കോഴിക്കോട്ടെ തല്ലുമാല തിരക്ക് കണ്ടതിന് ശേഷം അർജുൻ കപൂർ വിളിച്ചു; വെളിപ്പെടുത്തി ടോവിനോ തോമസ്

Advertisement

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി കഴിഞ്ഞു. ഇതിനോടകം നാല്പത് കോടി രൂപയുടെ ആഗോള ഗ്രോസ് കടന്നു മുന്നേറുന്ന ഈ ചിത്രം ടോവിനോ തോമസിന്റെ ആദ്യ അമ്പത് കോടി ചിത്രമായി മാറുമോയെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇപ്പോഴിതാ തല്ലുമാലയുടെ പ്രൊമോഷൻ സമയത്ത് കോഴിക്കോട്ടെ തിരക്ക് കണ്ടിട്ട് തന്നെ വിളിച്ച ബോളിവുഡ് താരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടോവിനോ തോമസ്. തല്ലുമാലയുടെ റിലീസിന് തൊട്ടുമുമ്പ് കോഴിക്കോട് സംഘടിപ്പിച്ച പ്രൊമോഷൻ പരിപാടി വമ്പൻ ജനത്തിരക്ക് കാരണം മാറ്റി വെക്കേണ്ടി വന്നിരുന്നു. ആ വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അത് കണ്ട ബോളിവുഡ് താരവും സുഹൃത്തുമായ അർജുൻ കപൂർ തന്നെ വിളിച്ച കാര്യമാണ് ടോവിനോ തോമസ് വെളിപ്പെടുത്തിയത്.

പരിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നന്വേഷിക്കാനാണ് അർജുൻ വിളിച്ചതെന്നും, നേരത്തെ പരിചയമുള്ള അർജുനുമായി ഇടയ്ക്കു സംസാരിക്കാറുണ്ടെന്നും ടോവിനോ തോമസ് പറയുന്നു. തല്ലുമാലയുടെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടത്താൻ തീരുമാനിച്ച പരിപാടിയാണ് അനിയന്ത്രിതമായ ജനത്തിരക്ക് കാരണം ഉപേക്ഷിച്ചത്. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്ത തല്ലുമാല ആക്ഷൻ, പ്രണയം, കോമഡി എന്നിവക്ക് പ്രാധാന്യം കൊടുത്തൊരുക്കിയ പക്കാ ഫൺ എന്റർടൈനറാണ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ഈ ചിത്രം മുഹ്സിന്‍ പരാരിയും അഷ്‌റഫ്‌ ഹംസയും ചേർന്നാണ് രചിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close