റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെ മഹാവീര്യർ അലോസരപ്പെടുത്തുന്നു; പ്രശംസയുമായി സംവിധായകൻ രഞ്ജൻ പ്രമോദ്

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ സാധാരണ പ്രേക്ഷകരോടൊപ്പം സിനിമാ പ്രവർത്തകരേയും നിരൂപകരെയുമെല്ലാം തൃപ്തിപ്പെടുത്തിയാണ് മുന്നോട്ടു നീങ്ങുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, സിദ്ദിഖ്, ലാലു അലക്സ്, ഷാൻവി ശ്രീവാസ്തവ തുടങ്ങി ഒരുപിടി കലാകാരൻമാർ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന്റെ പ്രമേയവും അസാധാരണമായ വ്യത്യസ്തത വെച്ച് പുലർത്തുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രമാണ് മഹാവീര്യർ. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദാണ്. മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ സൂപ്പർ ഹിറ്റുകൾ രചിച്ച അദ്ദേഹമാണ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനവും ചെയ്തത്.

തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “മഹാവീര്യര്‍ മലയാള സിനിമക്ക് ഒരു പുതിയ ചലച്ചിത്ര ഭാവുകത്വം തുറന്നിടുകയാണ്. ലോക സിനിമയില്‍ ഈ ജനുസ്സിലുള്ള സിനിമകള്‍ കാണാമെങ്കിലും അപൂര്‍വമായി മാത്രമേയുള്ളൂ. മലയളസിനിമ ഇന്ത്യ ഒട്ടുക്കുമുള്ള സിനിമ ആസ്വാദകരെ അത്ഭുതപ്പെടുത്തിയത് ‘പ്രകൃതി പടം’ എന്ന് നാം ഇപ്പോള്‍ ഓമനപ്പേരിട്ട, നമ്മുടെ എക്കാലത്തെയും കരുത്തായ Realism കൊണ്ടാണ്. കാലങ്ങളായുള്ള നമ്മുടെ ആസ്വാദന ശീലവും അനുശീലനവും പരിശീലനവും എല്ലാം ഈ ഒരൊറ്റ സാങ്കേതത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. Realism മാത്രമാണ്‌ നല്ല സിനിമ എന്നു നമ്മുടെ പൊതുബോധത്തോട് നാം പലവിധത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ചു കൊണ്ടും ഇരിക്കുന്നു. ഏറ്റവും നല്ല realism ആണ് എല്ലാ അവാര്‍ഡു കമ്മറ്റിക്കാരും ഉറ്റു നോക്കുന്നത്. അഭിനയത്തിനായാലും ക്യാമറക്കായാലും എഴുത്തിലായാലും സംവിധാനത്തിലായാലും ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിലായാലും എവിടെയും കലാമൂല്യം എന്നാല്‍ നാം അര്‍ത്ഥമാക്കുന്നത് realism ആണ്. സിനിമയില്‍ എന്ത് മാത്രം realism സാധ്യമായിരിക്കുന്നു എന്നാണു അംഗീകാരങ്ങൾ നൽകാൻ നാം പരിശോധിക്കുന്നത്. ജീവിതഗന്ധിയായ ചിത്രം എന്നതാണ് നമ്മുടെ എക്കാലത്തെയും മികച്ച പരസ്യവാചകം.. നിവിന്‍ നന്നായി അഭിനയിച്ചു എന്ന് പറയാന്‍ ഉദ്ദേശിക്കുമ്പോള്‍, നിവിന്‍ കഥാപാത്രമായ സ്വാമിയായി ജീവിക്കുകയാണ് എന്നാണു നാം പറയുന്നത്.

Advertisement

അങ്ങനെ കാലങ്ങളായി റിയലിസ പായസം കുടിച്ചു മയങ്ങി കിടക്കുന്ന പ്രേക്ഷകരുടെ സുഖ മയക്കത്തെ ആണ് എബ്രിഡ് തന്റെ മാഹാവീര്യം കൊണ്ട് അലോസരപ്പെടുത്തുന്നത്. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി അവനെ നോക്കി, ‘എടാ മണ്ടാ നീ ഉറങ്ങുകയായിരുന്നോ.. ‘ എന്ന് കുശലം ചോദിച്ചു കളിയാക്കി ചിരിക്കുകയാണ് മഹാവീര്യര്‍. ഒരു നല്ല സല്യൂട്ട് അടിക്കാവുന്ന നര്‍മ ബോധം..ഇത് Fantasy, Time Travel, Time Loop ഒന്നും അല്ല. പലരും പറഞ്ഞു കേട്ടത് പോലെ ഇതില്‍ ദുരൂഹതയും ഇല്ല. ലളിതമായ ഒരു ശുദ്ധ ഹാസ്യ ചിത്രം ആണ്, ഒരു തികഞ്ഞ രാഷ്ട്രീയ ചിത്രവും. തുളസി കതിരിന്റെ നൈര്‍മല്യമുള്ള ഒരു കന്യകയെ എങ്ങനെ കരയിക്കാം എന്നാണു ഇതിലെ കോടതിയും രാജാവും കാലാങ്ങാളായ് ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാലേ കലാന്തരങ്ങളിലൂടെ രാജാക്കന്മാർ അനുഭവിക്കുന്ന ആ ഇക്കിൾ മാറുകയുള്ളത്രേ..18ആം നൂറ്റാണ്ട് മുതല്‍ 2030 വരെ ആണ് ഈ കഥ നടക്കുന്ന കാലം, അനന്തമായി ഈ കാലം പിന്നെയും മുന്നോട്ട് പോകുന്നു എന്നു പറയുന്ന ഒരു magical ദൃശ്യത്തോടെ സിനിമ തീരുന്നു. എല്ലാം കലക്കി, എല്ലാരും പൊളിച്ചു, അടിപൊളി വർക്ക്. പ്രത്യേകിച്ച് നിവിനും എബ്രിഡും deserves a big applause… a must watch..ഈ സിനിമയുടെ genre മനസ്സിലാക്കി പോയാൽ എല്ലാം ലളിതമാവും. ഇതിന്റെ കലാ സങ്കേതം absurd ആണ്, അസംബന്ധ നാടകം. കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ‘Theatre of Absurd’ എന്ന് search ചെയ്തു നോക്കാം. അതിൽ ക്ലാസിക്കുകളും മാസ്റ്റേർസും ഉണ്ട്..”

Advertisement

Copyright © 2017 onlookersmedia.

Press ESC to close