മമ്മൂട്ടിയുടെ മകനായി തെലുങ്ക് ചിത്രം യാത്രയിൽ സൂര്യ; വാർത്തകൾക്ക് വിശദീകരണവുമായി സംവിധായകൻ..

Advertisement

മലയാളത്തിലും തെലുങ്കിലും ഇപ്പോൾ വളരെയധികം ചർച്ചകളിൽ ഇടംപിടിച്ച ചിത്രമാണ് വൈ. എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര എന്ന പുതിയ ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ മോഹൻ റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴ് സൂപ്പർ താരം സൂര്യ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വാർത്തകൾക്ക് വിശദീകരണവുമായാണ് സംവിധായകനായ മഹി വി രാഘവ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനായി സൂര്യയെ ഇതുവരെ സമീപിച്ചിട്ടില്ല എന്നും, ചിത്രത്തിൻറെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നതേയുള്ളു എന്നുമാണ് സംവിധായകൻ അറിയിച്ചിട്ടുള്ളത്. മമ്മൂട്ടിയെയും തെലുങ്ക് നടനായ പോസാനി കൃഷ്ണയെയും മാത്രമാണ് ഇതുവരെയും ചിത്രത്തിനായി കാസ്റ്റ് ചെയ്തിട്ടുള്ളത് എന്നും സംവിധായകൻ അറിയിക്കുകയുണ്ടായി. ആവശ്യമെങ്കിൽ തീർച്ചയായും സൂര്യയെ ചിത്രത്തിൽ എത്തിക്കുവാൻ ശ്രമിക്കുമെന്നും സംവിധായകൻ അറിയിച്ചു.

ആനന്ദബ്രഹ്മോ, പാത്തശാല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മഹി രാഘവ്. കഴിഞ്ഞദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ തെലുങ്കു മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ എക്കാലത്തെയും പ്രശസ്തമായ രഥയാത്രയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2003 ൽ നടന്ന രഥയാത്ര ആന്ധ്ര രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലായിരുന്നു. വൈ. എസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻമോഹൻ ഇപ്പോൾ ആന്ധ്ര പ്രതിപക്ഷ നേതാവാണ്. രാഷ്ട്രീയമായും ഏറെ പ്രാധാന്യം അർഹിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. വിജയ് ചില്ല, സാക്ഷി ദേവി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close