നെ ആയിരിക്കില്ലേ? ഇവർക്കുള്ള  മറുപടി കൂടെയാണ് ആഷിക്കയേയും രാജീവേട്ടനെയും പോലെ ചില്ല നട്ടെല്ലുള്ള  സംവിധായകരുടെ ഈ ചേർത്ത് നിർത്തൽ. നന്ദിയുണ്ട്”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close