ഒടിയന് ശേഷമാണ് ഈ ചിത്രം ചെയ്‌തിരുന്നതെങ്കിൽ ചിലപ്പോൾ വിജയിച്ചേനെ: മോഹൻലാൽ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ലാൽ ജോസ്

Advertisement

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി താൻ സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്തകം ക്ലാസിക് ആകേണ്ട ചിത്രമായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ഒരു വാരാന്ത്യപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെളിപാടിന്റെ പുസ്തകം പെട്ടന്ന് ചെയ്യേണ്ടി വന്ന പ്രോജക്ട് ആയിരുന്നെന്നും തിരക്കുകൂട്ടാതെ ഒടിയന്‍ കഴിഞ്ഞിട്ട് മതി ഈ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെയെന്നും ലാല്‍ ജോസ് പറയുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം വിചാരിച്ചതു പോലെ ഹിറ്റായില്ല, എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് മറുപടിയായാണ് ലാല്‍ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. തുടർന്ന് വളരെ യാദൃശ്ചികമായി ബെന്നി പി.നായരമ്പലം എന്നോട് പറഞ്ഞ ചിന്തയില്‍ നിന്ന് വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ഉണ്ടാകുകയായിരുന്നു. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ ഒരു കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നുവെന്നും ആ വേഷം അയാളില്‍ നിന്ന് പോകാതിരിക്കുന്നു എന്നുമായിരുന്നു ബെന്നി പങ്കുവെച്ച കഥ. വെറും ഒമ്പത് ദിവസം കൊണ്ട് അതിന്റെ വണ്‍ലൈന്‍ പൂർത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറയുകയായിരുന്നുവെന്ന് ലാൽ ജോസ് പറയുന്നു.

Advertisement

ഒടിയന്‍ എന്ന ചിത്രം ആരംഭിക്കുന്നതിന് മുൻപ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ ഞാൻ സമ്മതമറിയിക്കുകയായിരുന്നു. അയാളും ഞാനും തമ്മില്‍ ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ബോബിയും സഞ്ജയും ഞാനും പലതവണ ചർച്ച ചെയ്‌ത്‌ പുതിയ കഥാപാത്രങ്ങളെയൊക്കെ സൃഷ്ടിച്ചൊക്കെയാണ് ആ ചിത്രം പൂർത്തിയാക്കിയത്. എന്നാൽ വെളിപാടിന്റെ പുസ്തകം അങ്ങനെയല്ല ചെയ്‌തത്‌. വണ്‍ലൈന്‍ പൂര്‍ത്തിയാക്കി ലാലേട്ടനെ കണ്ടശേഷം അദ്ദേഹം ഒന്നുരണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്താണ് തിരക്കഥ ഒരുക്കിയത്. കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ഞാന്‍ ലാലേട്ടനെ വെച്ച് ഞാന്‍ ആലോചിച്ചിരുന്നു. പ്ലാന്‍ ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് ഇതെങ്കിലും നടക്കട്ടെ എന്നാണ് കരുതിയത്. വെളിപാടിന്റെ പുസ്തകത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. തിരക്കു കൂട്ടാതെ ഒടിയന്‍ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെ എന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് ആ ചിത്രമെന്നും ലാൽ ജോസ് വ്യക്തമാക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close